പാഴ്ച്ചെടിയല്ല, ഊട്ടിയിൽ നിന്നെത്തുന്നത് ഉണ്ണിച്ചെടി കൊണ്ടുണ്ടാക്കുന്ന ഫർണിച്ചർ!
Mail This Article
മുള, ഈറ്റ, ചൂരൽ തുടങ്ങിയവ കൊണ്ടുള്ള ഫർണിച്ചർ നമ്മൾ കാണാറുണ്ട്. എന്നാലിതാ, ഊട്ടിയിൽ നിന്നെത്തുന്നു, ഉണ്ണിച്ചെടി കൊണ്ടുണ്ടാക്കുന്ന ഫർണിച്ചർ. സാധാരണയായി പാഴ്ച്ചെടിയായി കണക്കാക്കുന്നതാണ് ഉണ്ണിച്ചെടി (ലാന്റന). പൂച്ചെടി, കൊങ്ങിണി, അരിപ്പൂ, വേലിപ്പൂ, ഒടിച്ചുത്തി തുടങ്ങിയ പേരുകളിലും വിവിധയിടങ്ങളിൽ ഈ ചെടി അറിയപ്പെടുന്നു. നാട്ടിൻപുറങ്ങളിൽ മുൻപൊക്കെ ധാരാളം കാണുമായിരുന്ന ഇവ കുറഞ്ഞുവരികയാണ്. എന്നാൽ, കേരളത്തിലെയും തമിഴ്നാട്ടിലെയും കാടുകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ചെടികളിലൊന്നാണിത്.
ഇടതൂർന്നു വളരുന്ന ഇവ മൃഗങ്ങൾ കഴിക്കില്ല. മറ്റു ചെടികൾക്കു ഭീഷണിയായി വളരുന്ന ഇവ വനം വകുപ്പു വെട്ടിമാറ്റുകയാണു പതിവ്. ഇങ്ങനെ വെട്ടിക്കളയുന്നവ ശേഖരിക്കുന്നതാണ് മുതുമല തെപ്പക്കാട്ടിലെ കുറുംബ ആദിവാസി വിഭാഗത്തിൽപെട്ടവരുടെ കരവിരുതിൽ ഫർണിച്ചറാകുന്നത്. സോഫ, ടീ പോയ്, സ്റ്റൂൾ, ഊഞ്ഞാൽ, ഡ്രസിങ് ടേബിൾ, പൂക്കൂട തുടങ്ങിയവയാണ് ഇവർ നിർമിക്കുന്നത്. ചെടിയുടെ തണ്ടുകളിലെ തോൽ ചീകി മാറ്റും. തണ്ട് വേവിച്ചു പാകപ്പെടുത്തി വളവു നിവർത്തി നേരെയാക്കി ഫർണിച്ചറിന് ആവശ്യമുള്ള അളവിൽ മുറിച്ചെടുക്കും.
മുതുമല തെപ്പക്കാട്ടിലെ മാരന്റെ നേതൃത്വത്തിലാണു നിർമാണം. തെപ്പക്കാട്ടിലെ വനം വകുപ്പു റിസപ്ഷൻ ഓഫിസിനു സമീപം ഇവ പ്രദർശിപ്പിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കാരണം സന്ദർശകരെ അനുവദിക്കാത്തതിനാൽ തങ്ങളുടെ ഉപജീവന മാർഗവും അടഞ്ഞതായി മാരൻ പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾ മാറി സന്ദർശകർ എത്തുന്നതും കാത്തിരിക്കുകയാണ് ഇവർ.
English Summary: Tribals Are Making Eco-Friendly Furniture Using Lantana Weed