ചരിത്രത്തിലാദ്യമായാണ് ഒരു ഗര്‍ഭസ്ഥശിശുവായ പാമ്പിന്റെ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തുന്നത്. 105 മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള ഈ ഫോസില്‍ ഇന്ന് കാണുന്ന പാമ്പുകളുടെ പരിണാമം സംബന്ധിച്ച ധാരണകള്‍ മാറ്റിമറിക്കുന്നതാണ്. മ്യാന്‍മറില്‍ നിന്ന് കണ്ടെത്തിയ ഈ ഫോസിലിന് ഓസ്ട്രേലിയ, അര്‍ജന്റീന, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പാമ്പുകളുമായി ബന്ധമുണ്ടെന്നാണ് ഫോസിലില്‍ പഠനം നടത്തുന്ന ആല്‍ബര്‍ട്ടാ സര്‍വ്വകലാശാലയിലെ ഗവേഷകരുടെ നിഗമനം.
തെക്കന്‍ ഭൂഖണ്ഡങ്ങള്‍ എന്നു വിളിക്കുന്ന ഒരു കാലത്ത് ഗോണ്ട്വാന ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന ആഫ്രിക്ക, ഓസ്ട്രേലിയ ദക്ഷിണ അമേരിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നീ മേഖലകളില്‍ നിന്ന് പാമ്പുകള്‍ എങ്ങനെ വടക്കന്‍ മേഖലകളിലേക്കു കുടിയേറിയെന്നതിന്റെ ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന പ്രധാന കണ്ണിയാണ് ഈ ഫോസില്‍. ഗോണ്ട്വാനന്‍ സ്നേക് എന്ന് വിളിക്കുന്ന ആദിമകാലത്തെ പാമ്പുകള്‍ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിക്കുന്നതിനൊപ്പം 180 മില്ല്യണ്‍ വര്‍ഷം അഥവാ 18കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കുടിയേറ്റം ആരംഭിച്ചതെന്നാണ് പുതിയ ഫോസിലിന്റെ കണ്ടെത്തല്‍ സൂചിപ്പിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന മൈക്കള്‍ കാഡ്വെല്‍ പറയുന്നു.
ആമ്പര്‍ എന്നു പേരുള്ള സുതാര്യമായ സ്വര്‍ണ്ണ നിറമുള്ള മരക്കറയ്ക്കുള്ളിലാണ് ഈ പാമ്പിന്‍ കുഞ്ഞിന്റെ ഫോസില്‍ സംരക്ഷിക്കപ്പെട്ടിരുന്നത്. പാമ്പിന്‍ കുഞ്ഞിനൊപ്പം തന്നെ വണ്ടുകളും പ്രാണികളുമെല്ലാം ഈ ആമ്പറിനുള്ളില്‍ അകപ്പെട്ടിരുന്നു. ഇവയിലൂടെയാണ് പാമ്പ് ജീവിച്ചിരുന്ന പരിസരം ഗവേഷക സംഘം മനസ്സിലാക്കിയത്. നേരിയ പൊട്ടല്‍ പൊലുമില്ലാതെ പാമ്പിന്‍ കുഞ്ഞിന്റെ അസ്ഥികൂടം സരക്ഷിക്കപ്പെട്ടു എന്നതാണ് ഗവേഷകര്‍ക്ക് ഏറെ സന്തോഷം നല്‍കിയ കാര്യം.
പാമ്പിന്‍ കുഞ്ഞിന്റെ ശരീരത്തില്‍ അന്നത്തെ പാമ്പുകളുടേതെന്ന പോലെ അസ്ഥികളുടെയും നട്ടെല്ലെന്റെയും ഭാഗമായ വെര്‍ട്ടബ്രേ, നൊട്ടോകോര്‍ഡ് എന്നിവ ഉള്ളതായും ഗവേഷകര്‍ കണ്ടെത്തി. ഇത് പൂര്‍ണ്ണമായും നട്ടെല്ല് രൂപപ്പെട്ട പാമ്പുകള്‍ 100 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉണ്ടായിരുന്നു എന്നു തിരിച്ചറിയാന്‍ ഗവേഷകരെ സഹായിച്ചു. ഇതുവരെ ഇരുപത് മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പാമ്പുകളില്‍ പൂര്‍ണ്ണമായ അസ്ഥിയുടെ ഘടന രൂപപ്പെട്ടതെന്നായിരുന്നു ശാസ്ത്രലോകം കരുതിയിരുന്നത്. ഓസട്രേലിയ , ചൈന, യു.എസ് എന്നിവടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ സംയുക്തമായാണ് ഈ പാമ്പിന്‍ ഫോസിലിനെക്കുറിച്ചുള്ള പഠനം നടത്തിയത്.