1953ന് ശേഷം ഇതാദ്യം; ഒഡിഷയിൽ താപനില 46 ഡിഗ്രി കടന്നു: കേരളത്തിൽ പുഴുങ്ങിയ അന്തരീക്ഷ സ്ഥിതി

Mail This Article
ഉത്തരേന്ത്യയിൽ താപനില ഉയർന്ന നിലയിൽ. ഔദ്യോഗികമായി ചൊവ്വാഴ്ച ഒഡിഷയിലെ ജാർസുഗുഡായിൽ രേഖപ്പെടുത്തിയത് 46.2 ഡിഗ്രി സെൽഷ്യസാണ്. 1953ന് ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന താപനിലയാണിത്. ഒഡിഷയിൽ പതിനഞ്ചോളം സ്ഥലങ്ങളിൽ 40 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെ താപനില റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ 23 മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വേനൽക്കാല അവധി പ്രഖ്യാപിച്ചു.
ബുധനാഴ്ച ജാർസുഗുഡായിൽ രേഖപ്പെടുത്തിയത് 45.6 ഡിഗ്രി സെൽഷ്യസായിരുന്നു. സുന്ദർഗഡ്, സംഭൽപൂർ, സോൺപൂർ, ബൗദ്, ബലാംഗിർ, ബർഗഡ്, അംഗുൽ, കലഹൻഡി, നുവാപാദ, ദിയോഗഡ് ജില്ലകളിൽ താപതരംഗം തുടരും. ഏപ്രിൽ 26 വരെ സംസ്ഥാനത്ത് താപനില 2°C മുതൽ 4°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ഭുവനേശ്വറിലെ ഡയറക്ടർ ഡോ. മനോരമ മോഹന്തി പറയുന്നത്. രാത്രിയിൽ കടുത്ത ചൂടും ഉയർന്ന അന്തരീക്ഷ ഈർപ്പവും അനുഭവപ്പെട്ടേക്കാമെന്നും അവർ പറഞ്ഞു.
ഡൽഹിയിൽ പരമാവധി താപനില 41 ഡിഗ്രി സെൽഷ്യസാണ്. ഇവിടത്തെ വായു ഗുണനിലവാര സൂചിക മോശം അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ബുധനാഴ്ച കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം എക്യുഐ 220 ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേരളത്തിൽ ബുധനാഴ്ച ഏറ്റവും കൂടുതൽ താപനില റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ( 37.5°c) ആണ്. കേരളത്തിൽ അന്തരീക്ഷ ഈർപ്പത്തിന്റെ സ്വാധീനം കാരണം പുഴുങ്ങിയ അന്തരീക്ഷ സ്ഥിതി വരും ദിവസങ്ങളിലും തുടരും. അതോടൊപ്പം ഇടവിട്ടുള്ള വേനൽ മഴയും ഉണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.