സ്‌റ്റേഷൻ പരിസരത്ത് നിന്നു ശേഖരിച്ച പ്ലാസ്റ്റിക്് മാലിന്യം കൊണ്ട് ഇരിപ്പിടം തീർത്ത് പശ്ചിമ റെയിൽവേ
Mail This Article
മുംബൈ സ്‌റ്റേഷൻ പരിസരത്ത് നിന്നു ശേഖരിച്ച പ്ലാസ്റ്റിക്് മാലിന്യം കൊണ്ട് യാത്രക്കാർക്ക് ഇരിപ്പിടം തീർത്ത് പശ്ചിമ റെയിൽവേ. പശ്ചിമ റെയിൽവേയുടെ ചർച്ച്‌ഗേറ്റ് സ്‌റ്റേഷനിലാണു വിസ്മയിപ്പിക്കുന്ന ഈ പുനഃസൃഷ്ടി. പ്ലാസ്റ്റിക് മാലിന്യം റീസൈക്കിൾ ചെയ്ത് നിർമിച്ച മൂന്നു ബെഞ്ചുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഒരു സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ റെയിൽവേ ശേഖരിച്ച മാലിന്യങ്ങളാണ് ബെഞ്ച് നിർമാണത്തിന് ഉപയോഗിച്ചത്.
ഒരു ബെഞ്ച് നിർമിക്കാൻ ഏതാണ്ട് 50 കിലോഗ്രാം പ്ലാസ്റ്റിക് മതി. വാട്ടർ പ്രൂഫായതിനാൽ മരത്തിന്റെ ബെഞ്ചുപോലെ എളുപ്പം കേടുവരില്ല. ഇത്തരം കൂടുതൽ ബെഞ്ചുകൾ നിർമിക്കാനാണ് ആലോചന. വൈകാതെ മറ്റു സ്‌റ്റേഷനുകളിലും ഇവ ഇടപിടിക്കും. ഗാന്ധിജയന്തിയോട് അനുബന്ധിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 109 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് പശ്ചിമ റെയിൽവേ ശേഖരിച്ചത്.