ട്രെയിൻ ഇടിച്ചു വീഴ്ത്തി, ചോരയൊലിപ്പിച്ച് ഇഴഞ്ഞു നീങ്ങി കാട്ടാന; വേദനിപ്പിക്കും ദൃശ്യങ്ങൾ
Mail This Article
നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയി ജില്ലയിൽ നിന്നും പുറത്തു വരുന്നത്. ഇവിടെ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടയിൽ ഒരു കാട്ടാനയെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ആന ചോരയൊലിപ്പിച്ച് റെയിൽ പാളത്തിൽ നിന്നും ഇഴഞ്ഞു നീങ്ങുന്ന ദൃശ്യങ്ങൾ ആരുടേയും കണ്ണു നിറയിക്കുന്നതാണ്. ആനയെ ഇടിച്ച ട്രെയിനിന്റെ എൻജിനും തകർന്നു. സിലിഗുരി ദുബ്രി ഇന്‍റര്‍സിറ്റി എക്സ്പ്രസാണ് പാളം മുറിച്ച് കടന്ന കാട്ടാനയെ ഇടിച്ചു തെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ എഴുന്നേറ്റ് നിൽക്കാനാവാത്ത ആന ഇഴഞ്ഞാണ് മാറിയത്. മുൻകാലുകളിൽ ബലം കൊടുത്ത് ഇഴഞ്ഞുനീങ്ങിയാണ് കാട്ടാന പാളത്തിൽ നിന്നും മാറിയത്. പിന്നീട് ദേഹമാകെ പരുക്കേറ്റ ആനയെ സമീപത്തു നിന്നും കണ്ടെത്തി.ബനാര്‍ഹട്ട് നാഗ്രകട്ട പാതയിൽ ട്രെയിനിനിടിച്ച് ആനകൾ ചരിയുന്നതും പരുക്കേൽക്കുന്നതും സ്ഥിരം സംഭവമാണ്. വെള്ളിയാഴ്ച രാവിലെ 8.30 നാണ് ദാരുണമായ സംഭവം നടന്നത്. ഒട്ടേറെ ആനത്താരകളെ മുറിച്ചു കടന്നാണ് പശ്ചിമബംഗാളിലെ ദുവാറിലേക്കുള്ള റെയിൽവേ ട്രാക്കുകള്‍ പോവുന്നത്.
കാട്ടാനകളെ നിരന്തരം അപകടത്തിലാക്കുന്നതായി കണ്ടെത്തിയതോടെ ഈ പാതയിലെ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി 2015-2016ൽ പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ അപകടങ്ങള്‍ കുറയാന്‍ തുടങ്ങിയതോടെ വേഗപരിമിതി 50കിലോമീറ്ററായി ഉയര്‍ത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.