കടൽത്തീരത്ത് നിന്ന് ലഭിച്ചത് കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ള വിചിത്ര വസ്തു; അമ്പരന്ന് യുവതി
Mail This Article
സമുദ്രത്തിൽ ഒളിഞ്ഞിരിക്കുന്ന അദ്ഭുതങ്ങൾ ഏറെയാണ്. ഇപ്പോഴിതാ ഓസ്ട്രേലിയയിലെ കിയാമയിലുള്ള ബോംബോ കടൽതീരത്തു നിന്നു ലഭിച്ച ഒരു വിചിത്ര വസ്തുവിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങൾ. കടലിൽ കുളിക്കാനിറങ്ങിയ ഡോണ റിയർഡൺ എന്ന യുവതിക്കാണ് കുതിരകുളമ്പിന്റെ ആകൃതിയിലുള്ള വിചിത്ര വസ്തു കിട്ടിയത്.
കടലിൽ നീന്തിയ ശേഷം തിരികെ കയറുന്നതിനിടെയാണ് തീരത്തെ മണലിൽ അസാധാരണമായ എന്തോ ഒന്ന് കിടക്കുന്നത് ഡോണയുടെ ശ്രദ്ധയിൽപ്പെട്ടത്. വസ്തുവിന്റെ പ്രത്യേക ആകൃതി കണ്ട് കുതിരയുടെയോ മറ്റോ കുളമ്പാണെന്നാണ് അവർ ആദ്യം കരുതിയത്. എന്നാൽ ജെല്ലി കണക്കെ ഉൾഭാഗമുള്ള വസ്തു ഉപേക്ഷിച്ചു കളയാനും മനസ്സു വന്നില്ല. അത് എന്താണെന്ന് തിരിച്ചറിയാനുള്ള കൗതുകത്തിൽ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.
മീനുകളുടെ വിസർജ്യമാണെന്നും ഭീമാകാരനായ ഏതോ മനുഷ്യന്റെ പല്ലാണെന്നുമൊക്കെയുള്ള തരത്തിൽ രസകരമായ അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ കാര്യം കൃത്യമായി അറിയാവുന്നവരുടെ കൈയിലും ചിത്രമെത്തി. ഒരു പ്രൊക്യൂപൈൻ മത്സ്യത്തിന്റെ സ്വിം ബ്ലാഡറാണിതെന്ന അഭിപ്രായമാണ് ഇവർ പങ്കുവച്ചത്. ഇതേതുടർന്ന് ഓസ്ട്രേലിയൻ മ്യൂസിയത്തിന്റെ വെബ്സൈറ്റ് പരിശോധിച്ചതോടെ സംഗതി സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തു.
തന്റെ സംശയം ശരിയാണോ എന്നറിയാൻ ഓസ്ട്രേലിയൻ മ്യൂസിയവുമായി ഡോണ നേരിട്ടും ആശയവിനിമയം നടത്തി. 20 വർഷത്തിനിടെ പ്രൊക്യൂപൈൻ മത്സ്യങ്ങളുടെ സ്വിം ബ്ലാഡറുകൾ വളരെ വിരളമായി മാത്രമേ ഇത്തരത്തിൽ മ്യൂസിയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളു എന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം തനിക്ക് കിട്ടിയ ഈ അപൂർവ വസ്തു സുരക്ഷിതമായി വീട്ടിൽ തന്നെ സൂക്ഷിക്കാനാണ് ഡോണയുടെ തീരുമാനം. മത്സ്യങ്ങളെ വെള്ളത്തിൽ ഉയർന്നു ചലിക്കാൻ സഹായിക്കുന്നവയാണ് സ്വിം ബ്ലാഡറുകൾ. ചില ഇനങ്ങളിൽ കേൾവിശക്തിയെ സ്വാധീനിക്കാനും ഇവയ്ക്ക് കഴിവുണ്ട്.
English Summary: Mysterious Half Firm, Half 'Squishy' Object Found On A Beach In Australia Has Everyone Asking Questions