Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ചെർണോബിൽ’, കാലം മായ്ക്കാത്ത മുറിവ്; മഹാദുരന്തത്തിന് 32 വയസ്സ്

Chernobyl

പ്രിപ്യറ്റ് എന്ന പ്രേതനഗരം നമ്മളും അറിയും. മറ്റൊരു പേരിൽ. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം മനുഷ്യരാശി കണ്ട മഹാദുരന്തത്തിന്റെ സ്മരണ. 1986 ഏപ്രിൽ 26ന് ചെർണോബിൽ ആണവദുരന്തം നടന്നത് സോവിയറ്റ് യൂണിയനിലെ (ഇന്നത്തെ യുക്രൈൻ) പ്രിപ്യറ്റിലാണ്. ആ മഹാദുരന്തത്തിന് 32 വയസ്സ്

കറുത്തപക്ഷിയുടെ മരണദൂത് 

chernobyl-

മൂന്ന് പതിറ്റാണ്ടിനു ശേഷവും ലോകമാകമാനം മനുഷ്യരെ ഞെട്ടിപ്പിക്കുകയും സങ്കടപ്പെടുത്തുകയുമാണ് ചെർണോബിൽ. മനുഷ്യൻ മനുഷ്യനുമേൽ വിതച്ച മഹാവിന. ഒരുപാടൊരുപാട് കഥകളാണ് ചെർണോബലിൽ ശിതീകരിച്ച് കിടക്കുന്നത്. അതിലൊന്ന് വിചിത്രരൂപിയായ കറുത്ത പക്ഷിയുടേതാണ്. വലിയ ചിറകുകൾ. തീക്കട്ട കണ്ണുകൾ. ചെർണോബിലുകാർ ആദ്യമായാണ് ഇങ്ങനൊരു പക്ഷിയെ അല്ലെങ്കി‍ൽ ഇങ്ങനൊരു ജീവിയെ കാണുന്നത്. ഏപ്രിലിന്റെ തുടക്കത്തിലാണ് വിചിത്ര സംഭവങ്ങൾ പെരുകിയത്. തലയില്ലാത്ത മനുഷ്യന്റെ കൂടെയാണ് കറുത്തപക്ഷിയെ കണ്ടതെന്നും പ്രചരിച്ചു. ആ രൂപം കണ്ടവരെല്ലാം പേക്കിനാവുകളിൽ പേടിച്ചലറി. ഏപ്രിൽ അവസാനത്തോടെ ഭയ പരമ്പരകളുടെ എണ്ണം കൂടി. ഭൂരിഭാഗം നാട്ടുകാർക്കും സമാന അനുഭവങ്ങൾ. വെസ്റ്റ് വിർജീനിയയിലെ സിൽവർ ബ്രിഡ്ജിന്റെ തകർച്ചക്കു മുമ്പുണ്ടായ ദുസൂചനകളെ പോലെയാണിതെന്നും ചെർണോബിലുകാർ വിചാരിച്ചു. 

1967 ഡിസംബർ 15. വെസ്റ്റ് വിർജീനിയയിലെ പോയിന്റ് പ്ലസന്റിനെയും ഒഹിയോയിലെ ഗല്ലിപൊലീസിനെയും ബന്ധിപ്പിച്ചിരുന്ന സിൽവർ ബ്രിഡ്ജ് തകർന്നത് അന്നാണ്. വൈകിട്ട് ആളുകൾ ജോലികഴിഞ്ഞ് മടങ്ങവേയാണ് അപകടം. 46 പേർ മരിച്ചു. 1928ൽ നിർമ്മിച്ച പാലത്തിന്റെ അപകടകാരണം ദുരൂഹം. അപകടപ്പിറ്റേന്നാണ് കഥകൾ കൂടുപൊട്ടിച്ചത്. പലരും പലസമയത്തായി വിചിത്രരൂപിയെ പോയിന്റ് പ്ലസന്റിൽ കണ്ടിരുന്നു എന്നായിരുന്നു രഹസ്യംപറച്ചിൽ. ചിറകുകളുള്ള ഭീമാകാര മനുഷ്യൻ. ഉടൽ മനുഷ്യന്റേത്. തല പക്ഷിയുടേത്. പിന്നെ ഭീമാകാരമായ ചിറകുകകളുമാണ് രൂപത്തിന്റേതെന്ന് അവർ ഓർത്തെടുത്തു. മോത്ത്മാൻ എന്ന് പിന്നീടറിയപ്പെട്ടു. പ്രത്യക്ഷപ്പെടുന്നതും അപ്രത്യക്ഷമാകുന്നതും പൊടുന്നനെ. അപകടശേഷം കണ്ടിട്ടേയില്ല. മുന്നറിയിപ്പുമായി എത്തിയ ദൂതനാണെന്ന് അതെന്ന് നാട് വിശ്വസിച്ചു. മോത്ത്മാന്റെ പൂർണകായ ശിൽപം പോയിന്റ് പ്ലസന്റിൽ സ്ഥാപിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളും സിനിമകളും മോത്ത്മാനെ ചുറ്റിപ്പറ്റി ഇറങ്ങി. 

