ADVERTISEMENT

കേരളത്തിൽ ആകെയുള്ള 521 നാട്ടാനകളിൽ 393 പേരും ഇതരസംസ്ഥാന ആനകളെന്ന് വനംവകുപ്പ് കണക്ക്. 128 എണ്ണം മാത്രമാണ് കേരളത്തിൽ നിന്നുള്ളവ. കേരളത്തിൽ നാട്ടാനകളുടെ സർവേ പൂർത്തിയായപ്പോഴാണ് 75% ഇതരസംസ്ഥാനക്കാരെന്ന് മനസിലായത്. ആനകളുടെ സർവേ പൂർത്തിയാക്കി ഉടമസ്ഥാവകാശ പട്ടിക തയാറാക്കുന്നതിന്റെ തിരക്കിലാണു വനംവകുപ്പ്. ഇതിനായി ആനകളുടെ ഉൗരും പേരും മുഴുവൻ ചരിത്രവും തയാറാക്കണം.

അതിനു ശേഷമേ ഉടമസ്ഥാവകാശം നൽകാവൂ എന്നാണ് സുപ്രീംകോടതി നിർദേശം . ഇതിനായി ആനയുടെ ജനനം മുതലുള്ള രേഖകൾ ഉടമ ഹാജരാക്കണം. ആനകൾ കൂടുതലെത്തിയത് ബിഹാറിൽ നിന്ന്– 110 പേർ. അസം (87), കർണാടകം (36), അരുണാചൽ (21), ആൻഡമാൻ (19), തമിഴ്നാട് (4), മഹാരാഷ്ട്ര (5), ജാർഖണ്ഡ് (2), ഒഡീഷ (1). ആകെ 285. ബാക്കി 108 ആനകൾ ഇതര സംസ്ഥാനത്തു നിന്നാണെങ്കിലും എവിടെ നിന്നാണെന്നു വ്യക്തമല്ല. രേഖകൾ തപ്പി ഇതരസംസ്ഥാനത്തേക്ക് പോകേണ്ടി വരും.

നടപടി പൂർത്തിയാകുന്നതോടെ ആനകളെ വിൽക്കാനോ മറ്റു സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരാനോ കഴിയില്ല. അരുണാചൽ പ്രദേശിൽ നിന്നു 2 ആനകളെ കേരളത്തിലേക്ക് കൊണ്ടുവരാൻ വനംവകുപ്പിന്റെ കയ്യിൽ കോട്ടയം സ്വദേശിയുടെ അപേക്ഷയാണ് നിലവിലുള്ളത്. വർഷങ്ങളായി അവിടെ ജോലി നോക്കിയിരുന്ന ഉടമ വിരമിച്ച് നാട്ടിലെത്തിയപ്പോൾ നാട്ടിലേക്ക് ആനകളെയും കൊണ്ടുവരണമെന്നാണ് അപേക്ഷ.

ഇതിൽ വനംവകുപ്പ് വിശദമായ അന്വേഷണം നിർദേശിച്ചിരിക്കുകയാണ്. ആനക്കച്ചവടം നിരോധിച്ചതിനാൽ ഇപ്പോൾ ആനകളുടെ വിൽപനയും വാങ്ങലും നിയമപ്രകാരം നടക്കുന്നില്ല. ‘സംഭാവന’ നൽകുന്നതിന് തടസ്സമില്ല. ഇങ്ങനെ ‘ദാനം കൊടുക്കൽ’ തകൃതിയായി നടക്കുന്നതിന് പിന്നിൽ വനംവകുപ്പിന് സംശയങ്ങളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com