ADVERTISEMENT

ആഗോള താപന പശ്ചാത്തലത്തിൽ, സമുദ്രങ്ങൾ വൻതോതിൽ അന്തരീക്ഷതാപം ആഗിരണം ചെയ്യുന്നുണ്ട്. ഭൂമിയിലെ സമുദ്രങ്ങൾ, ജലം ഉറഞ്ഞ പ്രദേശങ്ങൾ എന്നിവയെ കാലാവസ്ഥാവ്യതിയാന പ്രത്യാഘാതങ്ങൾ ഭീതിദമായ വിധത്തിലാണ് ബാധിച്ചുകൊണ്ടിരിക്കുന്നത്.  ഉഷ്‌ണതരംഗരൂപത്തിൽ വർധിത താപം വിവിധഭൂപ്രദേശങ്ങളിൽ അനുഭവപ്പെട്ടുവരുന്നുവെന്നതും ശ്രദ്ധേയമാണ്. സമാനമായ ഉഷ്‌ണതരംഗ സാഹചർയങ്ങൾ സമുദ്രങ്ങളിലും ഉണ്ടാകാറുണ്ട്. 

അന്തരീക്ഷതാപനത്തിന്റെ ചുവടുപിടിച്ച് സമുദ്രജലതാപനവും ഉയർന്നുകൊണ്ടേയിരിക്കുന്നു. 1993 മുതൽ താപന നിരക്ക് ഇരട്ടിയെക്കാൾ ഏറെയായിരിക്കുന്നു. താപനകാരകങ്ങളായ ഹരിതഗൃഹവാതകങ്ങളുടെ വൻതോതിലുള്ള ഉത്സർജ്ജനം, വനനശീകരണം, തണ്ണീർത്തട/ ജലാശയശോഷണം എന്നിവ മൂലം അന്തരീക്ഷതാപനം വർധിക്കുമ്പോൾ വർധിതതാപത്തിന്റെ 90 ശതമാനവും സമുദ്രങ്ങൾ ഏറ്റുവാങ്ങി സംഭരിക്കുന്നു. സമുദ്രജലത്തിലുണ്ടാകുന്ന അതിതാപനസന്ദർങ്ങളാണ് സമുദ്രോഷ്ണതരംഗങ്ങൾ (Marine Heat Waves). 

സമുദ്രജല ആവാസമേഖലയെ മാത്രമല്ല തീരദേശആവാസവ്യൂഹങ്ങൾ, വ്യവസായം, മത്സ്യബന്ധനം, കൃഷി, വിനോദ സഞ്ചാരം എന്നിവയിലധിഷ്ഠിതമായ സാമൂഹ്യജീവിതം മുതലായവയിലും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉളവാക്കുവാൻ കഴിവുള്ളവയാണിവയെന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് സമുദ്രോഷ്ണതരംഗങ്ങളുണ്ടാകുന്ന സന്ദർഭങ്ങൾ വർധിച്ചിട്ടുണ്ട്. 1925 മുതൽ 2016 വരെയുള്ള കാലയളവിൽ ഇവയുടെ ആവൃത്തി 34% കണ്ട് വർധിച്ചിരിക്കുന്നു. ഇവ നീണ്ടുനിൽക്കുന്ന സമയ ദൈർഘ്യത്തിലാവട്ടെ 17 ശതമാനത്തിന്റെ വർദ്ധനവുമുണ്ടായിട്ടുണ്ട്. ആഗോളാടിസ്ഥാനത്തിൽ നോക്കിയാൽ സമുദ്രോഷ്ണതരംഗങ്ങൾ ഉണ്ടാകാവുന്ന ദിനങ്ങളുടെ എണ്ണം  54 ശതമാനത്തോളം വർധിച്ചിരിക്കുന്നു.  

എങ്ങിനെ തിരിച്ചറിയും ? 