ചെർണോബിലിന്റെ കാലദൂതുമായെത്തിയ കറുത്തപക്ഷിയെ കാലം പിന്നീട് 'ദി ബ്ലാക്ക്ബേ‍ഡ് ഓഫ് ചെർണോബിൽ' എന്നാണ് വിളിച്ചത്. റിയാക്ടറിന് മുകളിൽ വട്ടമിട്ട്, നിയോഗം നടപ്പായതിന്റെ നിർവൃതിയിൽ ആ പക്ഷി പറന്നകന്നു. ബ്ലാക് സ്റ്റോർകിനെയാണ് കറുത്തപക്ഷിയായി അവതരിപ്പിക്കുന്നതെന്നും വാദമുണ്ട്. മരിച്ചുജീവിക്കുന്ന ചെർണോബിലുകാരുടെ ഉള്ളിൽ മായാതെയുണ്ട്, പക്ഷിക്കണ്ണിലെ തീക്കട്ടച്ചൂടും നോവും. 

‌മുമ്പേയറിഞ്ഞ് സ്വീഡൻ 

chernobyl

സ്വീഡനിലെ ഫോഴ്‌സ്മാര്‍ക്ക് ആണവനിലയം. വലിപ്പത്തിൽ രാജ്യത്തെ രണ്ടാമൻ. വിശ്രമമുറിയിൽ നിന്ന് ജോലിസ്ഥലത്തേക്ക് പോകുമ്പോൾ റേഡിയേഷൻ കമ്പ്യൂട്ടറിലെ അപായസൂചന ഒരു ജീവനക്കാരൻ ശ്രദ്ധിച്ചു. തന്റെ ഷൂസിൽ നിന്നും ആണവപ്രസരണം വരുന്നെന്ന സൂചനയും കിട്ടി. സഹപ്രവർത്തകർ ഓടിയെത്തി. പവർപ്ലാന്റിൽ അപകടകരമായത് സംഭവിച്ചെന്ന് ഉറപ്പിച്ചു. ആണവനിലയത്തിൽ വിശദപരിശോധനകൾ നടന്നു. കുഴപ്പമൊന്നും കാണാനായില്ല. ഫോഴ്‌സ്മാര്‍ക്ക് മുറ്റത്തെ പുല്ലുപോലും അണുപ്രസരകേന്ദ്രമാണ്. എവിടെ നിന്നാണ് ഇത്രയളവിൽ അണുപ്രസരം? പരിശോധനകളിൽ 1100 കിലോമീറ്റർ ദൂരെയാണ് പ്രഭവകേന്ദ്രമെന്ന് കണ്ടെത്തി. അവിടെയുള്ളതോ സോവിയറ്റ് യൂണിയന്റെ ചെർണോബിൽ. ഇത്രയും വലിയ ദേശശക്തിയുടെ അണുനിലയം തകരുമോ? അങ്ങനെയുണ്ടായാൽ വാ‌ർത്താക്കുറിപ്പ് ഇറക്കേണ്ടതല്ലേ?  

സ്വീഡന്റെ ചോദ്യങ്ങൾ മറ്റു രാജ്യങ്ങളിലും മുഴങ്ങി. പകുതി ലോകമാകെ ആണവപ്രസരണത്തിന്റെ കീഴിലായിട്ടും ദുരൂഹത നീങ്ങിയല്ല. ആണവവികിരണത്തിന്റെ തീപ്പൊള്ളൽ. പലവിധ സംശയങ്ങളും ആശങ്കളും ഉയർന്നു. എല്ലാ വിരലുകളും ചൂണ്ടിയത് സോവിയറ്റ് യൂണിയനിലേക്ക്. അവർ കേട്ടതായി നടിച്ചില്ല. സ്ഥരീകരിക്കുന്ന വാർത്തയും വന്നില്ല. രാജ്യാന്തര സമ്മർദ്ദം ശക്തമായി. രണ്ടുദിവസത്തിനു ശേഷം, 1986 ഏപ്രിൽ 28ന് വൈകിട്ട് റേഡിയോയിൽ ആ വാർത്താശകലമെത്തി. ചെർണോബിൽ ആണവനിലയം തകർന്നിരിക്കുന്നു. രക്ഷാപ്രവ‌‌ര്‍ത്തനം തുടരുകയാണ്. 32 പേര്‍ മരിച്ചു. സ്വീഡന്റെ നേതൃത്വത്തിലുള്ള സമ്മ‌ർദ്ദം ഫലം കണ്ടു. ഉരുക്കുകോട്ടയുടെ രഹസ്യങ്ങളഴിഞ്ഞു വീണു. സോവിയറ്റ് യൂണിയന്റെ തന്നെ പതനത്തിലേക്ക് ചെർണോബിൽ കാരണമായെന്ന് വിശ്വസിക്കുന്നവരുമേറെ. 

