കൊടും ചൂടിൽ വെന്തുരുകി കേരളം: താപനില 4 ഡിഗ്രി വരെ ഉയരും, അതീവ ജാഗ്രതാ നിർദേശം!
Mail This Article
കേരളത്തിൽ കനത്ത ചൂടുമായി ബന്ധപ്പെട്ട് അതീവ ജാഗ്രതാനിർദേശം തുടരുന്നു. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ശരാശരിയിൽ നിന്നു 4 ഡിഗ്രി വരെയും വയനാട് ഒഴികെ മറ്റു ജില്ലകളിൽ 3 ഡിഗ്രി വരെയും ചൂടു വർധിക്കാനിടയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
സൂര്യാതപ സാധ്യത കൂടുതലായതിനാൽ 11 മണി മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. 15 മുതൽ ചൂട് കുറയുമെന്നാണു നിഗമനം. വരും ദിവസങ്ങളിൽ മിക്ക ജില്ലകളിലും ചെറിയ വേനൽമഴയ്ക്കും സാധ്യതയുണ്ട്. ഇന്നലെ പാലക്കാട്ടാണ് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത്– 40.7. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ചൂട് ശരാശരിയിൽ നിന്നു 4 ഡിഗ്രി വർധിച്ചു. എറണാകുളം ജില്ലയിൽ ഇന്നലെ 2 പേർക്കു സൂര്യാതപമേറ്റു.
ചുട്ടുപൊള്ളുന്ന കേരളം
കേരളം പൊള്ളി വിയർക്കുകയാണ്. സൂര്യാതപത്തിന്റെയും ചൂടുകാറ്റിന്റെയും വാർത്തകൾ പലയിടത്തു നിന്നായെത്തുന്നു. പലർക്കും നിന്നനിൽപിൽ സൂര്യാഘാതമേൽക്കുന്നു. കേരളം കണ്ട ഏറ്റവും ഭയാനക വെള്ളപ്പൊക്കത്തിനു പിന്നാലെയാണ് ഈ കൊടുംചൂടെന്നും ഓർക്കണം. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
പലയിടങ്ങളിലും താപനില 3–4 ഡിഗ്രി വരെയാണ് ഉയർന്നത്. ഇത്തരമൊരു ചൂട് തികച്ചും അസ്വാഭാവികമാണ്. കേരളത്തിൽ വേനൽ ഇങ്ങനെ ശക്തമാകാറില്ല– അതോറിറ്റി വ്യക്തമാക്കുന്നു. പാലക്കാടും തൃശൂരും മലപ്പുറത്തും കോഴിക്കോടും സാധാരണ നിലയേക്കാൾ എട്ടു ഡിഗ്രിയെങ്കിലും കൂടിയായിരിക്കും താപനിലയെന്നും മുന്നറിയിപ്പുണ്ട്. ഇക്കഴിഞ്ഞ മാർച്ച് നാലിന് കുറഞ്ഞത് നാലു ജില്ലയിലെങ്കിലും താപനില 36 ഡിഗ്രിക്കു മുകളിൽ രേഖപ്പെടുത്തി. വേനലിന്റെ തുടക്കത്തിൽ അത് അസ്വാഭാവികമാണ്. പാലക്കാട് പലയിടത്തും കന്നുകാലികൾ ചത്തുവീഴുന്നതിന്റെ വാർത്തകളും വന്നുകഴിഞ്ഞു.
കൊടുംചൂടിനുള്ള കാരണമായും പ്രളയമാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഓഗസ്റ്റിലെ പ്രളയത്തിനിടെ ഒട്ടേറെ ചെടികളും വൃക്ഷങ്ങളും നഷ്ടമായിട്ടുണ്ട്. ഇവ തീർത്തിരുന്ന ഹരിതകവചം നഷ്ടപ്പെട്ടതാണ് ഒരു കാരണങ്ങളിലൊന്ന്. ചെടികളില്ലാത്തതിനാൽ മേൽമണ്ണും വൻതോതിൽ നഷ്ടമായി. അതോടെ ഭൂഗർഭജലത്തിന്റെ ‘റീചാർജിങ്ങും’ പ്രതിസന്ധിയിലാണ്. കാലാവസ്ഥാ പ്രതിഭാസമായ എൽനിനോയെ കുറ്റപ്പെടുത്തുന്നവരും കുറവല്ല. ഇതിനിടയിലും അശാസ്ത്രീയമായി നിർമാണ പ്രക്രിയകളും തുടരുന്നതോടെ ചൂടേറാന്‍ ഇനി മറ്റു കാരണങ്ങളൊന്നും വേണ്ടെന്നായി.
അതേസമയം എല്ലാ വർഷവും ഇത്തരത്തിൽ താപനില വർധിക്കുന്നതു സ്വാഭാവികമാണെന്നും ഭയക്കേണ്ടതില്ലെന്നും ഗവേഷകരിൽ ഒരു വിഭാഗം വ്യക്തമാക്കുന്നു. ആഗോളതലത്തിൽ ഇക്കഴിഞ്ഞ 30 വർഷത്തിനിടെ താപനില ഒന്നു മുതൽ 1.5 ഡിഗ്രി സെൽഷ്യസ് വരെ ശരാശരി വർധിച്ചിട്ടുണ്ട്. എൽ നിനോ, ആഗോളതാപന പ്രതിഭാസങ്ങള്‍ കാരണം കേരളത്തിൽ താപനില രണ്ടു ഡിഗ്രി വരെ ഉയരും.