കറുത്ത റോസാപ്പൂവിന്റെ ശാപം; ലോകയുദ്ധത്തിനു വഴിയൊരുക്കിയ പുഷ്പം, രക്തം ചിതറിയ നാളുകൾ
Mail This Article
ഒന്നാം ലോകയുദ്ധം...മനുഷ്യൻ അതുവരെ കണ്ടിട്ടില്ലാത്ത ആയുധങ്ങളും എണ്ണമറ്റ സൈന്യങ്ങളും അണിനിരന്ന മഹായുദ്ധം.ലോകരാജ്യങ്ങൾ ചേരിതിരിഞ്ഞ് പടയോട്ടം നടത്തിയ ഈ യുദ്ധത്തിൽ രണ്ടുകോടിക്കടുത്ത് ജീവനുകളാണ് പൊലിഞ്ഞത്. സമാനതകളില്ലാത്ത രക്തച്ചൊരിച്ചിൽ. ഒന്നാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് ഒട്ടേറെ കെട്ടുകഥകളുണ്ട്. ഇതിൽ പ്രധാനമാണ് യുദ്ധം നടന്നത് ഒരു കറുത്ത റോസാപ്പൂവിന്റെ ശാപം മൂലമാണെന്നുള്ള വിശ്വാസം. എന്താണ് ഇത്? ഇതിനെക്കുറിച്ച് അറിയണമെങ്കിൽ നമുക്ക് ഒന്നാം ലോകയുദ്ധത്തിന്റെ തുടക്കത്തെക്കുറിച്ച് മനസ്സിലാക്കണം.
1914 ജൂൺ 28, യൂറോപ്യൻ നഗരമായ സാരയേവോയിൽ (ഇന്നത്തെ ബോസ്നിയയുടെയ തലസ്ഥാനം) വച്ച് ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ കിരീടാവകാശിയായ ആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനൻഡിനെയും ഭാര്യ സോഫിയെയും സെർബ് വംശജനായ ഗാവ്റിലോ പ്രിൻസെപ് വെടിവച്ചു കൊന്നു. തുടർന്ന് സെർബിയയും ഓസ്ട്രിയയും യുദ്ധം തുടങ്ങി. കൂടുതൽ രാജ്യങ്ങൾ ചേരിപിടിക്കുകയും യുദ്ധം മുറുകുകയും ചെയ്തു. ഒരു ചേരിയുടെ നേതൃത്വം റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ ശക്തികളും, മറുചേരിയുടേത് ഇറ്റലിയും ജർമനിയും ഓസ്ട്രിയയും ഏറ്റെടുത്തു .ശേഷം ചോരപ്പുഴകളും മൃതശരീരങ്ങളും യുദ്ധഭൂമികളിൽ നിറഞ്ഞു. ഫ്രാൻസ് ഫെർഡിനൻഡ് വെടിയേറ്റു മരിച്ചതെങ്ങനെ? സെർബിയയും ഓസ്ട്രിയൻ സാമ്രാജ്യവും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നമാണെന്നു ചൂണ്ടിക്കാട്ടിയാൽ ചിലർ വിശ്വസിക്കില്ല. അവർ പറയുന്നത് ശാപം മൂലമാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ്. ഒരു കറുത്ത റോസാപ്പൂവിന്റെ ശാപം.
ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ് അക്കാലത്ത് ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. പ്രാഗിനു സമീപം അതിപ്രശസ്തമായ ഒരു കൊട്ടാരമുണ്ട്....കോനോ പിസ്റ്റേ. പതിമൂന്നാം നൂറ്റാണ്ടിൽ ഗോഥിക് രീതിയിൽ പണികഴിപ്പിച്ച ഈ കൊട്ടാരം പിന്നീട് ഫ്രാൻസ് ഫെർഡിനാൻഡിന്റെ താമസസ്ഥലമായി മാറി. ഇതിനു ചുറ്റും വലിയ ഒരു റോസ് ഗാർഡൻ അദ്ദേഹം പണികഴിപ്പിച്ചു.അപൂർവമായി ഒട്ടേറെ തരം റോസാച്ചെടികളും പുഷ്പങ്ങളും ഇവിടെ നിറഞ്ഞു. 1907ൽ അദ്ദേഹം ഒരു ഇംഗ്ലിഷ് സസ്യശാസ്ത്ര വിദഗ്ധനെ ജോലിക്കെടുത്തു. ഒരേയൊരു ജോലിയാണ് ഈ വിദഗ്ധന് ഉണ്ടായിരുന്നത്. ഫെർഡിനാൻഡിന്റെ ഉദ്യാനത്തിൽ ഒരു പ്രത്യേക റോസാപുഷ്പം വേണം...കറുത്ത നിറമുള്ള പുഷ്പം .അത് ഏതു വിധേനയും സൃഷ്ടിച്ചെടുക്കണം. സസ്യശാസ്ത്ര വിദഗ്ധൻ ആത്മാർഥമായി ഗവേഷണം നടത്തി. ഏഴു വർഷങ്ങളുടെ ഗവേഷണം ഒടുവില്‍ ഫലപ്രാപ്തിയിലെത്തി.
