ADVERTISEMENT

ലോക്ഡൗൺ ദിവസങ്ങളടെ വിരസതയകറ്റുന്നത് സാമൂഹ മാധ്യമങ്ങളിൽ വരുന്ന രസകരമായ വാർത്തകളും ചിത്രങ്ങളുമൊക്കെയാണ്‌. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നത് .കോ വിഡ് ഭീതിയിൽ ജനങ്ങൾ വീടിനുള്ളിൽ കഴിയാൻ തുടങ്ങിയതോടെ വന്യജീവികളും മറ്റും നിരത്തിലൂടെ സ്വൈര്യ വിഹാരം നടത്താൻ തുടങ്ങിയെന്നുള്ള നിരവധി വാർത്തകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

ലോക്‌ഡൗണിൽ വാഹനങ്ങൾ നിരത്തിലിറങ്ങാതായതോടെയും വ്യവസായ ശാലകളും നിർമാണ പ്രവർത്തനങ്ങളും നിലച്ചതോടെയും അന്തരീക്ഷ മലിനീകരണം ഗണ്യമായ തോതിൽ കുറഞ്ഞു. വായൂ മലിനീകരണം രൂക്ഷമായിരുന്ന പല സ്ഥലങ്ങളിലെയും വായു നിലവാരം മെച്ചപ്പെട്ടു. ജനങ്ങൾ ഏറെക്കാലത്തിനു ശേഷം ശുദ്ധവായു ശ്വസിക്കാൻ തുടങ്ങി. വായു നിലവാരം മെച്ചപ്പെട്ടതോടെ പുകപടലങ്ങളടങ്ങി അന്തരീക്ഷം തെളിഞ്ഞു.

മലിനീകരണം കുറഞ്ഞതോടെ പഞ്ചാബിലെ ജലന്ധറിൽ നിന്നു പുറത്തു വന്ന ഒരു ചിത്രമാണ് ഇപ്പോൾ ജനങ്ങളെ വിസ്മയിപ്പിക്കുന്നത്. പുകപടലങ്ങൾ അടങ്ങി മലിനീകരണത്തിൻ്റെ ആവരണം മാറിയതോടെ ജലന്ധറിൽ നിന്ന് 2 13 കിലോമീറ്റർ അകലെയുള്ള ഹിമാചൽ പ്രദേശിലെ ധൗലാ ധർ മലനിരകൾ ഇവിടെ നിന്നാൽ കാണാൻ കഴിയും. ജീവിതത്തിൽ ആദ്യമായാണ് ജലന്ധർ നിവാസികളിൽ പലരും മനോഹരമായ ഈ കാഴ്ച കണ്ടത്.

അന്തരീക്ഷ മലിനീകരണം മൂലമുള്ള പൊടിപടലങ്ങൾ കണ്ണുകളുടെ കാഴ്ചയെ ഇല്ലാതാക്കിയത് എങ്ങനെയെന്ന് മനസ്സിലായോ എന്ന അടിക്കുറിപ്പോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ഈ ചിത്രങ്ങൾ പങ്കുവച്ചത്. ജലന്ധറിലെ ജനങ്ങൾ ആദ്യമായി 213 കിലോമീറ്റർ അകലെയുള്ള ധലാധൗർ മലനിരകൾ കണ്ടുവെന്നും അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചു.

ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങും ജലന്ധറിലെ തൻ്റെ വീടിൻ്റെ മുകളിൽ നിന്നു പകർത്തിയ ധലാ ധൗർ മലനിരകളുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചു. മലിനീകരണം എത്രമാത്രം രൂക്ഷമായിരുന്നു എന്നതിനു തെളിവാണ് ഈ ചിത്രങ്ങൾ. ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയുമെന്ന് വിചാരിച്ചതല്ല ഈ മനോഹരമായ കാഴ്ച എന്ന കുറിപ്പോടെയാണ് ഹർഭജൻ സിങ് ചിത്രം പങ്കുവച്ചത്.

മനോഹരമായ ഈ കാഴ്ച  കാണാൻ സാധിച്ചതിൻ്റെ ആഹ്ളാദത്തിലാണ് ജലന്ധർ നിവാസികൾ. അവിശ്വസനീയമായ കാഴ്ചയെന്നാണ് പലരും ചിത്രത്തിനു താഴെ കുറിച്ചിരുന്നത്. നിരവധിയാളുകൾ ചിത്രങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com