ADVERTISEMENT

കഴിഞ്ഞ ദിവസം പോർച്ചുഗലിലെ പോംബാൽ നഗരത്തിൽ  വീടിന്റെ പറമ്പിൽ ഒരു ദിനോസറിന്റെ അവശേഷിപ്പുകൾ കിട്ടിയ വാർത്ത ശ്രദ്ധേയമായിരുന്നു. വീടിനു പിന്നിലായാണ് 12 മീറ്റർ ഉയരവും 25 മീറ്റർ നീളവും കണക്കാക്കപ്പെടുന്ന ദിനോസറിന്റെ ശേഷിപ്പു കിട്ടിയത്. പോംബാലിൽ തന്റെ വീട് പൊളിച്ചുപണിയുന്നതിനിടെയാണ് 2017ൽ ദിനോസറിന്റെ അവശിഷ്ടങ്ങൾ വീട്ടുടമസ്ഥനു കിട്ടിയത്. ഇദ്ദേഹം ഇക്കാര്യം അധികൃതരെ അറിയിച്ചു. പിന്നീട് 5 വർഷങ്ങൾക്ക് ശേഷമാണ് പോർച്ചുഗലിൽ നിന്നും സ്പെയിനിൽ നിന്നുമുള്ള ഗവേഷകർ പര്യവേക്ഷണം നടത്തി ദിനോസറിനെ കണ്ടെത്തിയത്.

 

സസ്യഭുക്കായ ദിനോസറായ സോറോപോഡിന്റേതാണ് ഈ അസ്ഥികൂടമെന്നാണ് ഗവേഷകർ പറയുന്നത്. നാലുകാലുകളും നീളമുള്ള കഴുത്തും ഈ ദിനോസറുകൾക്കുണ്ടായിരുന്നു. ഒട്ടേറെ ഉപവിഭാഗങ്ങളുള്ള സോറോപോഡുകൾ ദിനോസറുകളിൽ തന്നെ ഏറ്റവും വലുപ്പമുള്ള ജീവികളായിരുന്നു. ഇവ ജീവിച്ചിരുന്ന കാലയളവിൽ ഏറ്റവും വലുപ്പമുള്ള കരജീവികളും ഇവയായിരുന്നു.

15 കോടി വർഷം മുൻപ് അപ്പർ ജുറാസിക് കാലഘട്ടത്തിലാണ് ഇവ ജീവിച്ചതെന്ന് കരുതപ്പെടുന്നു. സോറോപോഡുകളിൽ തന്നെ ബ്രാക്കിയോസോറസ് എന്ന വിഭാഗത്തിൽപെടുന്നവയാണ് ഇവയെന്നാണു കണ്ടെത്തൽ.യൂറോപ്പിൽ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ സോറോപോഡ് ഫോസിലും ഇതാണ്.

 

1900ൽ ഫോസിൽ വിദഗ്ധനായ എൽമർ ഗിഗ്സാണ് ഇത്തരം ദിനോസറുകളെ ആദ്യമായി കണ്ടെത്തിയത്. 1903 വരെ ലോകത്തെ ഏറ്റവും വലുപ്പമുള്ള ദിനോസറായി കണക്കാക്കിയിരുന്നത് ബ്രാക്കിയോസോറസുകളെയാണ്. ബ്രാക്കിയോസോറസുകൾക്ക് പിൻകാലുകളെക്കാൾ നീളമുള്ള മുൻകാലുകളാണുള്ളത്. 1993ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രമായ ജുറാസിക് വേൾഡിലും ഇവയെ കാണിച്ചിട്ടുണ്ട്. ആദിമകാലത്തെ ജിറാഫുകൾ എന്ന് ഇവയെ കളിയായി വിശേഷിപ്പിക്കാറുണ്ട്. ജിറാഫിനെപ്പോലെ നീളമുള്ള കഴുത്താണ് ഇതിനു കാരണം.

 

വടക്കേ അമേരിക്കയിലെ മോറിസൺ ഫോർമേഷൻ മേഖലയിൽ ധാരാളം ബ്രാക്കിയോസോറസുകളെ കണ്ടെത്തിയിട്ടുണ്ട്. 45 ഡിഗ്രി സെൽഷ്യസായിരുന്നത്രേ ഇവയുടെ ശരീര താപനില. സ്പൂൺ പോലുള്ള നാവുകളും ഇവയ്ക്ക് ഉണ്ടായിരുന്നു. പ്രധാനമായും മരങ്ങളാണ് ഇവ ഭക്ഷിച്ചിരുന്നത്. ഒരു ബ്രാക്കിയോസോർ പ്രതിദിനം 400 കിലോയോളം ഭക്ഷണം കഴിച്ചിരുന്നെന്നാണു കണക്ക്. കൂട്ടമായിട്ടായിരുന്നു ഇവ റോന്തുചുറ്റാനും ഭക്ഷണം കണ്ടെത്താനുമൊക്കെ ഇറങ്ങിയിരുന്നത്. ദിനോസറിന്റെ വാരിയെല്ലുകളുടെയും നട്ടെല്ലിന്റെയും അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇപ്പോൾ അവശേഷിപ്പ് കണ്ടെത്തിയിരിക്കുന്ന പോർച്ചുഗലിലെ പോംബാലിൽ നിന്ന് കൂടുതൽ ശേഷിപ്പുകൾ കിട്ടിയേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. അതിനാൽ തന്നെ ഖനനം തുടരുകയാണ് പര്യവേക്ഷകർ. 

 

പോർച്ചുഗലിലെ മോണ്ടെ അഗുഡോ മേഖലയിൽ നിന്നാണ് ഫോസിൽ കിട്ടിയത്. ഐബീരിയൻ പെനിൻസുലയിൽ 14.5 കോടി വർഷം മുൻപ് നിലനിന്ന ജൈവവൈവിധ്യത്തിന്റെ പല നിർണായകമായ ഫോസിലുകളും ഇവിടെയുണ്ടെന്നാണു ഗവേഷകർ പറയുന്നത്. കഴിഞ്ഞമാസം എട്ടുമീറ്റർ നീളമുള്ള ഒരു ദിനോസറിന്റെ കാലടിപ്പാതകൾ ചൈനയിൽ ഒരു റെസ്റ്ററന്റിനു സമീപത്തു നിന്നു കിട്ടിയതും വാർത്തയായിരുന്നു. ചൈനയിലെ സിച്വാൻ പ്രവിശ്യയിലാണ് ഇതു കണ്ടെത്തിയത്. ത്രീഡി സ്കാനിങ് ഉപയോഗിച്ച് ഈ കാലടിപ്പാടുകൾ സെറോപോഡുകളുടേതാണെന്ന് ശാസ്ത്രജ്ഞർ കണക്കാക്കി. തമിഴ്നാട്ടിലെ കല്ലമേട്ടിൽ നിന്നു കണ്ടെത്തിയ ബൃഹത്കായോസോറസ് എന്ന ദിനോസർ ഫോസിലുകളും സോറോപോഡ് വിഭാഗത്തിൽപ്പെട്ടതാണ്.

 

English Summary: Scientists unearth remains of large dinosaur skeleton

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com