ADVERTISEMENT

36 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാനഡയിലെ ലാബ്രഡോര്‍ മേഖലയില്‍ ഒരു വലിയ ഉല്‍ക്ക പതിച്ചു. ഏതാണ്ട് 28 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള അഗാധ ഗര്‍ത്തമാണ് ഈ ഉല്‍ക്കാ പതനത്തെ തുടര്‍ന്ന് മേഖലയില്‍ രൂപപ്പെട്ടത്. മിസ്റ്റാറ്റിന്‍ കേറ്റര്‍ എന്നറിയപ്പെടുന്ന ഈ ഗര്‍ത്തത്തില്‍ 2011ല്‍ ഒരു ഡോക്ടറല്‍ ഗവേഷക വിദ്യാര്‍ത്ഥി എത്തി. വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്നുള്ള മൈക്കിള്‍ സനേറ്റി എന്ന ഈ വിദ്യാര്‍ത്ഥിക്ക് ഗര്‍ത്തത്തില്‍ നിന്ന് അഭൂതപൂര്‍വമായ വിധം താപനിലയുള്ള ഒരു സ്ഫടികക്കല്ല് ലഭിച്ചു. ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും ചൂടേറിയ കല്ല്.

 

ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം 2017 ല്‍ ഈ കല്ലിന്‍റെ താപനില സ്ഥിരീകരിച്ചു. അതിന്‍റെ ശാസ്ത്രീയ പ്രാധാന്യം മനസ്സിലാക്കിയതോടെ ഈ മേഖലയില്‍ തുടര്‍പഠനങ്ങള്‍ നടന്നു. ഈ പഠനങ്ങള്‍ വൃധാവിലായില്ല, ഇന്ന് ലോകത്തെ തന്നെ ഏറ്റവും ചൂടേറിയ കല്‍മൈതാനത്തെ തന്നെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. 2370 ഡിഗ്രി സെല്‍ഷ്യസായിരുന്നു മൈക്കിള്‍ സെനേറ്റി കണ്ടെത്തിയ കല്ലിന്‍റെ താപനില. ഏതാണ്ട് സമാനമായ താപനിലയില്‍ തന്നെയാണ് ആഴത്തില്‍ ഭൂമിയുടെ മാന്‍റില്‍ മേഖലയില്‍ ഈ വലിയ കല്ല് മൈതാനവും സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ രണ്ടാം ഭൗമപാളിയായ മാന്‍റിലിനേക്കാള്‍ താപനിലയുടെ കാര്യത്തില്‍ പല മടങ്ങ് അധികമാണ് ഈ കല്‍ മൈതാനം. 

 

ഉല്‍ക്ക പതിച്ചുണ്ടായ ആഘാതത്തിലും ഉയര്‍ത്ത താപനിലയിലും ഭൂമിയിലുടെ ക്രസ്റ്റ്, മാന്‍റില്‍ പാളികളിലെ പാറകള്‍ ഉരുകിയാണ് ഈ ചൂടേറിയ കല്‍ മൈതാനം രൂപപ്പെട്ടത്. ഈ മേഖലയലെ വിശദമായ പഠനം മറ്റൊരു കണ്ടെത്തലിലേക്കാണ് ഗവേഷകരെ എത്തിച്ചത്. സിര്‍കോണ്‍സ് എന്ന വളരെക്കാലം നീണ്ടു നില്‍ക്കാന്‍ ശേഷിയുള്ള ഒരു ധാതു ഈ പ്രദേശത്തുണ്ടെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. വലിയ തോതല്‍ ചൂടേറ്റാല്‍ സ്ഫടികത്തിന് സമാനമായ രീതിയിലേക്ക് രൂപം മാറുന്ന ധാതുക്കാളാണിവ. ഈ മേഖലയിലെ സിര്‍കോണ്‍സിനെ കുറിച്ച് വിശദമായ പഠനം നടത്തിയാല്‍ അത് ഉല്‍ക്ക പതിച്ച സമയത്തെ താപനില എന്തായിരുന്നു എന്ന് മനസ്സിലാക്കാന്‍ സഹായിക്കുമെന്നായിരുന്നു ഗവേഷകരുടെ പ്രതീക്ഷ.

 

ഈ പ്രതീക്ഷ തെറ്റിയില്ല എന്നു തന്നെയാണ് പഠനത്തിന് ശേഷമുള്ള കണ്ടെത്തലുകള്‍ തെളിയിക്കുന്നത്. 2017 ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ അതേ താപനിലയില്‍ തന്നെയാണ് ഈ സ്ഫടിക കല്ലുകള്‍ രൂപപ്പെട്ടതെന്ന് ഗവേഷകര്‍ മനസ്സിലാക്കി. ഈ കല്ലുകള്‍ രൂപപ്പെട്ട കാലഘട്ടം മനസ്സിലാക്കാന്‍ നടത്തിയ പഠനത്തിലും ഇവ രൂപപ്പെട്ടത്  ഉല്‍ക്കാ പതനത്തിന് ശേഷമാണെന്നും വ്യക്തമായി. ഉല്‍ക്കാ പതനത്തെ തുടര്‍ന്നുണ്ടായ ഗര്‍ത്തത്തിലെ വിവിധ മേഖലകളില്‍ നിന്ന് ശേഖരിച്ച കല്ലുകള്‍ തമ്മില്‍ താരതമ്യം ചെയ്താണ് ഗവേഷകര്‍ പഠനം നടത്തിയത്. 

 

സിര്‍കോണ്‍സിനെ കൂടാതെ റൈഡറ്റ് എന്നയിനം ധാതുക്കളെയും ഗവേഷകര്‍ ഈ മേഖലയില്‍ നിന്ന് കണ്ടെത്തിയിരുന്നു സിര്‍കോണുകള്‍ വലിയ തോതിലുള്ള താപനിലയിലൂടെ കടന്ന് പോകുമ്പോള്‍ രൂപപ്പെടുന്ന ഉപ ധാതുക്കളാണ് റൈഡറ്റുകള്‍. സമാനമായ റൈഡറ്റുകള്‍ ചന്ദ്രനില്‍ നിന്നും ശേഖരിച്ച കല്ലുകളിലും കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ കാനഡയിലെ ഉല്‍ക്കാ ഗര്‍ത്തത്തില്‍ നിന്ന് ലഭിച്ച കല്ലുകളെ ചന്ദ്രനില്‍ നിന്ന് ശേഖരിച്ച കല്ലുകളുമായി താരതമ്യം ചെയ്ത് പഠനം നടത്തുകയാണ് ഗവേഷകരുടെ അടുത്ത ലക്ഷ്യം. ഇത്തരം പഠനത്തിലൂടെ സൗരയൂഥത്തിലെ തന്നെ വിവിധ ഗ്രഹങ്ങളിലെ സമാനമായ സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. 

 

English Summary: Scientists Just Confirmed The Hottest Rock Ever Recorded on Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com