ADVERTISEMENT

നമുക്കെല്ലാവർക്കും കാണും എന്തെങ്കിലുമൊരു പേടി. പാമ്പിനെയോ പഴുതാരയെയോ തേളിനെയോ ഇടിമിന്നലിനെയോ പല്ലിയെയോ ഒക്കെ പേടിയുള്ള കൂട്ടുകാർ ധാരാളമുണ്ട്. എന്നാ‍ൽ ബ്രിട്ടിഷ് വനിതയായ സാഷ ക്രിസ്റ്റിക്ക് പേടിയൽപം കൂടുതലാണ്. പേടി മൂത്ത് സാഷ വീടിനു പുറത്തിറങ്ങാറേയില്ല. സാഷയുടെ പേടിയിതാണ്...പുറത്തിറങ്ങിയാൽ തന്നെ അന്യഗ്രഹജീവികൾ പിടിച്ചുകൊണ്ടു പോകും. ബ്രിട്ടനിലെ ലിവർപൂൾ സ്വദേശിയാണ് അൻപത്തിയൊന്നുകാരിയായ സാഷ. തനിക്ക് ഇതുവരെയുള്ള ജീവിതത്തിൽ പലതവണ അന്യഗ്രഹജീവികളെ നേരിട്ടുകണ്ട അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഒരുദിവസം തന്നെ അന്യഗ്രഹജീവികൾ പിടിച്ചുകൊണ്ടുപോകുമെന്ന് പേടിക്കുന്നതായും സാഷ പറഞ്ഞിട്ടുണ്ട്. എപ്പോഴും തനിക്കുമുന്നിൽ ഒരു അന്യഗ്രഹപേടകം പ്രത്യക്ഷപ്പെടുമെന്നാണത്രേ സാഷയുടെ ഭീതി. അഞ്ചു മക്കളുടെ മാതാവാണു സാഷ.

സാഷ വീടിനു വെളിയിലേക്കിറങ്ങുമ്പോൾ ആകാശത്തേക്കു കഴിവതും നോക്കാറില്ല. ആകാശത്തേക്കു നോക്കിയാൽ തനിക്കു പേടിയായിത്തുടങ്ങുമെന്നാണു സാഷ പറയുന്നത്. ഒൻപതു തവണ താൻ അന്യഗ്രഹജീവികളെ നേരിട്ടുകണ്ടിട്ടുണ്ടെന്ന് സാഷ പറയുന്നു. ആദ്യമായി ഒരു അന്യഗ്രഹപേടകം നേർക്കുനേരെ കാണുന്നത് ഏഴാം വയസ്സിലാണ്. എന്നാൽ തന്റെ കൂടെയുള്ളവരൊന്നും അന്യഗ്രഹപേടകങ്ങൾ കാണാറില്ലെന്നും സാഷ പറയുന്നു. എന്തു കൊണ്ട് തനിക്കു മാത്രം ഈ സിദ്ധി കിട്ടിയെന്ന ആലോചനയിലാണു സാഷ. 25 വർഷം മുൻപ് തനിക്കു  സംഭവിച്ച ഒരു അന്യഗ്രഹജീവി ദർശനത്തെപ്പറ്റിയും സാഷ ഓർമിക്കുന്നു. 1997ൽ തന്റെ മുൻഭർത്താവും കുട്ടികളുമൊത്ത് ഒരു ഫാമിലി ട്രിപ്പിനു പോയതായിരുന്നു സാഷ. പെട്ടെനനാണ് ആകാശത്ത് ഒരു പ്രകാശവലയം പ്രത്യക്ഷപ്പെട്ടത് സാഷ ശ്രദ്ധിക്കുന്നത്. പോകെപ്പോകെ അത് അടുത്തടുത്ത് വന്നു.

വെളിയിലിറങ്ങി നോക്കിയ സാഷയുടെ നേർക്ക് ഒരു നഗ്നപാദനായ അന്യഗ്രഹജീവി ഓടിയെത്തിയത്രേ. ഭയന്ന സാഷയും ഓടി, അന്യഗ്രഹജീവി തൊട്ടുപിന്നാലെ തന്നെയുണ്ടായിരുന്നു. ഒടുവിൽ അതു തന്റെ കാലിൽ പിടിത്തമിട്ടു നിലത്തുവീഴിച്ചെന്നും സാഷ പറയുന്നു. ഇതെത്തുടർന്ന് വിഷാദരോഗം,അമിത ഉത്കണ്ഠ തുടങ്ങിയവ സാഷയ്ക്കു പിടിപെട്ടു. ഇതോടെയാണു താൻ പുറത്തിറങ്ങാതായതെന്ന് സാഷ പറയുന്നു. എല്ലാവർഷവും യുഎഫ്ഒ കൺവെൻഷനുകളിൽ സാഷ പങ്കെടുക്കാറുണ്ട്. സാഷയുടെ സംഭവം സത്യമോ അതോ സാഷയ്ക്കു വെറുതെ തോന്നിയ കാര്യങ്ങളാണോ എന്നതിൽ തർക്കം തുടരുകയാണ്.  

English Summary: UK Woman Claims She's Terrified of Leaving Home as 'Aliens' May Abduct Her

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com