മഴയിൽ വെള്ളത്തിനൊപ്പം ഇഴജന്തുക്കളും ഒഴുകിയെത്തുന്നതു ജനജീവിതത്തെ ദുരിതത്തിലാക്കുന്നു. കിഴക്കൻ മേഖലയിലെ മലവെള്ളപ്പാച്ചിലിൽ പൊന്തൻപുഴ വനത്തിൽ നിന്നു മണിമലയാറിലൂടെയും കൈത്തോടുകളിലൂടെയും പെരുമ്പാമ്പ് അടക്കമുള്ള ഇഴജന്തുക്കൾ ജനവാസ മേഖലയിലേക്ക് ഒഴുകിയെത്തുന്നതാണു ജനങ്ങളെ ദുരിതത്തിലാക്കുന്നത്. തിങ്കളാഴ്ച മണിമലയാറ്റിൽ മൂങ്ങാനിക്കു സമീപം പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച രാത്രി പുന്നവേലി അട്ടക്കുളത്തും പെരുമ്പാമ്പിനെ കണ്ടു. സമീപവാസിയുടെ കോഴിയെ പിടികൂടി വിഴുങ്ങിയ പെരുമ്പാമ്പിനെ ഇന്നലെ രാവിലെയാണു നാട്ടുകാർ പിടികൂടി ചാക്കിലാക്കിയത്. ഉച്ചയോടെ എരുമേലിയിൽ നിന്ന് എത്തിയ വനംവകുപ്പ് അധികൃതർ പെരുമ്പാമ്പിനെ പൊന്തൻപുഴ വനത്തിൽ തുറന്നുവിടാനായി കൊണ്ടുപോയി. മേഖലയിലെ പല തോടുകളും കരകവിഞ്ഞൊഴുകുന്നതിനാൽ ഇനിയും ഇഴജന്തുക്കൾ ഒഴുകി വീടുകളിൽ എത്തുമെന്ന ഭീതിയിലാണു ജനം. കോഴികളെയും ചെറു വളർത്തുമൃഗങ്ങളെയും മറ്റും ഇവ വിഴുങ്ങുമെന്നതിനാൽ ഇഴജന്തുക്കൾ ചെറുകിട കർഷകർക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.