ഇടിയില്‍ നെഞ്ചിന്‍കൂട് തകര്‍ന്നു, തോളെല്ല് നുറുങ്ങി; മരണകാരണം രക്തസ്രാവവും ഹൃദയാഘാതവും
Mail This Article
ബത്തേരിയിൽ മുത്തങ്ങയ്ക്കടുത്ത് പൊൻകുഴിയിൽ ലോറിയിടിച്ചു ചരിഞ്ഞ കാട്ടാനയുടെ പോസ്റ്റ്മോർട്ടം നടത്തി. പിടിയാനയുടെ വലതു തോളെല്ലിന് ഗുരുതരക്ഷതം ഏറ്റതായും തോളെല്ല് ഒടിഞ്ഞു നുറുങ്ങിയതായും നെഞ്ചിൻകൂട് തകർന്ന് ശ്വാസകോശ നാളത്തിലേക്ക് കയറിയതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. തുടർന്നുണ്ടായ രക്തസ്രാവവും ഹൃദാഘാതവുമാണ് മരണകാരണം. കോഴിക്കോട് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിറിനറി ഓഫിസർ ഡോ. അരുൺ സത്യന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം
കഴിഞ്ഞ 10 ന് രാത്രി എട്ടരയോടെയാണു ദേശീയപാത 766 ൽ വയനാട് വന്യജീവി സങ്കേതത്തിലെ പൊൻകുഴി ഭാഗത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്ന പിടിയാനയെ ലോറിയിടിച്ചത്. ആനയെ ഇടിച്ചതിന് ലോറി കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർ ബാലുശേരി സ്വദേശി ഷമീജി(30)നെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പോസ്റ്റുമോർട്ടത്തിന് ശേഷം ജഡം മണ്ണുമാന്തിയുപയോഗിച്ച് കുഴിയെടുത്ത് സംസ്കരിച്ചു.
വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ചാര്‍ജുള്ള അജിത്.കെ.രാമൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ ഡപ്യൂട്ടി റെയ്ഞ്ചർ അംജിത്, വൈൽഡ് ലൈഫ് അസിസ്റ്റന്റ് രാഹുൽ രവീന്ദ്രൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ രാഘവൻ, കുഞ്ഞുമോൻ, കൺസർവേഷൻ ബയോളജിസ്റ്റ് വിഷ്ണു, മോളിക്യുലാർ അനലിസ്റ്റ് ജിഷ്ണു എന്നിവർ നേതൃത്വം നൽകി.