ADVERTISEMENT

മിയാവാക്കി ഫോറസ്റ്റ് എന്ന് കേട്ടിട്ടുണ്ടോ.? ജപ്പാനില്‍ നിലനില്‍ക്കുന്ന മരംനടീല്‍ രീതിയാണ് ഇത്. കൊച്ചി കളമശേരി സെന്റ് പോള്‍സ് കോളജിലെ പൂര്‍വവിദ്യാര്‍ഥികളും മിയാവാക്കി മരംനടീലിന് തുടക്കം കുറിച്ചു. വരാപ്പുഴ അതിരൂപതയും യു.എസ്.ടി ഗ്ലോബലും ചേര്‍ന്നാണ് 130 തരത്തില്‍പ്പെട്ട രണ്ടായിരത്തി അഞ്ഞൂറോളം വൃക്ഷത്തൈകള്‍ നട്ടത്.

സെന്റ് പോഴ്ർസ് കോളജില്‍ വൃക്ഷത്തൈ നടാനെത്തിയവര്‍ പരസ്പരം ചോദിച്ചു. എന്താണ് മിയാവാക്കി  . ഒടുവില്‍ കാര്യം പിടികിട്ടി. ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിരാ മിയാവാക്കി തുടങ്ങിവച്ച മരനടീല്‍ രീതിയാണ് ഇത്. വൈദികര്‍ ഉള്‍പ്പെടെയുള്ള  പൂര്‍വ വിദ്യാര്‍ഥികളാണ് ദി ഹാബിറ്റേറ്റ് എന്നപേരില്‍ മരനടീല്‍ തുടങ്ങിയത്. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ സുഭിക്ഷകേരളം പദ്ധതിക്കുവേണ്ടിയാണ്.‌ പ്രകൃതിയെ സ്നേഹിച്ച് മരംനടുന്ന ഈ ബൃഹത് പദ്ധതി.

എന്താണ് മിയാവാക്കി?

ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ പ്രഫ.അകിറ മിയാവാക്കി 1970ൽ വികസിപ്പിച്ചെടുത്ത വനനിർമാണ മാതൃകയാണിത്. കാലാവസ്ഥാവ്യതിയാനത്തെ തടയാൻ ഇത്തരം വനങ്ങൾക്കു കഴിയുമെന്നാണു വിലയിരുത്തൽ. മൂന്നു വർഷംകൊണ്ട് മരങ്ങൾക്കു 30 അടി ഉയരം, 20 വർഷത്തിനുള്ളിൽ 100 വർഷം പഴക്കമുള്ള മരത്തിന്റെ രൂപം – ഇതാണു മിയാവാക്കിയുടെ മാസ്മരികത.

അക്കിര മിയാവാക്കി

ജപ്പാനിൽ നിന്നുള്ള ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞൻ. ഒരു തുണ്ട് ഭൂമിയെപ്പോലും സ്വാഭാവിക വനമായി മാറ്റിയെടുക്കുന്ന മാജിക്കുകാരൻ. തരിശെന്ന് എഴുതിത്തള്ളിയ ഭൂമിയിലും മിയാവാക്കി അപ്പൂപ്പൻ മാസങ്ങൾ കൊണ്ടു കാട് തീർക്കും. മൂന്നു വർഷം കൊണ്ടു മരങ്ങൾക്ക് 30 അടി ഉയരം, 20 വർഷം കൊണ്ട് ,100 വർഷം പഴക്കമുള്ള കാടിന്റെ രൂപം!.  മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള ബ്ലൂ പ്ലാനെറ്റ് പ്രൈസ് ഉൾപ്പെടെ നേടിയ മിയാവാക്കി 90–ാം വയസ്സിലും യജ്ഞം തുടരുന്നു. ഇന്ത്യയിൽ ഉൾപ്പെടെ ലോകത്തെമ്പാടും നൂറുകണക്കിനു മിയാവാക്കി കാടുകൾ.

കാടുണ്ടാക്കാൻ

അര സെന്റിൽ പോലും വനമുണ്ടാക്കാം. ചകിരിച്ചോറും ചാണകപ്പൊടിയും ഉമിയും മണ്ണും തുല്യഅനുപാതത്തിലുള്ള മിശ്രിതമാണു നിലം. ചതുരശ്ര മീറ്ററിൽ നാലു തൈകൾ. ഒരു സെന്റിൽ ഏതാണ്ട് 162 ചെടി. ഇത്ര അടുപ്പിച്ചു നട്ടാൽ ആവശ്യത്തിനു സൂര്യപ്രകാശം കിട്ടാതെ തൈകൾ നശിക്കുമെന്നാണു നമ്മൾ പഠിച്ചിട്ടുള്ള കൃഷിപാഠം. എന്നാൽ സൂര്യപ്രകാശത്തിനായി പരസ്പരം മൽസരിച്ചു ചെടികൾ പൊങ്ങിപ്പൊങ്ങിയങ്ങു പോകുമെന്നു മിയാവാക്കി തിയറി. വൻമരങ്ങളാകുന്നവ മുതൽ പുല്ലും കളയും മുൾച്ചെടിയും വള്ളിച്ചെടിയുമെല്ലാം വേണം. അപ്പോഴല്ലേ കാടാകൂ. ഉപയോഗമില്ലാത്ത ഒരു കള പോലും ഇല്ലെന്ന് അടുത്ത പാഠം. എല്ലാറ്റിനുമുണ്ട് ഗുണങ്ങൾ. അതു മനസ്സിലാക്കാൻ മാത്രം മനുഷ്യൻ വളർന്നിട്ടില്ല, അത്ര തന്നെ.

ചെലവ്

അങ്ങേയറ്റം തരിശായിക്കിടക്കുന്ന മണ്ണ് വനമാക്കാൻ സെന്റിന് ഏതാണ്ട് ഒന്നേകാൽ ലക്ഷം രൂപയാണു ചെലവ്. ചെടികൾക്കു രണ്ടു വർഷത്തെ പരിചരണമേ വേണ്ടൂ. പിന്നീടു കാടായിക്കൊള്ളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com