30 വർഷത്തില്‍ കുറയാതെയുള്ള കാലയളവില്‍ ഓരോ വർ‍ഷങ്ങളിലും നിശ്ചിതകാലങ്ങളില്‍ സമുദ്രജലത്തില്‍ അനുഭവപ്പെടുന്ന താപനില നിരീക്ഷണ വിധേയമാക്കിയാണ് സമുദ്രോഷ്ണതരംഗസാന്നിധ്യം തീർച്ചപ്പെടുത്തുന്നത്. നിരീക്ഷണ കാലയളവിൽ, എല്ലാ വർഷവും പരമാവധി ഒരേ സമയത്തനുഭവപ്പെടുന്ന സമുദ്രജലതാപം രേഖപ്പെടുത്തുന്നു. ഇപ്രകാരം രേഖപ്പെടുത്തപ്പെടുന്ന താപനിലകളിൽ ഭൂരിഭാഗവും പരസ്പരം വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ കാണപ്പെടുകയും, എന്നാല്‍ അപൂർ‍വ്വം അവസരങ്ങളില്‍, മേൽ സൂചിപ്പിക്കപ്പെട്ട സമാനമൂല്യമുള്ള താപനിലകളെക്കാൾ അസാധാരണംവിധം ഉയർന്നതോതിൽ സമുദ്രജലതാപം അനുഭവപ്പെടുന്നതായും, ചുരുങ്ങിയത് അഞ്ച് ദിവസത്തോളം ഉയർന്ന താപനില തുടർന്നതായും കാണപ്പെട്ടാൽ അതിനെ സമുദ്രോഷ്ണതരംഗസാന്നിധ്യം എന്ന വിശേഷിപ്പിക്കാം. 

ഉഷ്ണതരംഗ സന്ദർ‍ഭങ്ങളില്‍ അനുഭവപ്പെടുന്ന താപനിലയെക്കള്‍ ഉയർന്ന തോതിൽ താപം അനുഭവപ്പെട്ടാല്‍ തന്നെ, അതിന് ഒരു നൈരന്തര്യ സ്വഭാവം (continuity) ഇല്ല എങ്കില്‍, അത് “സമുദ്രോഷ്ണതരംഗം” എന്ന നിഗമനത്തില്‍ ഉള്‍പ്പെടുന്നില്ല. ചുരുങ്ങിയത് അഞ്ച് ദിവസമെങ്കിലും താപമാനം ശരാശരിയിൽ കവിഞ്ഞ് ഉയർന്നു നിന്നാൽ മാത്രമേ സമുദ്രോഷ്ണതരംഗ സാന്നിധ്യം സ്ഥിരീകരിക്കാനാവൂ. ഒരു സമുദ്രോഷ്ണതരംഗ ഘട്ടത്തെ തുടർന്ന് രണ്ട് ദിവസമോ അതിൽ കുറവോ ആയ ഇടവേളക്ക് ശേഷം വീണ്ടും ഉഷ്‌ണതരംഗ സന്നിധ്യമുണ്ടായാൽ അപ്രകാരം ഉണ്ടാകുന്ന എല്ലാ സമുദ്രോഷ്ണതരംഗസാഹചർയങ്ങളെയും ചേർത്ത് ഒറ്റ ഉഷ്ണതരംഗം എന്ന നിലയില്‍ പരിഗണിക്കും. 

