ADVERTISEMENT

വാഴയും വാഴപ്പഴങ്ങളും നമ്മൾ സാധാരണമായി കാണുന്നതാണ്. നേന്ത്രവാഴ, റോബസ്റ്റ, കദളി തുടങ്ങിയ എത്രയോ ഇനം വാഴകൾ കേരളത്തിൽ വളരുന്നുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ വാഴ ഏതെന്നറിയുമോ.... അതാണ് മുസ ഇൻഗെൻസ്. ഹൈലാൻഡ് ബനാന ട്രീ എന്നും അറിയപ്പെടുന്ന ഇത് വളരുന്നത് പസിഫിക് മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ പാപ്പുവ ന്യൂഗിനിയിലാണ്. 50 അടി വരെ പൊക്കത്തിൽ ഈ വാഴ വളരുമെന്ന് കാർഷിക ശാസ്ത്രജ്ഞർ പറയുന്നു. അതായത് ഏകദേശം അഞ്ചുനിലക്കെട്ടിടത്തിന്റെ പൊക്കം ഇതു കൈവരിക്കാറുണ്ടെന്ന് സാരം. ലോകത്തിലെ ഏറ്റവും വലിയ സസ്യമെന്ന ഖ്യാതിയും മുസ ഇൻഗെൻസിനാണുള്ളത്.

 

ഈ വാഴകളുടെ ഒറ്റക്കുലയിൽ 300 പഴങ്ങൾ വരെയുണ്ടാകും. പഴങ്ങൾക്ക് 12 ഇഞ്ച് വരെ നീളം വയ്ക്കാം. നേന്ത്രക്കായുടേത് പോലെ മഞ്ഞനിറമുള്ള മാംസമാണ് പഴങ്ങളിലുള്ളത്. ഇതിൽ ബ്രൗൺ നിറത്തിലുള്ള വിത്തുകളും കാണാം. ചെറിയ പുളിയുള്ള മധുരമാണ് ഈ വാഴയിലെ പഴത്തിന്റെ രുചി.  പാപ്പുവ ന്യൂഗിനിയിലെ തദ്ദേശീയർ ചില അസുഖങ്ങൾക്കുള്ള പ്രതിവിധി എന്ന നിലയിലും ഈ പഴം കഴിക്കാറുണ്ട്. മരത്തിന്റെ ഭാഗങ്ങൾ കരകൗശല വസ്തുക്കൾ ഉണ്ടാക്കാനായും ഉപയോഗിക്കപ്പെടുന്നു.

 

ഗവേഷകനായ ജെഫ് ഡാനിയേൽസാണ് 1989ൽ ഈ വാഴ കണ്ടെത്തിയത്. പാപ്പുവ ന്യൂഗിനിയിൽ കടൽനിരപ്പിൽ നിന്ന് 1000 മുതൽ 2000 മീറ്റർ ഉയരത്തിലുള്ള ആഫ്രക് പർവത പ്രദേശത്താണ് ഇതു വളരുന്നത്. വളർച്ചയ്ക്കായി പരിസരങ്ങളുടെ സവിശേഷതകൾ ഈ വാഴയ്ക്ക് വളരെ അത്യാവശ്യമാണ്. മഴക്കാടുകളിൽ വളരുന്നതിനാൽ അതേ പരിതസ്ഥിതിയാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറെ അഭികാമ്യം. അതിനാൽ തന്നെ ഇതിനെ മറ്റൊരു സാഹചര്യത്തിൽ വളർത്തുന്നത് പ്രയാസമേറിയ കാര്യമാണ്.വളരെ പഴക്കമുള്ള വാഴയിനം കൂടിയാണ് ഇത്. 

 

ശിലായുഗ കാലം മുതൽ ഈ വാഴ ഭൂമിയിലുണ്ടെന്ന് വിദഗ്ധർ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ വാഴ പാപ്പുവ ന്യൂഗിനിയിലാണെങ്കിലും ഏറ്റവും നീളമുള്ള വാഴക്കുല കിട്ടിയത് ഇവിടെ നിന്നല്ല. ലോകത്തിലെ ഏറ്റവും നീളമുള്ള വാഴക്കുല വളർത്തിയെടുത്തതിനുള്ള റെക്കോർഡ് സ്പെയിനിലെ കാനറി ദ്വീപുകളിലെ എൽ ഹിയറോ എന്ന പ്രദേശത്തുള്ള ഫാമിനാണ്. 130 കിലോ ഭാരമുള്ള ഈ വാഴക്കുല 2001 ജൂലൈയിലാണ് വിളവെടുത്തത്. നാനൂറ് ഏക്കറോളം വിസ്തീർണമുള്ള ലാസ് കാൽമാസ് എന്ന വാഴക്കൃഷി ഫാമിൽ നിന്നാണ് ഇതു കിട്ടിയത്. 473 വാഴപ്പഴങ്ങൾ ഇതിൽ അടങ്ങിയിരുന്നു.

 

English Summary: The Largest Banana Tree of the World is in Papua, Archaeologists: Prehistoric Plants

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com