കോനോപിസ്റ്റേയിൽ കറുത്ത റോസാപ്പൂവ് വിടർന്നു. എന്നാൽ പുഷ്പം കണ്ട പ്രഭുക്കളും മറ്റ് അഭ്യുദയകാംക്ഷികളുമെല്ലാം അതിനെ എത്രയും പെട്ടെന്ന് ഉപേക്ഷിക്കാൻ ഫെർഡിനൻഡിനെ നിർബന്ധിച്ചു. കാരണം, അന്നത്തെ വിശ്വാസപ്രകാരം കറുത്ത റോസാപുഷ്പങ്ങൾ മരണത്തിന്റെയും യുദ്ധത്തിന്റെയും പ്രതീകങ്ങളായിരുന്നു. ഇവയുടെ ശാപം അതിഭയങ്കരമാണത്രേ. പക്ഷേ ഇതൊന്നും വിശ്വസിക്കാതെ ഫ്രാൻസ് ഫെർഡിനൻഡ് റോസാച്ചെടി തന്റെ പൂന്തോട്ടത്തിൽ നട്ടു. ഒടുവിൽ ശാപഗ്രസ്തനായ അദ്ദേഹത്തിനു വെടിയേൽക്കുകയും ചെയ്തത്രേ...കഥയിങ്ങനെയാണ്. ഇതു സത്യമാണോ? ഏതായാലും കറുത്ത റോസാപുഷ്പങ്ങളുണ്ടോയെന്ന അന്വേഷണം പലരും നടത്തിയിട്ടുള്ളതാണ്.
തുർക്കിയിലെ ഹാൽഫെറ്റി എന്ന പ്രദേശത്ത് കറുത്ത റോസാപ്പൂക്കൾ ഉണ്ടത്രേ. ഭൂമിയിൽ ഇവിടെ മാത്രമാണ് ഈ നിറത്തിലുള്ള പുഷ്പങ്ങളുള്ളതെന്നും പ്രചരിച്ചു. ഹാൽഫെറ്റിയിലെ പ്രത്യേക തരം മണ്ണും മറ്റ് കാലാവസ്ഥാ സവിശേഷതകളുമാണ് ഈ കറുപ്പ് നിറത്തിനു കാരണം. ഇവ കാണുവാനായി ഒട്ടേറെ സഞ്ചാരികൾ ഹാൽഫെറ്റിയിലേക്കു പോകുകയും ചെയ്തു. എന്നാൽ പോയവരിൽ പലരും നിരാശരായി. ഇത് ഇന്റർനെറ്റിൽ ഓടിയ ഒരു വ്യാജപ്രചാരണമാണെന്ന് പലരും പറയുന്നു. ചിത്രങ്ങൾ പലതും ഫോട്ടോഷോപ്പ് ചെയ്തവയായിരുന്നു. ബ്ലാക്ക് ജേഡ്, ബ്ലാക്ക് മാജിക്, ബ്ലാക്ക് ബക്കാര, മിഡ്നൈറ്റ് ബ്ലൂ റോസ് തുടങ്ങിയ റോസ വകഭേദങ്ങൾ ആളുകൾ കറുത്ത റോസാപ്പൂക്കളായി തെറ്റിദ്ധരിക്കാറുണ്ടെന്ന് സസ്യശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇവ കറുത്ത പുഷ്പങ്ങളല്ല, മറിച്ച് ചുവന്ന നിറത്തിന്റെ അളവു കൂടിപ്പോയതിനാൽ ഇരുണ്ട പ്രതീതി സൃഷ്ടിക്കുന്നവയാണ്. കറുപ്പ് നിറത്തിലുള്ള റോസാപുഷ്പങ്ങൾ സാധ്യമല്ല, കാരണം, റോസാച്ചെടികളുടെ ജനിതകം ഇതിന് അനുവദിക്കുന്നില്ല. അപ്പോൾ ഫ്രാൻസ് ഫെർഡിനാൻഡിനെ കൊല്ലുകയും ഒന്നാം ലോകയുദ്ധത്തിനു തുടക്കമിടുകയും ചെയ്ത കറുത്ത റോസാപുഷ്പം? ....നിശ്ചയമായും കെട്ടുകഥ തന്നെ.
English Summary: The curse of the black rose