ആറളത്ത് പുതിയ രണ്ടിനം പക്ഷികളെക്കൂടി കണ്ടെത്തി
Mail This Article
ഇരിട്ടി ആറളം വന്യജീവി സങ്കേതത്തിൽ പുതിയ രണ്ടിനം പക്ഷികളെക്കൂടി കണ്ടെത്തി. കരുവാരക്കുരുവി, കാക്കരാജൻ എന്നീ പക്ഷി ഇനങ്ങളാണിത്. ഇതോടെ ആറളത്ത് കണ്ടെത്തിയ പക്ഷികളുടെ ഇനം 152 ആയി. 246 പക്ഷി ജാതികളുണ്ടെങ്കിലും 152 ഇനങ്ങളെ മാത്രമെ ഇതുവരെ വന്യജീവി സങ്കേതത്തിൽ കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ. ഇതിന്റെ കാരണം കണ്ടെത്തുന്നതിനു കൂടുതൽ പഠനം ആവശ്യമാണെന്നു നിരീക്ഷകർ പറയുന്നു.
കേരള വനം വന്യജീവി വകുപ്പ്, മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ 3 ദിവസമായി പക്ഷി സർവേ നടത്തിയത്. തുടർച്ചയായി നടക്കുന്ന 19ാമത് പക്ഷി സർവേയാണ് ഇന്നലെ സമാപിച്ചത്. പക്ഷി നിരീക്ഷകരായ റോഷ് നാഥ്, ബിമൽ നാഥ്, ഫോറസ്റ്റ് ഡപ്യൂട്ടി റെയ്ഞ്ചർ ജയേഷ് ജോസഫ്, സുശാന്ത് മടപ്പുരക്കൽ തുടങ്ങി മുപ്പതോളം നിരീക്ഷകൾ പങ്കെടുത്തു. 5 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണു പക്ഷികളുടെ കണക്കെടുപ്പ് നടത്തിയത്. കടുത്ത വേനലിൽ തീ പിടിത്ത സാധ്യത മുൻനിർത്തി നിരീക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു.