റഷ്യയിൽ കഴിഞ്ഞ ദിവസം നടന്ന ഫുട്ബോൾ മൽസരത്തിൽ കാണികളെ ആകർഷിച്ചത് ടീമുകളുടെ പ്രകടനമായിരുന്നില്ല. മത്സരത്തിനു മുൻപ് കളിക്കളത്തിലെത്തിയ ടിം എന്ന കരടിയായിരുന്നു കാണികളുടെ കൈയടിവാങ്ങിയ താരം. മനുഷ്യനേക്കാൾ വലിപ്പവും ഇടതൂർന്ന രോമവുമുള്ള ടിം ആണ് ഫുട്ബോൾ മത്സരം കിക്കോഫ് ചെയ്യുന്നതിനു മുന്‍പ് റഫറിയുടെ കൈയിൽ പന്ത് കൊടുത്തത്.
ഇരുകാലിലും നിവർന്ന നിന്ന് റഫറിക്ക് ബോൾ കൈമാറിയ ശേഷം കൈയടിച്ച് കാണികളെ രസിപ്പിച്ച ടിമ്മിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ വിവാദവുമെത്തി. വന്യമൃഗങ്ങളെക്കൊണ്ട് ഇത്തരം പ്രവൃത്തികൾ ചെയ്യിക്കുന്നത് മനുഷ്യത്വമില്ലായ്മയാണെന്നു ചൂണ്ടിക്കാട്ടി ഒരുപറ്റം മൃഗസംരക്ഷണ പ്രവർത്തകരാണ് സംഘാടകരെ വിമർശിച്ച് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ഇവരുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളുമെത്തി.
വന്യമൃഗമായ കരടിയെ ജനങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്ന സ്ഥലത്ത് കൊണ്ടുനടക്കുന്നത് അപകടകരമാണെന്ന് അരോപിക്കുന്നവരാണാറെയും. മാത്രമല്ല, റഷ്യയുടെ ദേശീയ മൃഗം കൂടിയാണ് കരടി. ഇവയെ സംരക്ഷിക്കുന്നതിനു പകരം ജനശ്രദ്ധയാകർഷിക്കാനായി മാത്രം ചൂഷണം ചെയ്ത് കളക്കളത്തിലിറക്കിയത് ശരിയായ നടപടിയല്ലെന്നാണ് ഇവരുടെ നിലപാട്.
എന്തായാലും ഫിഫ ലോകകപ്പ് നടക്കാനിക്കുന്ന സാഹചര്യത്തിൽ ഈ സംഭവം ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ചുവന്ന കണ്ണുള്ള കരടിയാണ് ജൂണ്‍ മാസത്തിൽ റഷ്യയിൽ നടക്കാനിരിക്കുന്നന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം.