പക്ഷിച്ചിറകൻ അഥവാ സതേൺ ബേഡ്വിങ് ;ചിത്രശലഭങ്ങളെ അറിഞ്ഞ് കുട്ടികൾ
Mail This Article
ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ പൂമ്പാറ്റയായ ഗരുഢ ശലഭം പറന്നുയർന്നപ്പോൾ കുട്ടികളിൽ ആഹ്ലാദവും അതിലേറെ കൗതുകവും. തൃക്കരിപ്പൂർ ഇടയിലക്കാട്ടിൽ നവോദയാ വായനശാല ഗ്രന്ഥാലയത്തിനു കീഴിലെ ബാലവേദിയുടെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണ ക്യാംപ് പശ്ചിമ ഘട്ട മേഖലയുടെ ജൈവസമ്പന്നത പ്രകാശിപ്പിക്കുന്നതായി.
ഇടയിലക്കാട് കാവും പരിസരവും കേന്ദ്രീകരിച്ചായിരുന്നു നിരീക്ഷണം. 19 സെന്റി മീറ്റർ വരെ വലുപ്പം വരുന്ന പക്ഷിച്ചിറകൻ അഥവാ സതേൺ ബേഡ് വിങ് കുട്ടികളെ ആകർഷിച്ചു. കൂറ്റൻ ചിത്രശലഭത്തിന്റെ ലാർവയുടെ പ്രധാന ആഹാരം വിഷഹാരിയായ ഉറിതൂക്കി എന്ന ഔഷധ സസ്യത്തിന്റെ ഇലകളാണ്. ഉറിതൂക്കിയുടെ സാന്നിധ്യം ഇവിടെ വ്യാപകമായതിനാൽ ഇടയിലക്കാട് പ്രദേശത്ത് ഗരുഢ ശലഭത്തിന്റെ എണ്ണവും കൂടുതലാണ്. വങ്കണ നീലി, വിറവാലൻ, തകര മുത്തി, ചക്കര ശലഭം, നാരകക്കാളി, പൊട്ടു വാലാട്ടി, കരിയില ശലഭം തുടങ്ങി ഇരുപതിൽ പരം പൂമ്പാറ്റകളെ കുട്ടികൾ തിരിച്ചറിഞ്ഞു
ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു. ഇടയിലക്കാട് എഎൽപി സ്കൂൾ പ്രധാന അധ്യാപകൻ എ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം, പി.വേണുഗോപാലൻ, പി.വി.പ്രഭാകരൻ, കെ.സത്യൻ, സി.പൃഥിരാജ്, കെ.വി.ആരതി, വൈഗാ സതീശൻ എന്നിവർ പ്രസംഗിച്ചു.