Ocean Warming Is Speeding Up, with Devastating Consequences

സവിഷേതകൾ

സമുദ്രോഷ്ണതരംഗങ്ങൾ ആരംഭിച്ച്‌ അവസാനിക്കും വരെയുള്ള കാലയളവ്, ദിവസങ്ങളുടെ കണക്കിലാണ് സൂചിപ്പിക്കുക. ഉഷ്‌ണതരംഗസമയത്ത് അനുഭവപ്പെടുന്ന താപമാനമാണ് തരംഗത്തിന്റെ “തീവ്രത”. തത്പ്രദേശത്തെ സമുദ്രജലത്തിൽ സമാന്യഗതിയില്‍ അനുഭവപ്പെടുന്ന താപനിലയേക്കാൾ എത്രകണ്ട് കൂടുതലാണ് ഉഷ്‌ണതരംഗതാപമാനം എന്നതിനെ സൂചിപ്പിക്കുവാൻ ഈ പദം ഉപയോഗിക്കുന്നു. സമുദ്രഭാഗം സ്ഥിതിചെയ്യുന്ന മേഖല, പ്രസ്തുത മേഖലയിലെ സവിശേഷ ഋതുവിന്യാസം എന്നിവക്കനുസരിച്ച് ആപേക്ഷികമായിരിക്കും ഉഷ്‌ണതരംഗതീവ്രത. തീവ്രതയുടെ അടിസ്ഥാനത്തിൽ സമുദ്രോഷ്ണ തരംഗങ്ങളെ കാറ്റഗറി I, II, III, IV എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഉഷ്‌ണമേഖലയിൽ സ്ഥിതിചെയ്യുന്ന സമുദ്രഭാഗങ്ങളിൽ അനുഭവപ്പെടുന്ന സമുദ്രോഷ്ണ തരംഗങ്ങളോളം ചൂടേറിയവയല്ല ശൈത്യമേഖലയിൽ സ്ഥിതിചെയ്യുന്ന സമുദ്രങ്ങളിലെ ഉഷ്‌ണതരംഗ പ്രഭാവങ്ങൾ .

സമുദ്രോഷ്ണതരംഗങ്ങൾ വേനൽക്കാലത്തും ശരത്കാലത്തും ഉണ്ടാകാം. അവ രൂപംകൊള്ളുന്ന മേഖല, അവിടെ പ്രകൃത്യായുള്ള താപമാനം, കാലാവസ്ഥാപരമായ സവിശേഷത എന്നിവയെ ആസ്പദമാക്കിയാണ് ഉഷ്‌ണതരംഗസാന്നിധ്യം സ്ഥിരീകരിക്കുന്നത്. ശൈത്യകാലത്താണ് സമുദ്രോഷ്ണ  തരംഗങ്ങൾ ഉണ്ടാകുന്നതെങ്കിൽ അതിനെ "ശീതകാല ഉഷ്‌ണ വേള "(winter warm spells ) എന്ന് പറയാം.  

IPCC യുടെ അഞ്ചാം വിലയിരുത്തൽ റിപ്പോർട്ട് പ്രകാരം ആഗോളസമുദ്ര മേഖലയിൽ ചൂടേറുവാനുള്ള പ്രവണത നിലനിൽക്കുന്നു. സമുദ്രതാപനിലയിൽ ഒരു ഡിഗ്രി സെന്റിഗ്രേഡ് മുതൽ നാല് ഡിഗ്രി സെന്റിഗ്രേഡ് വരെ വർധനവ് ഉണ്ടാകാനിടയുള്ളതായി അനുമാനിക്കപ്പെടുന്നു. ദീർഘകാല ശരാശരിയിൽ നിന്ന് സമുദ്രോപരിതല താപനിലയിൽ നേരിയ വ്യതിയാനങ്ങളുണ്ടാകുന്നത് സാധാരണയാണ്. ചില സന്ദർഭങ്ങളിൽ സമുദ്രതാപനില ശരാശരിയേക്കാൾ താഴേക്ക് പോകാറുമുണ്ട്. 

ദക്ഷിണാർദ്ധഗോളത്തെ സംബന്ധിച്ചിടത്തോളം, ദക്ഷിണദിശയിൽ നിന്ന് സ്ഥിരമായി കാറ്റ് വീശുന്ന അവസരങ്ങളിലോ അഥവാ കനത്ത മേഘാവരണമുള്ള അവസരങ്ങളിലോ  ഇപ്രകാരം സംഭവിക്കാറുണ്ട്. കാറ്റ് വീശുന്ന സന്ദർഭങ്ങളിൽ സമുദ്രത്തിന്റെ അടിത്തട്ടിലുള്ള തണുപ്പേറിയജലം സമുദ്രോപരിതലത്തിൽ എത്തിചേരുമ്പോഴാണ് ഉപരിതലജലതാപനിലയിൽ കുറവുണ്ടാകാറുള്ളത്. മേഘാവരണം കുറവായ സന്ദർഭങ്ങളിലോ ചൂടേറിയ കാറ്റ് വീശുമ്പോഴോ, തണുത്ത ജലത്തിന്റെ മേൽത്തള്ളൽ ദുർബലമായിരിക്കുമ്പോഴോ സമുദ്രതാപനില ശരാശരിയേക്കാൾ ഉയർന്ന നിലയിൽ എത്താറുണ്ട്. എന്നാൽ, സമുദ്രോഷ്ണതരംഗം അനുഭവപ്പെടുന്ന അവസ്ഥയാകട്ടെ, ഇവയിൽ നിന്ന് വിഭിന്നമാണ്.  

