അന്ന് അച്ഛൻ, ഇരുപത് വർഷങ്ങൾക്കിപ്പുറം മകൻ; കോലയെ ഓമനിക്കുന്ന റോബർട്ട് ഇർവിൻ!
Mail This Article
സ്റ്റീവ് ഇർവിൻ വിടപറഞ്ഞിട്ട് 14 വർഷങ്ങൾ പിന്നിട്ടെങ്കിലും ആ ഓർമകൾക്ക് ഒരിക്കലും മരണമില്ല. ദി ക്രോക്കഡൈൽ ഹണ്ടർ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് സ്റ്റീവ് ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ചത്. സ്റ്റീവിന്റെ മകൻ റോബർട്ടും അച്ഛന്റെ അതേ പാതയിലാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്.
16 കാരനായ റോബർട്ട് ഇർവിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സ്റ്റീവ് ഇർവിന്റെ മാതാപിതാക്കൾ സ്ഥാപിച്ച ഓസ്ട്രേയിലെ മൃഗശാലയിൽ കോലയെ ഓമനിക്കുന്ന ചിത്രമാണ് റോബർട്ട് പങ്കുവച്ചത്. മൃഗശാലയിലെ യൂണീഫോമിലാണ് റോബർട്ട് കോലയെ ഓമനിക്കുന്നത്. 2000ൽ കോലയുമൊത്ത് സ്റ്റീവും സമാനമായ രീതിയിൽ ചിത്രമെടുത്തിരുന്നു. ഈ ചിത്രങ്ങൾ മൃഗശാലയുടെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിലും പങ്കുവച്ചിരുന്നു. രണ്ട് ചിത്രങ്ങളും തമ്മിലുള്ള അപാര സാമ്യമാണ് ഇപ്പോൾ ജനങ്ങളെ അമ്പരപ്പിച്ചിരിക്കുന്നത്.
റോബർട്ട് ഇർവിന്റെ ഈ ചിത്രം സമൂഹമാധ്യമങ്ങൾ നെഞ്ചിലേറ്റിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിൽ റോബർട്ട് പങ്കുവച്ച ഒരു ചിത്രവും അതോടൊപ്പമുള്ള അടിക്കുറുപ്പും ലോകശ്രദ്ധ നേടിയിരുന്നു. സ്റ്റീവ് ഇർവിന്റെ പഴയ ചിത്രവും കൂടി ഉൾപ്പെടുത്തിയായിരുന്നു അന്ന് റോബർട്ട് ട്വിറ്ററിൽ ചിത്രം പങ്കുവച്ചത്. ‘മുറേ എന്ന മുതലയ്ക്ക് ഭക്ഷണം നൽകുന്ന ഞാനും അച്ഛനും. അതേ സ്ഥലം, അതേ മുതല, രണ്ടു ചിത്രങ്ങളും തമ്മിൽ 15 വർഷത്തിന്റെ വ്യത്യാസം’ എന്നാണ് റോബർട്ട് കുറിച്ചത്.
ലോകത്തിന്റെ സ്നേഹം നേടിയ അച്ഛന്റെ മകനും ഇപ്പോൾ ആ സ്നേഹത്തിന്റെ പിന്തുടർച്ചക്കാരനായിരിക്കുകയാണ്. സ്റ്റീവ് ഇർവിനെ കാണാൻ ഒരു ജനത മുഴുവൻ ചെലിവിഷനു മുന്നിൽ കാത്തിരുന്നിട്ടുണ്ട്. മുതലകളുടെ തോഴൻ എന്ന പേരിൽ മൃഗസ്നേഹികളുടെയും കുട്ടികളുടെയും ഇഷ്ടം നേടിയ സ്റ്റീവിന്റെ അപ്രതീക്ഷിത മരണവും ലോകത്തെ ഞെട്ടിച്ചിരുന്നു.കടലിൽ വച്ച് തിരണ്ടിയുടെ ആക്രമണത്തിലായിരുന്നു മരണം. 2006 സെപ്റ്റംബർ 4ന് ഒരു ഡോക്യൂമെന്ററി ചിത്രീകരണത്തിനിടെയിലായിരുന്നു കടലിൽ വച്ച് തിരണ്ടിയുടെ ആക്രമണത്തിൽ സ്റ്റീവ് മരണപ്പെട്ടത്.
English Summary: Steve Irwin's Son Recreates His Iconic Koala Pic