ADVERTISEMENT

ലോകത്ത് മഡഗാസ്കർ ദ്വീപ് സമൂഹങ്ങളോടു ചേർന്നു മാത്രം കാണപ്പെടുന്ന ഒരു ജീവി. പൂർണ വളർച്ചയെത്തിയാൽ ഏകദേശം ഒന്നരക്കിലോ മാത്രമേ വരൂ ഇതിന്റെ ഭാരം. പക്ഷേ ഒരു മുഴുവൻ ഗ്രാമത്തെ തന്നെ ഒഴിപ്പിക്കാനുള്ള ശേഷിയുണ്ട് അയ് അയ് ലെമൂർ എന്ന ഈ ജീവിക്ക്. മാത്രവുമല്ല, മഡഗാസ്കറിലെ വീടുകളിലേക്കു മരണത്തെ ക്ഷണിച്ചു കൊണ്ടുവരുന്നത് ഈ ജീവിയാണ്. ഇതിനെ കാണുന്നതാകട്ടെ ദുഃശ്ശകുനവും. ഇത്രയും കാര്യങ്ങൾ പോരേ അയ് അയിനെ കണ്ടമാത്രയിൽ തല്ലിക്കൊല്ലുന്നതിന്. അതുതന്നെയാണു മഡഗാസ്കറിൽ സംഭവിക്കുന്നതും. 

The Aye-Aye and the Finger of Death
മഡഗാസ്കറിലെ വീടുകളിലേക്കു മരണത്തെ ക്ഷണിച്ചു കൊണ്ടുവരുന്നത് ഈ ജീവിയാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ഇതിനെ കാണുന്നതാകട്ടെ ദുഃശ്ശകുനവും. Image Credit: Shutterstock

 

this-lemur-is-not-a-demon-but-man-that-finger-is-creepy1
.കൈവിരലുകളിൽ നടുവിലത്തേതിനു നീളം കൂടുതലാണ്. അത് ഉറങ്ങുന്ന മനുഷ്യന്റെ ഹൃദയത്തിലേക്കിറക്കി ചോര കുടിക്കുമെന്നു വിശ്വസിക്കുന്നവരും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുണ്ട്.Image Credit: Shutterstock

പൂജയും മറ്റും നടത്തിയാൽ അയ് അയുടെ ശാപം മാറ്റാമെന്നാണ് ഒരു കൂട്ടർ വിശ്വസിക്കുന്നത്. എന്നാൽ ഇതിനെ കണ്ടാൽ ഗ്രാമം തന്നെ ഒഴിഞ്ഞു പോകണമെന്ന് വേറൊരു കൂട്ടർ. ഓരോ ദിവസവും രാത്രി ഗ്രാമങ്ങളിലെ വീടുകളിലേക്ക് എത്തിനോക്കുന്നതാണ് ഇതിന്റെ ‘പണി’യെന്നു വിശ്വസിക്കുന്നവരുമേറെ. കൈവിരലുകളിൽ നടുവിലത്തേതിനു നീളം കൂടുതലാണ്. അത് ഉറങ്ങുന്ന മനുഷ്യന്റെ ഹൃദയത്തിലേക്കിറക്കി ചോര കുടിക്കുമെന്നു വിശ്വസിക്കുന്നവരും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുണ്ടെന്നതാണു സത്യം. 

this-lemur-is-not-a-demon-but-man-that-finger-is-creepy3
കാഴ്ചയിൽ വല്ലാത്തൊരു രൂപവും തുറിച്ച നോട്ടവും നീണ്ട വിരലുമെല്ലാമായതോടെ അന്ധവിശ്വാസം അയ് അയ്ക്കു ചുറ്റും കൂടുകൂട്ടി. Image Credit: Shutterstock

 

The Aye-Aye and the Finger of Death
സത്യത്തിൽ അയ് അയ് നീണ്ട വിരലുകൾ ഉപയോഗിക്കുന്നത് അതിന്റെ ഭക്ഷണം തേടാനാണ്. മരങ്ങളിലെ പ്രാണികളുടെയും മറ്റും ലാർവകളാണ് പ്രധാന ഭക്ഷണം. Image Credit: Shutterstock