സമുദ്രോഷ്ണതരംഗങ്ങൾ ഉണ്ടാകുന്നതിന് നിരവധി ഘടകങ്ങൾ കാരണമാകാം. തെളിഞ്ഞ വെയിലുള്ള ദിവസങ്ങളിൽ സമുദ്രോപരിതലം ചൂട് പിടിക്കുന്നു. ഇത്തരം അവസരങ്ങളിൽ കാറ്റിന് വേഗത കുറവാണെങ്കിൽ ചൂടേറിയ സമുദ്രോപരിതലജലം സമുദ്രങ്ങളുടെ താഴെത്തട്ടിലുള്ള താരതമ്യേന തണുത്തജലവുമായി കൂടിക്കലരുന്നതിന് ഇടയാകുന്നില്ല. ഇക്കാരണത്താൽ ഉപരിതലജലതാപനില കുറയാതെ നിലകൊള്ളുന്നു. സമുദ്രോപരിതലത്തിന്റെ മുകളിലായി ഒരു അതിമർദ്ദമേഖല സ്ഥിതി ചെയ്യുന്ന അവസരങ്ങളിൽ, ഈ അതിമർദ്ദമേഖലയുടെ സാന്നിധ്യം മൂലം കാറ്റിന്റെ സഞ്ചാരം മന്ദഗതിയിലാകാം എന്നത് മറ്റൊരു കാരണം. മാത്രമല്ല, അതിമർദ്ദമേഖല, മേഘങ്ങളുടെ ആഗമനം തടയുന്നതിനാൽ മേഘരഹിതമായ അന്തരീക്ഷത്തിൽ സൂർയതാപം നേരിട്ട് കൂടുതൽ അളവിൽ സമുദ്രങ്ങളിലെത്താനിടയാവുന്നു. സമുദ്രത്തിലെ ചൂടേറിയ ഭാഗത്തുനിന്ന് തണുപ്പേറിയ ഭാഗത്തക്ക് തപ്തജലം സഞ്ചരിക്കുന്നതാണ് ഉഷ്‌ണതരംഗങ്ങൾ ഉണ്ടാകാനുള്ള മുഖ്യ കാരണം.  

അന്തരീക്ഷവുമായുള്ള സമ്പർക്കഫലമായി സമുദ്രങ്ങൾ സ്വാഭാവികമായും അധിക അന്തരീക്ഷതാപം ഏറ്റുവാങ്ങുകയും, ദീർഘകാലം സംഭരിക്കുകയും ചെയ്യു മെന്ന് മുൻപ് സൂചിപ്പിച്ചിരുന്നുവല്ലോ?  താപനം മാത്രമല്ല അന്തരീക്ഷത്തിലെ അസാധാരണവും തീക്ഷ്ണവുമായ ഏതൊരു ഭൗതികമാറ്റത്തെയും പ്രത്യക്ഷമായോ പരോക്ഷമായോ സമുദ്രങ്ങൾ ഉൾകൊള്ളുന്നു. സമുദ്രജലത്തെ ക്രമേണ ചൂട് പിടിപ്പിക്കുകയല്ല, മറിച്ച് സമുദ്രജലതാപം ദ്രുതഗതിയിൽ അധികരിക്കുന്ന ഒരു അവസ്ഥ സൃഷ്ടിക്കുവാൻ അന്തരീക്ഷത്തിലെ അതിതാപനത്തിന് കഴിയുന്നുണ്ട്.  

