ADVERTISEMENT

മണ്ണിനടിയിൽ 4500 വർഷത്തോളം പഴക്കം ചെന്ന ആഴമുള്ള കുഴികളാൽ നിർമിച്ച ഒരു വലയം കണ്ടെത്തി. യുകെയിലെ പ്രശസ്ത ചരിത്ര സ്മാരകമായ സ്റ്റോൺഹെൻജിന് സമീപത്തായാണ് കുഴികൾ കൊണ്ട് നിർമിതമായ വലയം പുരാവസ്തുഗവേഷകർ  കണ്ടെത്തിയത്. 1.2 മൈൽ വ്യാസമാണ് വലയത്തിനുള്ളത്.  5 മീറ്റർ ആഴവും 10 മീറ്റർ വ്യാസവുമുള്ള 20 കുഴികളാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്.

ഭൂമിശാസ്ത്ര പ്രകാരം നോക്കിയാൽ 30 എണ്ണത്തിന് മുകളിൽ ഉണ്ടായിരുന്നിരിക്കാം എന്നാണ് പുരാവസ്തു ഗവേഷകരുടെ കണക്കുകൂട്ടൽ. കുഴികൾ കൊണ്ട് നിർമിതമായ വലയത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായാണ് ഡറിങ്ടൺ വോൾസ്  എന്ന സ്മാരകം നിലനിൽക്കുന്നത്. ഈ പ്രദേശത്തെ ഒരു വിശുദ്ധ സ്ഥലമായി കണ്ട് ആളുകൾക്ക് അവിടേക്കെത്തുന്നതിനുള്ള അടയാളമായോ അല്ലെങ്കിൽ  ആ സ്ഥലത്തേക്ക് പ്രവേശിക്കാതിരിക്കാനുള്ള  അതിരായോ ആയിരിക്കാം  കുഴികൾ നിർമിച്ചതെന്നാണ് പുരാവസ്തു ഗവേഷകർ കരുതുന്നത്.

സ്റ്റോൺഹെൻജിൽ നിന്ന് 1.9 മൈൽ വടക്ക് കിഴക്കു മാറിയാണ് അവ സ്ഥിതി ചെയ്യുന്നത്. ഏറെ അദ്ഭുതകരവും സുപ്രധാനവുമായ  കണ്ടെത്തലാണ് നടത്തിയിരിക്കുന്നതെന്ന് മുതിർന്ന പുരാവസ്തു ഗവേഷകനായ പ്രൊഫസർ വിൻസന്റ് ഗഫ്നെ പറയുന്നു . പ്രാചീനകാലത്ത് ബ്രിട്ടനിൽ ജീവിച്ചിരുന്നവർ എണ്ണം എടുക്കുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിച്ചിരുന്നുവെന്നതിന്  ഏറ്റവും വലിയ  തെളിവാണ്  ഈ കണ്ടെത്തലെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാറിന്റെ സഹായത്തോടെയാണ് 20 കുഴികൾ  കണ്ടെത്തിയത്.

Biggest prehistoric monument in UK discovered just a stone's throw away from Stonehenge
Image credit: © Crown copyright and database rights 2019 (OS MasterMap® Scale 1:1250) and 2013 (OS Profile DTM Scale 1:10000); EDINA Digimap Ordnance Survey Service

നൂറ്റാണ്ടുകളായുള്ള പാരിസ്ഥിതിക സവിശേഷതകളെക്കുറിച്ച് പഠിക്കുന്നതിന് ഈ കുഴികളിൽ അടിഞ്ഞിട്ടുള്ള അവശിഷ്ടങ്ങളുടെ പഠനം സഹായിക്കുമെന്ന് സെന്റ് ആൻഡ്രൂസ് സർവകലാശാലയിലെ ഭൂശാസ്ത്രജ്ഞനായ  ടിം കിനേർഡ് പറയുന്നു. നമുക്ക് സങ്കൽപ്പിക്കാനാവുന്നതിലും അപ്പുറം സങ്കീർണതകളുള്ള ഒരു സമൂഹം പുരാതനകാലത്ത് ജീവിച്ചിരുന്നു എന്നതിലേക്ക് വെളിച്ചം പകരുന്നതാണ് ഇത്തരം കണ്ടെത്തലുകളെന്നാണ് ബെർമിങ്ഹാം സർവകലാശാലയിലെ പുരാവസ്തു വിഭാഗം പ്രൊഫസറായ ഹെൻട്രി ചാപ്മാന്റെ അഭിപ്രായം.

English Summary: Biggest prehistoric monument in UK discovered just a stone's throw away from Stonehenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com