കേരളത്തിനു പൊള്ളുന്നു, അസ്വാഭാവികം ഈ ചൂട്; എന്താണ് സംഭവിക്കുന്നത്?
Mail This Article
പ്രവാസം വഴി കേരളത്തിനു പരിചിതമായ വാക്കായിരുന്നു ഉച്ചവിശ്രമ നിയമം. ഗൾഫ് രാജ്യങ്ങളിൽ ചൂടു കനക്കുമ്പോൾ തൊഴിലാളികള്‍ക്കായി ഭരണകൂടം നിർബന്ധിത ഉച്ചവിശ്രമം നിയമം മൂലം നിർദേശിക്കുന്നതാണിത്. ഇത്തവണ മാർച്ചിൽ കേരളത്തിലും തൊഴില്‍വകുപ്പ് ആ നിർദേശം മുന്നോട്ടു വച്ചിരിക്കുന്നു. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ മാത്രമേ പുറംജോലി പാടുള്ളൂ. അതിൽത്തന്നെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്നു വരെ തൊഴിലാളികള്‍ക്കു വിശ്രമം ഉറപ്പാക്കണം. സൗരവാതം, സൂര്യാതപം, സൂര്യാഘാതം എന്നിവ കാരണം മരണപ്പെടുകയോ മറ്റ് അപകടങ്ങൾ സംഭവിക്കുകയോ ചെയ്യുന്നവർക്ക് ദുരന്ത ബാധിത ഗണത്തിൽപ്പെടുത്തി നഷ്ടപരിഹാരത്തിനും സർക്കാർ ഉത്തരവിട്ടു കഴിഞ്ഞു.
കേരളത്തിൽ മാത്രം സംഭവിക്കുന്ന ദുരന്തങ്ങളുടെ പട്ടികയിലാണ് ചൂടുമായി ബന്ധപ്പെട്ടവയെ ഉൾപ്പെടുത്തിയിരിക്കുന്നതും. വേനലിന്റെ സൂചനകളുമായി മാർച്ച് മാസം ഇങ്ങെത്തിയതേയുള്ളൂവെന്നും ഓര്‍ക്കണം. കേരളം പൊള്ളി വിയർക്കുകയാണ്. സൂര്യാതപത്തിന്റെയും ചൂടുകാറ്റിന്റെയും വാർത്തകൾ പലയിടത്തു നിന്നായെത്തുന്നു. പലർക്കും നിന്നനിൽപിൽ സൂര്യാഘാതമേൽക്കുന്നു. കേരളം കണ്ട ഏറ്റവും ഭയാനക വെള്ളപ്പൊക്കത്തിനു പിന്നാലെയാണ് ഈ കൊടുംചൂടെന്നും ഓർക്കണം. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
2019 ഫെബ്രുവരിയിൽ 14 ദിവസത്തിനുള്ളിൽ മാത്രം താപനില 3 ഡിഗ്രി വരെയാണ് ഉയർന്നത്. ഇത്തരമൊരു ചൂട് തികച്ചും അസ്വാഭാവികമാണ്. കേരളത്തിൽ വേനൽ ഇങ്ങനെ ശക്തമാകാറില്ല– അതോറിറ്റി വ്യക്തമാക്കുന്നു. പാലക്കാടും തൃശൂരും മലപ്പുറത്തും കോഴിക്കോടും സാധാരണ നിലയേക്കാൾ എട്ടു ഡിഗ്രിയെങ്കിലും കൂടിയായിരിക്കും മാർച്ചിലെ താപനിലയെന്നും മുന്നറിയിപ്പുണ്ട്. ഇക്കഴിഞ്ഞ മാർച്ച് നാലിന് കുറഞ്ഞത് നാലു ജില്ലയിലെങ്കിലും താപനില 36 ഡിഗ്രിക്കു മുകളിൽ രേഖപ്പെടുത്തി. വേനലിന്റെ തുടക്കത്തിൽ അത് അസ്വാഭാവികമാണ്. പാലക്കാട് പലയിടത്തും കന്നുകാലികൾ ചത്തുവീഴുന്നതിന്റെ വാർത്തകളും വന്നുകഴിഞ്ഞു.
കൊടുംചൂടിനുള്ള കാരണമായി പ്രളയമാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഓഗസ്റ്റിലെ പ്രളയത്തിനിടെ ഒട്ടേറെ ചെടികളും വൃക്ഷങ്ങളും നഷ്ടമായിട്ടുണ്ട്. ഇവ തീർത്തിരുന്ന ഹരിതകവചം നഷ്ടപ്പെട്ടതാണ് ഒരു കാരണങ്ങളിലൊന്ന്. ചെടികളില്ലാത്തതിനാൽ മേൽമണ്ണും വൻതോതിൽ നഷ്ടമായി. അതോടെ ഭൂഗർഭജലത്തിന്റെ ‘റീചാർജിങ്ങും’ പ്രതിസന്ധിയിലാണ്. കാലാവസ്ഥാ പ്രതിഭാസമായ എൽനിനോയെ കുറ്റപ്പെടുത്തുന്നവരും കുറവല്ല. ഇതിനിടയിലും അശാസ്ത്രീയമായി നിർമാണ പ്രക്രിയകളും തുടരുന്നതോടെ ചൂടേറാന്‍ ഇനി മറ്റു കാരണങ്ങളൊന്നും വേണ്ടെന്നായി.
അതേസമയം എല്ലാ വർഷവും ഇത്തരത്തിൽ താപനില വർധിക്കുന്നതു സ്വാഭാവികമാണെന്നും ഭയക്കേണ്ടതില്ലെന്നും ഗവേഷകരിൽ ഒരു വിഭാഗം വ്യക്തമാക്കുന്നു. ആഗോളതലത്തിൽ ഇക്കഴിഞ്ഞ 30 വർഷത്തിനിടെ താപനില ഒന്നു മുതൽ 1.5 ഡിഗ്രി സെൽഷ്യസ് വരെ ശരാശരി വർധിച്ചിട്ടുണ്ട്. എൽ നിനോ, ആഗോളതാപന പ്രതിഭാസങ്ങള്‍ കാരണം കേരളത്തിൽ താപനില രണ്ടു ഡിഗ്രി വരെ ഉയരും. ദുരന്തനിവാരണ അതോറിറ്റി അനാവശ്യ ഭീതിയുയർത്തുകയാണെന്നും ഈ വിഭാഗം ചൂണ്ടിക്കാണിക്കുന്നു.