കാലം മായ്ക്കാത്ത കണക്കുകൾ 

Chernobyl

1986 ഏപ്രിൽ 26ന് ജീവൻ പോയത് 32 പേർക്ക്. ഡസനിലധികം ആളുകൾക്ക് റേഡിയേഷൻ ഏറ്റെന്നും ഔദ്യോഗിക ഭാഷ്യം. ഇപ്പോൾ സ്വതന്ത്രമായ യുക്രൈനിലെ പ്രിപ്യറ്റ് നദീതീരത്ത് 1970ലാണ് നാല് റിയാക്ടറുകളുള്ള അണുനിലയം സ്ഥാപിച്ചത്. 1000 മെഗാവാട്ട് വീതമാണ് ശേഷി. ഏപ്രിൽ 25ന് വൈകിട്ട് റിയാക്ടർ ഫിസിക്സിൽ അവഗാഹമില്ലാത്ത കുറച്ച് എൻജിനിയർമാർ നാലാം റിയാക്ടറിൽ ചില പരീക്ഷണങ്ങള്‍ക്ക് മുതിർന്നു. അത്യാഹിത രക്ഷാമാർഗങ്ങൾ സ്വീകരിക്കാതെയുള്ള പരീക്ഷണം അർദ്ധരാതിയിലേക്ക് നീണ്ടു. ചെറുകുഴപ്പങ്ങൾ കണ്ടിട്ടും ഗൗരവത്തിലെടുത്തില്ല. 26ന് പുലർച്ചെ 1.23ന് എല്ലാം കൈവിട്ടു. യന്ത്രഭാഗങ്ങളുടെ നിയന്ത്രണം നഷ്ടപെട്ടു. മുകളിലെ കോൺക്രീറ്റ് പാളി ഇളകിത്തെറിച്ച് റിയാക്ടർ പൊട്ടിത്തെറിച്ചു. റേഡിയോ ആക്ടീവായ 50,000 കിലോ വസ്തുക്കളും ധൂളികളും അന്തരീക്ഷത്തിലേക്ക് കുതിച്ചുപൊങ്ങി. 

 Chernobyl

ഏപ്രിൽ 27ന് പ്രിപ്യറ്റിലെ 50,000 ആളുകളെ ഒഴിപ്പിച്ചു. റിയാക്ടർ മൂടാനുള്ള ശ്രമങ്ങളുമുണ്ടായി. ചെർണോബിലിന്റെ വടക്കുപടിഞ്ഞാറ് 1300 കിലോമീറ്റർ വരേക്കും റേഡിയേഷൻ എത്തി. അനുവദനീയമായതിലും 40 ശതമാനം അധികമായിരുന്നിത്. യൂറോപ്പിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിലേക്ക് വീശിയ കാറ്റ് അവിടെയെല്ലാം ദുരന്തമെത്തിച്ചു. കാടുകളും കൃഷിയിടങ്ങളും മണ്ണും വെള്ളവും വിഷലിപ്തമായി. രോഗങ്ങൾ സംഹാരതാണ്ഡവമാടി. കാൻസറും റേഡിയേഷൻ അനുബന്ധ രോഗങ്ങളും തീരാവ്യാധിയായി. സോവിയറ്റ് യൂണിയനിൽ മാത്രം 5000 പേർ ഇക്കാലത്തിനിടെ മരിച്ചുവീണു. വിവിധ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആളുകൾക്ക് രോഗത്താൽ വലയുന്നു. ജനിതക വൈകല്യമുള്ള മനുഷ്യകുഞ്ഞുങ്ങളും മൃഗങ്ങളും പിറന്നു കൊണ്ടേയിരിക്കുന്നു. 2000ത്തിൽ ചെർണോബിലിലെ അവസാന റിയാക്ടറിനും പൂട്ടുവീണു. 

