ലോക്ഡൗൺ: വായു ശുദ്ധമായി, കൊച്ചിയിൽ മലിനീകരണം പകുതിയായി
Mail This Article
കോട്ടയം∙ കോവിഡ് ലോക്ഡൗൺ തുടരുമ്പോൾ അന്തരീക്ഷ മലിനീകരണം കുത്തനെ കുറഞ്ഞു. ഡൽഹിയിൽ മലിനീകരണം എട്ടിലൊന്നിൽ താഴെയായി. കൊച്ചിയിൽ മലിനീകരണം പകുതിയോളമായി. തിരുവനന്തപുരത്തും കോഴിക്കോട്ടും മലിനീകരണം കുറഞ്ഞു.
രൂക്ഷമായ മലിനീകരണം നിലനിന്നിരുന്ന നഗരങ്ങളെല്ലാം തൃപ്തികരമായ മലിനീകരണ നിലവാരത്തിലേക്കു മാറി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ എംജി സർവകലാശാല പരിസ്ഥിതി പഠന വിഭാഗമാണ് കണക്കുകൾ പുറത്തുവിട്ടത്.
വായു ഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ് – എക്യുഐ)
50 ൽ താഴെ– മലിനീകരണമില്ല
50–100 – തൃപ്തികരം (ചെറിയ ശ്വാസതടസ്സത്തിനു സാധ്യത)
100–200 – മോഡറേറ്റ് (ശ്വാസതടസ്സം, പ്രത്യേകിച്ചും ആസ്മ, ഹൃദ്രോഗം എന്നിവ ഉള്ളവർക്ക്)
200–300 – മോശം (എല്ലാവർക്കും ശ്വാസതടസ്സം)
300–400– വളരെ മോശം (ശ്വാസകോശ രോഗങ്ങൾക്കു സാധ്യത)
400നു മുകളിൽ – രൂക്ഷം (ആരോഗ്യത്തെ ബാധിക്കുന്ന നില)
പ്രധാന നഗരങ്ങളിലെ മലിനീകരണ നിലയിലെ മാറ്റം (എക്യുഐയിൽ)
നഗരം, ജനുവരി ഒന്നിലെ നില, മാർച്ച് 28ലെ നില
ഡൽഹി 430 50
കാൺപുർ 445 63
ഫരീദാബാദ് 429 84
ഗയ 385 92
വാരാണസി 350 54
പട്ന 377 137
ലക്നൗ 436 81
ആഗ്ര 64 49
ഗുഡ്ഗാവ് 409 66
മുസഫർപുർ 469 191
കൊച്ചി 113 63
കോഴിക്കോട് 76 53
തിരുവനന്തപുരം 90 44
ഇന്ത്യയിലെ ഏറ്റവും മലിനീകരണമുണ്ടായിരുന്ന 10 നഗരങ്ങളിൽ ഇപ്പോൾ മലിനീകരണം കുറവാണ്. വാഹനങ്ങളുടെ പുക, വ്യവസായ മേഖലയിൽ നിന്നുള്ള വാതകങ്ങൾ, നിർമാണ മേഖലയിലെ പ്രവർത്തനം, തീകത്തിക്കൽ എന്നിവ കുറഞ്ഞതാണ് അന്തരീക്ഷ മലിനീകരണം കുറയാൻ കാരണം
ഡോ. സി.ടി. അരവിന്ദ കുമാർ, എംജി സർവകലാശാല പ്രോ വൈസ് ചാൻസലർ
(പരിസ്ഥിതി പഠന വിഭാഗം പ്രഫസർ)