ട്രെയിൻ ഇടിച്ചു മൂന്ന് കടുവക്കുഞ്ഞുങ്ങൾ ചത്തു. മുംബൈയിൽനിന്നു 150 കിലോമീറ്റർ അകലെ ജുനോന വനമേഖലയ്ക്കു സമീപം ചന്ദ്രാപുർ-നാഗ്ബിഡ് സ്‌റ്റേഷനുകൾക്ക് ഇടയിലെ ട്രാക്കിലാണു ജഡങ്ങൾ കണ്ടെത്തിയത്. ആറുമാസം പ്രായം കണക്കാക്കുന്ന ഇവയെ രാവിലെ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണു പരിസരവാസികൾ പറയുന്നത്. ആദ്യം രണ്ട് ജഡങ്ങളാണ് കണ്ടെത്തിയത്.
ഒന്ന് ആൺ കടുവയും മറ്റൊന്ന് പെൺ കടുവയുമാണെന്ന് തിരിച്ചറിഞ്ഞു. ഇവയുടെ ജഡങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. മൂന്നാമത്തെ കടുവയുടെ മൃതശരീരം ചിതറിയ നിലയിലായിരുന്നു. സാംപിളുകൾ ലാബ് പരിശോധനയ്ക്കു വിട്ടു. അമ്മക്കടുവയ്ക്കായി വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഏതാണ്ട് നാൽപതോളം കടുവകൾ ഉള്ള തഡോബ-അന്ധാരി കടുവസംരക്ഷണകേന്ദ്രം ചന്ദ്രാപുരിലാണ്.