യുഎൻ കണക്കനുസരിച്ച് 40 ലക്ഷം കുട്ടികളടക്കം 90 ലക്ഷം മനുഷ്യരെ ദുരന്തം ബാധിച്ചു. 10 ലക്ഷം ആളുകൾ കാൻസർ ബാധിതരായി. യുക്രൈനിന് സമീപമുള്ള ബലാറസിൽ നാലുലക്ഷം ആളുകൾക്ക് വീട് ഉപേക്ഷിക്കേണ്ടി വന്നു. 2000 നഗരങ്ങളും ഗ്രാമങ്ങളും നശിച്ചു. ബലാറസിലെ പകുതിയോളം കൃഷിഭൂമി ആണവമാലിന്യത്താൽ ഉപയോഗശൂന്യം. തൈറോയ്ഡ് കാൻസർ 2400 ശതമാനം കൂടി. ജനിതകവൈകല്യങ്ങൾ കൂടിയത് 250 ശതമാനം. ആത്മഹത്യാനിരക്കും കൂടി, 1000 ശതമാനം. അണുനിലയത്തിന് ചുറ്റുമുള്ള 4200 ചതുരശ്ര കി.മീ പ്രദേശം നിരോധിത മേഖലയായി പ്രഖ്യാപിച്ചു. 360 അടി ഉയരവും 850 അടി വീതിയുമുള്ള ആർച്ച് നിർമിച്ച് റിയാക്ടർ മൂടാനുള്ള ശ്രമം പൂർത്തിയായി വരുന്നു.

ഒരു ശാസ്ത്രജ്ഞൻ പറയുന്ന പ്രേതകഥ

chernobyl7

ഇതൊരു കഥയാണ്. പ്രേതമുണ്ടെന്ന് ഒരു ശാസ്ത്രജ്ഞൻ തുറന്നുപറയുന്ന സംഭവകഥ. ആന്ദ്രേ ഖർസുഖോവ് എന്ന ന്യൂയോർക്കിലെ പ്രശസ്ത ന്യൂക്ലിയർ ഫിസിസ്റ്റിന്റെ അനുഭവം. വര്‍ഷം 1997. കാലങ്ങളായി കനത്ത മൗനം പേറുന്ന ശ്മശാനഭൂമി. പ്രിപ്യറ്റ് നഗരം. മഹാദുരന്തത്തിന്റെ ശേഷിപ്പായി മനുഷ്യമണം പോലും തുടച്ചുമാറ്റപ്പെട്ട ഇടം. ഒരുദിവസം രാവിലെ ഏഴരയ്ക്കാണ് ഖർസുഖോവ് എത്തിയത്.

മനുഷ്യക്കുരുതി നടന്ന പവർസ്റ്റേഷനിലേക്ക് അദ്ദേഹം പ്രവേശിച്ചു. അതിശക്തമായ ആണവപ്രസരണം നിലച്ചിട്ടില്ലാത്തതിനാൽ കൂടുതൽ പോകാനായില്ല. അവിടത്തെ റേഡിയേഷന്റെ അളവ് പരിശോധന തുടങ്ങി. അന്നേരം മുറിയ്ക്കകത്ത് നിന്ന് ചില ഞെരക്കങ്ങൾ. കാലങ്ങളായി അടച്ചിട്ടിരുന്ന മുറിയാണ്. ആരോ നിലവിളിക്കുന്നു. ഖർസുഖോവ് ഗോവണിപ്പടിയിലൂടെ ഓടി മുകളിലെത്തി. തനിക്കൊപ്പം വന്നവരോട് കാര്യം പറഞ്ഞു. അസ്വസ്ഥമാക്കുന്നതായിരുന്നു മറുപടി. 'സർ, മൂന്നുകൊല്ലത്തിന് ശേഷം ഇന്നാണിത് തുറന്നത്. അങ്ങാണ് ആദ്യ സന്ദർശകൻ. അകത്തേക്ക് വേറെ വഴികളുമില്ല. ഒളിച്ചുകടന്നാൽ അലാറം അടിക്കും. യന്ത്രസംവിധാനമുള്ള വാതിലാണ്. പാസ്‌വേ‍ഡും വിരലടയാളവും ഉള്ളവർക്കേ പ്രവേശനവുമുള്ളൂ'. 

