ആലപ്പുഴയെ കിഴക്കിന്‍റെ വെനീസ് എന്നു വിളിക്കാന്‍ കാരണം കനാലുകളുടെയും കായലുകളുടെയും ധാരാളിത്തമാണ്. ഇറ്റലിയിലെ യഥാര്‍ഥ വെനീസും ഇതുപോലെ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ്. ആലപ്പുഴ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. ജലപാതകളിലൂടെയുള്ള യാത്രകളാണ് സഞ്ചാരികളെ ഇവിടേക്കാകർഷിക്കുന്നത്. ഇതേപേലെ ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമാണു വെനീസും. വെനീസിലെ ജലപാതകളും ബോട്ടു യാത്രകളുമാണ് ഇവിടേക്കും സഞ്ചാരികളെ മാടിവിളിക്കുന്നത്. അതേസമയം ആലപ്പുഴയില്‍ സംഭവിക്കാത്ത ഒരു കാര്യം ഇവിടെ സംഭവിക്കും. ചിലപ്പോള്‍ കനാലുകളിലെ വെള്ളം മുഴുവന്‍ കടലിലേക്കു ചോര്‍ന്നു പോകും
കഴിഞ്ഞ ദിവസങ്ങളിൽ വെനീസിലെ പ്രശസ്തമായ ബോട്ടു സവാരിക്കെത്തിയ സഞ്ചാരികള്‍ ഇവിടുത്തെ വെള്ളമൊഴിഞ്ഞു കിടങ്ങുകളായി മാറിയ കനാലുകളും അടിത്തട്ടിലെ ചെളിയില്‍ പതിഞ്ഞിരിക്കുന്ന വള്ളങ്ങളും കണ്ട് അമ്പരന്നു. തുടര്‍ച്ചയായി ഇതു രണ്ടാം വര്‍ഷമാണ് ശൈത്യകാലത്ത് വെനീസില്‍ ഈ പ്രതിഭാസമുണ്ടാകുന്നത്. വേലിയിറക്കസമയത്താണ് വെള്ളം മുഴുവനായി കടലിലേക്കു ചോർന്നു പോകുന്നത്.
കടലിനോട് ചേര്‍ന്നുള്ള കനാലുകളില്‍ വരെ 70 സെന്‍റിമീറ്റര്‍ വരെ വെള്ളം കുറഞ്ഞിരുന്നു. ശൈത്യകാലത്ത് ഇത്തരത്തില്‍ ശക്തമായ വേലിയിറക്കം പതിവാണെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി മഴയില്‍ വലിയ കുറവനുഭവപ്പെട്ടതും കനാലുകളിലെ വെള്ളം വറ്റാന്‍ കാരണമായി. കൂടാതെ കനാലുകളിലെ ചെളി നീക്കം ചെയ്യുന്നതില്‍ വര്‍ഷങ്ങളായി തുടരുന്ന അലംഭാവവും ഈ പ്രതിസന്ധിക്കു കാരണണമായി ചൂണ്ടിക്കാട്ടുന്നു. ചെളി അടിഞ്ഞുകൂടി ആഴം വല്ലാതെ കുറഞ്ഞതാണ് ഇത്ര വേഗത്തില്‍ കനാലുകളിലെ ജലം കടലിലേക്കൊഴുകാന്‍ കാരണം.
മുന്‍പ് ഏതാനും വര്‍ഷത്തിലൊരിക്കലാണ് ഈ പ്രതിഭാസം അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ പ്രതിഭാസം വർധിച്ചു വരുന്നതിന്‍റെ കാരണം വലിയ തോതിലുള്ള മഴക്കുറവും കനാലുകളുടെ അടിത്തട്ടിലെ ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യുന്നതില്‍ വന്ന അലംഭാവവുമാണ്.