ADVERTISEMENT

വേനൽമഴയോടൊപ്പം ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ശക്തമായ ഇടിമിന്നലിനു സാധ്യത ഉണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത്തരം ഇടിമിന്നൽ അപകടകരമാണ്. അവ മനുഷ്യജീവനു മാത്രമല്ല, വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും അപകടം സൃഷ്ടിക്കും. 

ഇടിമിന്നലിനെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. കാർമേഘം ദൃശ്യമാകുന്ന ഉച്ചയ്ക്കു 2 മുതൽ രാത്രി 8 വരെ ജനങ്ങൾ മുൻകരുതൽ എടുക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ജാഗ്രതക്കുറവു കാട്ടരുതെന്നും  അറിയിച്ചു.

കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗത വരെ കൈവരിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം ജില്ലയിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു കാരണമാകാൻ സാധ്യതയുള്ളതിനാൽ താഴെ പറയുന്നതു പ്രകാരമുള്ള നടപടികള്‍ ഉടനടി നടപ്പാക്കുവാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു:

 ‌മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഉരുൾപൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം.

പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുക

മരങ്ങൾക്കു താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.

കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

Lightning

നിർദേശങ്ങൾ

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻതന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹവസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗവും ഒഴിവാക്കുക. ഫോൺ ഉപയോഗിക്കരുത്‌. ഇടിമിന്നലുള്ള സമയത്തു കുളിക്കരുത്.

വീടിനകത്തു ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്തു ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌. വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസായ സ്ഥലത്തുനിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

ഇടിമിന്നലിൽനിന്നു സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ്ജ്‌ പ്രൊട്ടക്ടർ ഘടിപ്പിക്കാം. മിന്നലിന്റെ ആഘാതത്താൽ പൊള്ളലേൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം.

മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുതി പ്രവാഹം ഇല്ല.അതിനാൽ  പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്‌. മിന്നലേറ്റാൽ ആദ്യത്തെ 30 സെക്കന്റാണു ജീവൻ രക്ഷിക്കുന്നതിൽ നിർണായകം.

Lightning

സ്ത്രീകളുടെയും കുട്ടികളുടെയും  പ്രത്യേക ശ്രദ്ധയ്ക്ക്

ഈ സമയത്തു കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കാൻ അനുവദിക്കരുത്. സ്ത്രീകൾ മഴക്കാർ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഈ സമയത്തു പോകരുത്.

തിരഞ്ഞെടുപ്പു പ്രചാരണ  രംഗത്തുള്ളവരുടെ ശ്രദ്ധയ്ക്ക്

തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട വേദികളിൽ ഇടിമിന്നൽ ഉള്ള സമയത്തു നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികർ ഉയർന്ന വേദികളിൽ നിൽക്കരുത്. മൈക്ക് ഉപയോഗിക്കുകയും അരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com