കാര്യങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ടു പോയാൽ ഭൂമിൽ ഇനി 200 വർഷങ്ങൾക്കു ശേഷം അവശേഷിക്കുന്ന ഏറ്റവും വലിയ സസ്തനി പശുക്കൾ മാത്രമായിരിക്കുമെന്ന് പഠനങ്ങൾ. യൂണിവേഴിസിറ്റി ഓഫ് ന്യൂ മെക്സിക്കോയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.
1,25,000 വർഷത്തെ ജൈവവൈവിധ്യ ചരിത്രത്തെ ആധാരമാക്കിയായിരുന്നു ഗവേഷകരുടെ പഠനം. ഇതനുസരിച്ച് വലിപ്പമുള്ള ജീവികൾക്ക് വേഗത്തിൽ വംശനാശം സംഭവിക്കുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അങ്ങന വന്നാൽ വലിപ്പമുള്ള സസ്തനികകളായ ആന, ജിറാഫ്, ഹിപ്പോ തുടങ്ങിയ വലിയ ജീവികൾ 200 വർഷങ്ങൾക്കുശേഷം ഭൂമിയിൽ കാണില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നെ കൂട്ടത്തിൽ അവശേഷിക്കുന്ന ഏക സസ്തനി പശുക്കൾ മാത്രമായിരിക്കും.
മാമത്ത്, ലാമ, സ്ലോത് തുടങ്ങിയ വലിയ സസ്തനികളെല്ലാം തന്നെ ഭൂമിയിൽനിന്ന് ഇതുപോലെ മൺമറഞ്ഞവരാണ്. ഇപ്പോഴുള്ള വലിയ സസ്തനികളും ഇതുതന്നെ നേരിടേണ്ടിവരും. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടൽ തന്നെയാകും ഇവയുടെയും വംശനാശത്തിനു കാരണമെന്നും വലിയ സസ്തനികളുടെ വംശനാശഭീഷണി ഗൗരവമായി കാണണമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.
സയൻസ് ജേർണലിലാണ് ഇതു സംബന്ധിച്ച പഠന വിവരങ്ങൾ പ്രസീദ്ധികരിച്ചിരിക്കുന്നത്. അടുത്തിടെയാണ് ഭൂമിയിൽ അവശേഷിച്ചിരുന്ന ഏക ആണ് വെള്ളക്കാണ്ടാമൃഗം സുഡാൻ ചത്തത്. ഇതും ഗവേഷകർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സസ്തനികളുടെ വംശനാശഭീഷണിയെന്ന പ്രതിഭാസത്തിനു ചുരുങ്ങിയത് 1,25,000 വർഷങ്ങളുടെ പഴക്കമുണ്ട്. ആദിമകാലത്തെ നിയാണ്ടർതാൽ മനുഷ്യർ ആഫ്രിക്കയ്ക്കു പുറത്തേക്കു നീങ്ങിയതിനുശേഷമാണ് എല്ലാ ഭൂഖണ്ഡങ്ങളിലും സസ്തനികളായ വലിയ മൃഗങ്ങൾക്കു വംശനാശഭീഷണി നേരിട്ടുതുടങ്ങിയതെന്നും സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.