മയിലുകൾ കാടിറങ്ങുന്നതിനു പിന്നിൽ കാലാവസ്ഥാ വ്യതിയാനമോ?
Mail This Article
കാലാവസ്ഥ മാറുമ്പോഴാണ് മയിലുകളുടെ പലായനമെന്ന് ഗവേഷകർ പറയുന്നു. താരതമ്യേന ചൂട് കൂടിയ വരണ്ട പ്രദേശങ്ങളിലാണു മയിലിനെ കാണുക. പശ്ചിമഘട്ടത്തിന്റെ ശോഷണം മൂലം തമിഴകത്തെ വരണ്ട കാറ്റ് കടന്നു വരുന്നതോടെ കേരളവും മയിലിന്റെ തട്ടകമായി മാറുകയാണ്. പാലക്കാട്ടും പുനലൂർ ആര്യങ്കാവിലുമാണ് ചുരങ്ങൾ ഉള്ളത്. വരണ്ട കാറ്റിനു പേരുകേട്ട പാലക്കാട് ജില്ലയിലാണ് മയിൽ ഉദ്യാനമായ ചൂലന്നൂർ.
കാലാവസ്ഥാ വ്യതിയാനം മയിലുകളുടെ ആവസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുന്നിൻചെരിവുകളും പാറയിടുക്കുകളുമാണ് മയിലുകളുടെ ആശ്രയം. വേനൽ കാലത്ത് പാലക്കാട് ചുരം വഴി വീശിയടിക്കുന്ന ചൂട് കാറ്റ് മയിലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.മയിലുകളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനാണ് ചൂലനൂരിൽ മയിൽ സങ്കേതം സ്ഥാപിച്ചത്. ആർദ്ര ഇലപൊഴിയും വനങ്ങളും പാറയിടുക്കുകളും തുറസായ സ്ഥലങ്ങളും മയിലുകൾക്കു മികച്ച ആവാസ വ്യവസ്ഥ ഒരുക്കുന്നു.
ആശുപത്രി വളപ്പിലെത്തുന്ന മയിലുകൾ
പത്തനംതിട്ട ഏനാദിമംഗലം ആശുപത്രി വളപ്പിൽ എത്തുന്ന മയിലുകൾ രോഗികൾക്കും മെഡിക്കൽ വിദ്യാർഥികൾക്കും പ്രിയപ്പെട്ടവരാകുന്നു. ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളജ് ആശുപത്രി അങ്കണമാണ് മയിലുകളുടെ താവളം. ആശുപത്രി കെടിടത്തിന്റെ ഭിത്തികൾ, ജനാലകൾ എന്നിവിടങ്ങളിൽ പറന്നു വന്നിരിക്കുന്ന മയിലുകളുടെ ചേഷ്ടകൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസം പകരുന്ന കാഴ്ചകൂടിയാണ്. കോളജിലെ മെഡിക്കൽ വിദ്യാർഥികളുടെ താമസ ഇടങ്ങളിലും നിത്യ സന്ദർശകരാണ് ഇവ.
ആശുപത്രി വളപ്പിലെ ആളനക്കത്തിൽ ഒട്ടും അസ്വസ്ഥരുമല്ല മയിലുകൾ. കുന്നിട, കുറുമ്പകര തുടങ്ങിയ പ്രദേശങ്ങളിൽ മയിൽ പറ്റങ്ങൾ പതിവു കാഴ്ചയാണ് വൈദ്യുതി കമ്പികളിൽ വന്നിരിക്കാൻ ശ്രമിക്കുന്ന ഇവയ്ക്ക് ജീവഹാനിയും സംഭവിക്കാറുണ്ട്. ഓണാഘോഷത്തിനും നിറം പകരുകയാണ് പീലിവിടർത്തി നിൽക്കുന്ന മയിലുകൾ.