ADVERTISEMENT

മണലാരണ്യങ്ങൾ എന്നു കേൾക്കുമ്പോൾ  ഇളം തവിട്ടു നിറത്തിൽ വ്യാപിച്ചുകിടക്കുന്ന  മരുഭൂമികളാവും നമ്മുടെ മനസ്സിലെത്തുക. എന്നാൽ ന്യൂ മെക്സിക്കോയിൽ ഇതിൽ നിന്നും വ്യത്യസ്തമായി  മനോഹരമായ കാഴ്ച ഒരുക്കുന്ന ഒരു മണൽക്കാടുണ്ട്. തൂവെള്ള നിറത്തിൽ  കണ്ണെത്താത്ത ദൂരത്തോണമുള്ള ആ മണൽപരപ്പിന്റെ പേരുതന്നെ വൈറ്റ് സാൻഡ്സ് എന്നാണ്.

ലോകത്തിലെ ഏറ്റവും വലിയ ചുണ്ണാമ്പുകല്ല് ശേഖരമുള്ള ഇടം കൂടിയാണ് വൈറ്റ് സാൻഡ്സ്. സ്ഫടിക സമാനമായ ഈ ധാതുക്കളുടെ സാന്നിധ്യം കൊണ്ടു തന്നെയാണ്  തൂവെള്ള നിറത്തിൽ ഇവിടം കാണപ്പെടുന്നത്. 710 ചതുരശ്രമീറ്റർ പ്രദേശത്താണ് വൈറ്റ് സാൻഡ്സ് വ്യാപിച്ചുകിടക്കുന്നത്. ഇത്രയും വലിയ ഒരു പ്രദേശത്ത് ഇത്തരമൊരു മണൽപരപ്പുണ്ടാകുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. തിരമാലകൾ കണക്കേ വെള്ള മണൽകൂനകൾ നിറഞ്ഞ ഇടമാണ് വൈറ്റ് സാൻഡ്സ്. പ്രത്യേകരീതിയിലുള്ള ഭൂപ്രകൃതിയാണ് ഇത്രയധികം വെള്ളമണൽ ഇവിടെ വന്നടിയാനുള്ള കാരണം.

മണൽപ്പരപ്പിൽ നിന്നും അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ലൂസേറോ തടാകത്തിൽ നിന്നുമാണ്  വെള്ളമണൽ ഇവിടേക്കെത്തുന്നത്. സാധാരണഗതിയിൽ വരണ്ടു കിടക്കുന്ന ഈ തടാകത്തിൽ മഴക്കാലത്ത് ചുറ്റുമുള്ള പർവതങ്ങളിൽ നിന്നുള്ള ജലം വന്നു നിറയുന്നു. മഴവെള്ളത്തിൽ കലർന്ന ധാതുക്കളും ഇതിനോടൊപ്പം തടാകത്തിൽ എത്തും. പിന്നീട് വീണ്ടും തടാകം വരളുന്ന സമയത്ത്  ധാതുക്കൾ കാറ്റേറ്റ് ഖരാവസ്ഥയിലാവുകയും സ്ഫടിക രൂപത്തിലുള്ള തരികളായി പരിണമിക്കുകയും ചെയ്യും.  ഈ തരികൾ കാറ്റിനൊപ്പം  വന്നു പതിച്ചാണ് വെള്ള നിറത്തിലുള്ള മണൽ കൂനകൾ രൂപപ്പെടുന്നത്.

ആയിരക്കണക്കിന് വർഷങ്ങളെടുത്തതാണ് വൈറ്റ് സാൻഡ്സ് ഇപ്പോൾ കാണുന്ന രീതിയിൽ രൂപംകൊണ്ടത്. ശരാശരി 9 മീറ്റർ വരെ ആഴത്തിൽ  വെള്ള മണൽതരികൾ ഇവിടെയടിഞ്ഞിട്ടുണ്ട്. എന്നാൽ ചില മണൽ കൂനകൾക്ക് 18 മീറ്റർ വരെ ഉയരമുണ്ട്. മണൽപ്പരപ്പിലെ വരണ്ട ഭൂപ്രകൃതിയിൽ ജീവിക്കാൻ സാധിക്കുന്ന എണ്ണൂറോളം ജീവിവർഗങ്ങളും ഇവിടെ ഉണ്ടെന്നാണു  കണക്കാക്കപ്പെടുന്നത് . അവയിൽ പലതിനും  മണൽത്തരികളുടെ  അതേ നിറമാണെണെന്നതാണ്  മറ്റൊരു പ്രത്യേകത. പല്ലി വർഗത്തിൽ പെട്ട ഹൊൽബ്രുക്കിയ മക്കുലറ്റ റുത്വെനി, ചിലന്തി വർഗത്തിൽപ്പെട്ട അർക്ടോസ ലിറ്റെറാലിസ് എന്നിവയൊക്കെ ഇതിനുദാഹരണമാണ്.1933 മുതൽ ഈ പ്രദേശം  പ്രത്യേക സംരക്ഷണത്തിലാണ്. 2019 ഡിസംബറിൽ  വൈറ്റ് സൻഡ്‌സിനെ ഔദ്യോഗികമായി ദേശീയോദ്യാനമായും പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com