തിരിച്ചു വിളിച്ചില്ലെങ്കിൽ കരടി കൊന്നുതിന്നെന്ന് കരുതിക്കോണം; വാക്കുകൾ അറം പറ്റിയപ്പോൾ!
Mail This Article
പതിവുപോലെ രാവിലെ ഭാര്യയോട് യാത്രപറഞ്ഞിറങ്ങിയതാണ് 66 കാരനായ അലക്സാണ്ടർ കോർണേവ്. വനത്തിലുള്ള കൂണുകൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ഇടയ്ക്ക് ഭാര്യ വീട്ടിൽ നിന്ന് ഫോണിൽ വിളിച്ചന്വേഷിപ്പോൾ അലക്സാണ്ടർ തമാശയായി പറഞ്ഞു. 10 മണി കഴിഞ്ഞിട്ടും ഞാൻ തിരിച്ചുവിളിച്ചില്ലെങ്കിൽ കരടി പിടിച്ചു കൊന്നുവെന്ന് കരുതിക്കോണം. എന്തായാലും അലക്സാണ്ടറിന്റെ വാക്കുകൾ അറം പറ്റിയതുപോലെയായി. റഷ്യയിലെ സുലുക്ക് ഗ്രാമത്തോട് ചേർന്നു കിടക്കുന്ന വനാതിരിത്തിയിലാണ് സംഭവം നടന്നത്.
വനത്തിനുള്ളിൽ കൂൺ ശേഖരിക്കാൻ പോയ അലക്സാണ്ടർ പിന്നീട് മടങ്ങിവന്നില്ല. കരടിയുടെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. വനത്തിൽ കൂൺ ശേഖരിക്കുകയായിരുന്ന അലക്സാണ്ടറെ കരടി ക്രൂരമായി ആക്രമിച്ച ശേഷം കൊന്നു തിന്നുകയായിരുന്നു. അലക്സാണ്ടറുടെ കയ്യിൽ ഒരു ചെറിയ കത്തിയല്ലാതെ ചെറുത്തു നിൽക്കാൻ ആവശ്യമായ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. തവിട്ട് കരടിയാണ് അലക്സാണ്ടറെ ആക്രമിച്ചത്. സംഭവസ്ഥലത്ത് നിറച്ചും ചോര തളംകെട്ടി കിടന്നിരുന്നു. അലക്സാണ്ടറും കരടിയും മൽപ്പിടുത്തം നടത്തിയ ലക്ഷണങ്ങളും കാണാമായിരുന്നു.
തുടർന്ന് കാട്ടിൽ നടത്തിയ തിരച്ചിലിൽ കരടിയെ കണ്ടെത്തി വെടിവച്ചു കൊന്നു. ഇതിന്റെ വയറിനുള്ളിൽ നിന്നും അലക്സാണ്ടറുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ഇതിന് മുൻപ് ഈ മേഖലയിൽ കരടിയുടെ ആക്രമണം ഉണ്ടായിട്ടില്ല.