ADVERTISEMENT

ഭാഗ്യം ചിലപ്പോൾ അപ്രതീക്ഷിത വഴികളിലൂടെ കൈയിലെത്തിയെന്ന് വരാം. ചിലപ്പോഴാകട്ടെ ഭാഗ്യം തൊട്ടടുത്തുണ്ടായിട്ടും അറിഞ്ഞില്ലെന്നും വരാം. അത്തരത്തിലൊരനുഭവമാണ് യുകെ സ്വദേശികളായ ദമ്പതികൾ പങ്കുവയ്ക്കുന്നത്. കാലങ്ങളായി താമസിച്ചുകൊണ്ടിരുന്ന വീട് നവീകരിക്കുന്നതിനിടെ ഇവർക്ക് ലഭിച്ചത് കോടികൾ വിലമതിക്കുന്ന നിധിയാണ്.

 

മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി അടുക്കളയുടെ തറ പൊളിച്ചപ്പോഴാണ് നിധി ലഭിച്ചത്. 400 വർഷം പഴക്കം ചെന്ന സ്വർണനാണയങ്ങളാണ് അടുക്കളയുടെ തറയിൽ മറഞ്ഞിരുന്നത്. 264 നാണയങ്ങളാണ് ശേഖരത്തിലുണ്ടായിരുന്നത്. ഒരു പതിറ്റാണ്ടിലേറെയായി ഇവിടെ താമസിച്ചിട്ടും അസാധാരണമായ എന്തെങ്കിലും വീട്ടിലുള്ളതായി ഒരിക്കലും തോന്നിയിരുന്നില്ല എന്ന് ദമ്പതികൾ പറയുന്നു.

 

പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച വീടാണിത്. അടുക്കളയുടെ തറ പൊളിക്കുന്നതിനിടെ ആറ് ഇഞ്ച് താഴ്ചയിലെത്തിയപ്പോൾ എന്തോ ഒന്നിൽ തട്ടിയതായി തോന്നുകയായിരുന്നു.  വൈദ്യുതി കേബിളാകുമെന്നാണ് ഇവർ ആദ്യം കരുതിയത്. ഏറെ ശ്രദ്ധയോടെ അല്പം കൂടി കുഴിച്ചപ്പോൾ നാണയങ്ങൾ അടങ്ങിയ മൺപാത്രം കണ്ടെത്തുകയായിരുന്നു. 

 

നിധിയാണെന്ന് മനസ്സിലായ ഉടൻതന്നെ ഇവർ പുരാവസ്തു ഗവേഷകരുടെ സഹായം തേടി. 1610നും 1727 നും ഇടയിലുള്ള നാണയങ്ങളാണ് ശേഖരത്തിൽ ഉള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജെയിംസ് ഒന്നാമൻ, ചാൾസ് ഒന്നാമൻ തുടങ്ങി ജോർജ് ഒന്നാമന്റെ വരെയുള്ള മുദ്രകളും നാണയങ്ങളിലുണ്ട്.  നിധിക്ക് 250,000 പൗണ്ട് (2.3 കോടി രൂപ) വിലമതിപ്പുള്ളതായാണ് കണക്കാക്കിയിരിക്കുന്നത്.

 

സ്വർണ നാണയങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കിയതോടെ ദമ്പതികൾ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലേല സ്ഥാപനമായ സ്പിങ്ക് ആൻഡ് സണ്ണുമായി ബന്ധപ്പെട്ടു. സ്വർണനാണയങ്ങൾ ലേലത്തിലൂടെ കൈമാറ്റം ചെയ്യാനാണ് ഇവരുടെ തീരുമാനം. ബാങ്കുകളും ബാങ്ക്നോട്ടുകളും നിലനിന്നിരുന്ന പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച വീടിനുള്ളിൽ ഇത്രയധികം നാണയങ്ങൾ രഹസ്യമായി കുഴിച്ചിട്ടത് എന്തിനായിരിക്കും എന്നതാണ് ഗവേഷകരെ ആശങ്കയിലാക്കുന്നത്.

 

English Summary: Couple Renovating Their Home Discover Rs 2.3 Crore In Gold Coins Hidden Under Kitchen Floor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com