അന്ധാളിപ്പോടെ ഖർസുഖോവ് പെട്ടെന്ന് താഴെയിറങ്ങി. ഉടനെ സ്ഥലം കാലിയാക്കി. പ്ലാന്റിന് സമീപമുള്ള കെട്ടിടത്തിൽ രാവിലത്തെ കഥകൾ പറഞ്ഞ് കൂട്ടുകാരുമൊത്ത് അത്താഴം കഴിക്കുകയാണ്. പൊടുന്നനെ രാത്രിയിരുട്ടിനെ കീറിമുറിച്ച് പ്ലാന്റിനകത്ത് തീക്ഷ്ണവെളിച്ചമുള്ള ഫ്ലഡ്‍ലൈറ്റ് പ്രകാശിച്ചു. മനുഷ്യരാരും പ്രവ‌ർത്തിപ്പിക്കാതെ അതെങ്ങനെ ഓൺ ആയി. എല്ലാവരും മൗനത്തിന്റെ ദീർഘനിമിഷങ്ങളിലേക്ക് മുങ്ങാംകുഴിയിട്ടു. ഹൃദയമിടിപ്പിന് പതിവില്ലാത്തത്ര ഉയർന്ന ശബ്ദം. ഭയം ചെറുതായി ചിറകടിച്ചു. മനോധൈര്യം കൈവിടാതെ ശാസ്ത്രബുദ്ധിയിൽ ചില പരിശോധനകൾ നടത്തി. പ്രദേശത്ത് ഊർജത്തിന്റെ വേലിയേറ്റം ഉണ്ടെന്ന് തെളിഞ്ഞു. നാടനായിപ്പറഞ്ഞാൽ പ്രേതങ്ങളുടെ സാന്നിധ്യം ! ഇപ്പറഞ്ഞതും പ്ലാന്റിനകത്തെ പ്രകാശം അണഞ്ഞു.. ദിവസങ്ങൾക്കുശേഷം ന്യൂയോർക്കിൽ തിരിച്ചെത്തിയപ്പോഴും ഖർസുഖോവിന്റെ കണ്ണുകളിൽ ഭയത്തിന്റെ നിഴലുകൾ മായാതെ കിടന്നു. 

രക്ഷിച്ചത് ആരാണ് 

Chernobyl

ചെർണോബിലിൽ ചില രക്ഷകരെത്തിയെന്ന് കുറച്ചുപേർ വിശ്വസിക്കുന്നുണ്ട്. പൊതുവെ വിനാശങ്ങൾ വിതയ്ക്കുന്ന അന്യഗ്രഹ ജീവികളാണ് രക്ഷകരായി അവതരിച്ചതത്രെ. മനുഷ്യവംശത്തെ ആകെത്തന്നെ ഉന്മൂലനം ചെയ്യാൻ പോന്ന അണുനിലയത്തിന്റെ സ്ഫോടനശേഷി ഇത്രയെങ്കിലും കുറച്ചത് അന്യഗ്രഹജീവികളുടെ അനുഗ്രഹ ഇടപെടലാണെന്ന് വിശ്വസിക്കുന്നവർ യുക്രൈനിൽ നിരവധിയാണ്. ഇവരുടേതെന്ന് വാഹനമെന്ന് കരുതുന്ന ഒന്നിലധികം യുഎഫ്ഒ ദുരന്തസമയത്ത് കണ്ടിരുന്നെന്നാണ് വാർത്തകൾ. ആറു മണിക്കൂറോളം യുഎഫ്ഒ ചുറ്റിത്തിരിയുന്നത് കണ്ടെന്ന ദൃക്സാക്ഷിമൊഴിയും വ്യാപകമായി പ്രചരിച്ചു. ഫുക്കുഷിമ ദുരന്തവേളയിലും കണ്ടത്രെ ദൈവത്തിന്റെ കൈയുമായി ചില യുഎഫ്ഒകളെ. 

അഹങ്കാരത്തിന്റെ കൊടുമുടിയിൽ പ്രകൃതിയെ മെരുക്കാൻ ശ്രമിക്കുന്ന മനുഷ്യന് ദൈവം നൽകിയ ചുട്ട മറുപടിയായിരിക്കാം ചെർണോബിൽ. അണുപ്രസരണം പോലുള്ള ദുരന്ത പ്രതിഭാസങ്ങൾക്ക്, പ്രകൃതിക്ക്, മനുഷ്യരുടെ അധികാരവും രാജ്യത്തിന്റെ അതിർത്തികളും കടലാസ് രേഖകൾ മാത്രമാണെന്നും ചെർണോബിൽ ചെവിയിലോതുന്നു.