മൃഗങ്ങളുമായി ബന്ധപ്പെട്ട ഇത്തരം അന്ധവിശ്വാസങ്ങള്‍ അവയുടെ ജീവനെടുക്കുന്നതു ശക്തമായതോടെയാണ് പരിസ്ഥിതി സ്നേഹികളും ഇതിനെപ്പറ്റി ചിന്തിച്ചത്. മനുഷ്യരെക്കണ്ടാൽ ഓടിപ്പോകാതെ കണ്ണുതുറിച്ചു നോക്കി നിൽക്കുന്ന തരം ജീവിയാണിത്. ഇതുതന്നെയാണ് ഇവയ്ക്കു തിരിച്ചടിയായതും. കാഴ്ചയിൽ വല്ലാത്തൊരു രൂപവും തുറിച്ച നോട്ടവും നീണ്ട വിരലുമെല്ലാമായതോടെ അന്ധവിശ്വാസം അയ് അയ്ക്കു ചുറ്റും കൂടുകൂട്ടി.  മഡഗാസ്കറിന്റെ വടക്കൻ ഭാഗങ്ങളിലുള്ളവർ ഈ ശാപത്തിൽ നിന്നു രക്ഷപ്പെടാൻ ഒരു വഴിയും കണ്ടെത്തിയിട്ടുണ്ട്. അയ് അയിനെ തല്ലിക്കൊന്ന് ഒരു കമ്പിൽ തൂക്കി വീടിനു മുന്നിൽ വയ്ക്കണം. അതോടെ ഗ്രാമത്തിന്റെ തന്നെ ശാപം ഒഴിഞ്ഞു പോകും. 

this-lemur-is-not-a-demon-but-man-that-finger-is-creepy4
മഡഗാസ്കറിന്റെ വടക്കൻ ഭാഗങ്ങളിലുള്ളവർ ഈ ശാപത്തിൽ നിന്നു രക്ഷപ്പെടാൻ വഴി കണ്ടെത്തിയിട്ടുണ്ട്. അയ് അയിനെ തല്ലിക്കൊന്ന് ഒരു കമ്പിൽ തൂക്കി വീടിനു മുന്നിൽ വയ്ക്കണം. അതോടെ ഗ്രാമത്തിന്റെ ശാപം ഒഴിഞ്ഞു പോകും. Image Credit: Shutterstock

 

കണ്ടാലുടനെ തല്ലിക്കൊല്ലുന്നതിനാൽ മഡഗാസ്കറിലെ സ്വാഭാവിക പരിസ്ഥിതിയിൽ ഇന്ന് വിരലിലെണ്ണാവുന്ന അയ് അയ്കളേയുള്ളൂ. യുഎസിലും മറ്റും ചില മൃഗശാലകളിൽ ഇവയെ സംരക്ഷിച്ചു വളർത്തുന്നുണ്ട്. എങ്കിൽപ്പോലും വംശനാശഭീഷണിയിൽ നിന്ന് ഇവ രക്ഷപ്പെട്ടിട്ടില്ല. പ്രകൃതിസംരക്ഷണത്തിനുള്ള രാജ്യാന്തര സംഘടന (ഐയുസിഎൻ) തയാറാക്കിയ, വംശനാശത്തിന്റെ വക്കിലെത്തിയ മൃഗങ്ങളുടെ പട്ടികയിൽ (റെഡ് ലിസ്റ്റ്) അയ് അയും ഉണ്ട്. 

 

സത്യത്തിൽ അയ് അയ് നീണ്ട വിരലുകൾ ഉപയോഗിക്കുന്നത് അതിന്റെ ഭക്ഷണം തേടാനാണ്. മരങ്ങളിലെ പ്രാണികളുടെയും മറ്റും ലാർവകളാണ് പ്രധാന ഭക്ഷണം. രാത്രികളിൽ തന്റെ നീളൻ വിരൽ കൊണ്ട് ഇവ മരത്തടികളിൽ തട്ടും. പൊള്ളയായ ഭാഗം കണ്ടെത്തി അതിലേക്ക് വിരലിറക്കും, ലഭിക്കുന്ന ലാർവകളെ തിന്നുകയും ചെയ്യും. ലെമൂറുകളുടെ വിഭാഗത്തില്‍പ്പെട്ട ഇവ 20 വര്‍ഷം വരെ ജീവിക്കും. ചുണ്ടെലി വിഭാഗത്തിലാണോ അതോ പ്രൈമറ്റ് വിഭാഗത്തിലാണോ ഇവയെന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തുടരുകയാണ്. ചുണ്ടെലികളെപ്പോലെ മുൻപല്ലുകൾ തുടർച്ചയായി വളര്‍ന്നു കൊണ്ടേയിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 

 

മനുഷ്യന്മാരെ കണ്ടാൽ പേടിയില്ലെന്നു മാത്രമല്ല, അവരുടെ അടുത്തേക്കു വന്നു നോക്കി നിൽക്കാനും ഭയമില്ല. ഇതുകൊണ്ടെല്ലാമാണ് മനുഷ്യരും ഇവയെ കണ്ടയുടനെ തല്ലിക്കൊല്ലുന്നത്. പാവം ഈ ജീവികളാകട്ടെ വംശം നിലനിർത്താൻ തന്നെ പാടുപെടുകയാണ്! വംശനാശത്തിനു ‘തൊട്ടടുത്തു’ നിന്ന് ഇവയെ സംരക്ഷിക്കാനുള്ള പരിസ്ഥിതി സ്നേഹികളുടെ ശ്രമത്തിന് വിജയം കാണാനാകുമെന്നാണ് പ്രതീക്ഷ.

 

English Summary: The Aye-Aye and the Finger of Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com