കടുത്ത വേനലിൽ കരിഞ്ഞുണങ്ങി; മാമ്പൂ കണ്ട് കൊതിച്ചതു മിച്ചം
Mail This Article
പ്രളയശേഷം കാലം തെറ്റി മാവുകൾ പൂത്തുലഞ്ഞെങ്കിലും കടുത്ത ചൂടിനെയും പുലർച്ചെയുള്ള മഞ്ഞിനെയും അതിജീവിക്കാനാകാതെ പൂങ്കുലകൾ ഒന്നാകെ കരിഞ്ഞുണങ്ങി. അപൂർവം ചില മാവുകളിൽ മാത്രമാണ് കുറച്ചെങ്കിലും മാങ്ങ ഉണ്ടായത്. പ്രളയശേഷം നെൽകൃഷിക്കു വൻ വിളവു ലഭിച്ചപ്പോൾ ഫലവൃക്ഷങ്ങൾക്കു വിളവ് കുറവാണ്. സീസൺ കഴിയാറായപ്പൊഴാണ് മാവുകൾ പലയിടത്തും പൂത്തത്.
സാധാരണ നവംബർ അവസാനം മുതൽ ജനുവരി ആദ്യം വരെയുള്ള കാലത്താണ് മാവു പൂക്കുന്നത്. മഴക്കാലം പെട്ടെന്നു മാറി ചൂട് കൂടിയതാണ് കൊഴിച്ചിലിന് ഒരു കാരണമായി കാർഷിക വിജ്ഞാന കേന്ദ്രം അധികൃതർ പറയുന്നത്. സാധാരണ ഗതിയിൽ പൂക്കുന്നതിന്റെ 80% കൊഴിഞ്ഞു പോകും. ബാക്കി കായ് ആകും. ചൂടു കൂടുന്നതനുസരിച്ച് മാങ്കോ ഹോപ്പർ (മാവിലെ മുഞ്ഞ) പൂക്കളെ ബാധിച്ചതും കൊഴിഞ്ഞു പോകാൻ കാരണമാണ്.
മുഞ്ഞ ബാധിച്ച മാവിന്റെ പൂക്കളിൽ ഒരു ദ്രാവകം ഒട്ടിപ്പിടിച്ചിരിക്കും. മാവിലകൾ ചാരം പൂശിയതുപോലെ ആകും. മാമ്പഴക്കാലം ആകുന്നതോടെ വില കുറയുന്ന പതിവും ഇക്കുറി അതും തെറ്റി. നാടൻ മാങ്ങകൾ കിട്ടാനില്ല. ഇപ്പോൾ കിലോയ്ക്ക് 50 മുതൽ 75 വരെയാണ് വില. അതിൽ അധികവും തമിഴ്നാട്ടിൽ നിന്ന് എത്തുന്ന മാങ്ങകളാണ്.