Ocean Warming Is Speeding Up, with Devastating Consequences

2003ൽ യൂറോപ്പിൽ അനുഭവപ്പെട്ട അത്യുഷ്‌ണതരംഗ ഫലമായി വടക്കുപടിഞ്ഞാറൻ മെഡിറ്ററേനിയൻ സമുദ്രത്തിലെ ഉപരിതല താപനില സാധാരണ താപനിലയെക്കാൾ ഒന്ന് മുതൽ മൂന്ന് ഡിഗ്രി സെന്റിഗ്രേഡ് വരെ അധികരിക്കുകയുണ്ടായി. സമുദ്രത്തിലേക്കിറങ്ങി കിടക്കുന്ന വൻകര ഭാഗത്തെ സമുദ്ര-ആവാസവ്യൂഹങ്ങൾ കിലോമീറ്ററുകളോളം ദൂരത്തിൽ കൂട്ടനാശത്തിന് ഇരയായി. സമാനമായ ഒരു സാഹചര്യം 2011 ൽ ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ തീരത്തും അനുഭവപ്പെട്ടു. ഏകദേശം 10 ആഴചയിലേറെ നീണ്ട്നിന്ന ഈ ഉഷ്‌ണതള്ളലിന്റെ ഫലമായി ഓസ്‌ട്രേലിയയുടെ തീരത്തുള്ള വനപ്രദേശങ്ങൾ (kelp forests) വീണ്ടെടുക്കാനാവാത്ത വിധം തുടച്ചു നീക്കപ്പെട്ടു. കടൽപായലുകൾ കൂട്ടത്തോടെ നശിക്കുകയും, അതുവഴി ഭക്ഷ്യ ശൃംഖലയിൽ ഇവയെ ആശ്രയിച്ച് കഴിയുന്ന വന്യജീവികളുടെ കൂട്ടനാശത്തിലേക്ക് നയിക്കുകയും ചെയ്തു. ഈ സാഹചർയത്തിലാണ് ആദ്യമായി " സമുദ്ര ഉഷ്‌ണതരംഗം" എന്ന സ്ഥിതി വിശേഷം തിരിച്ചറിയപ്പെട്ട് പ്രയോഗത്തിൽ വന്നത്. 

സമുദ്രത്തിന്റെ ഭൗതികസ്വഭാവങ്ങളിൽ തീക്ഷ്ണവ്യതിയാനങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും അവയുടെ പ്രതികൂലപ്രഭാവങ്ങൾ അളവിലും ആവൃത്തിയിലും വർദ്ധിതമാനം ആർജിച്ചതോടെയാണ് അവ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. പ്രാദേശികമായി കാണപ്പെടുന്നതും ആവാസവ്യവസ്ഥകൾക്കുമേൽ കടുത്തആഘാതങ്ങൾ ഉളവാക്കാൻ പർയാപ്തവുമായ അസാധാരണ ഉഷ്‌ണജലസാന്നിധ്യമാണ് സമുദ്രജല ഉഷ്‌ണതരംഗങ്ങൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. സമുദ്രത്തിലെ വ്യത്യസ്തമേഖലകളിൽ ഉണ്ടാകുന്ന ഉഷ്‌ണജലസാന്നിധ്യങ്ങളെ വിലയി രുത്തുവാൻ, ആവൃത്തി, സമയദൈർഘ്യം, തീവ്രത എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു മാനദണ്ഡം ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 

കാലാവസ്ഥ മോഡലുകൾ ഉപയോഗിച്ച് ഭാവിയിൽ ഇവ ഉണ്ടാകാനുള്ള സാധ്യതയും പഠനവിധേയമാക്കി വരുന്നു. 

കാലാവസ്ഥാവ്യതിയാനത്തിന് അടിപ്പെടുവാൻ ഏറെ സാധ്യതകളുള്ളതും, അതിസമ്പന്നമായ ജൈവവൈവിധ്യമുള്ളതും ജനആവാസ കേന്ദ്രങ്ങൾ, വിനോദസഞ്ചാര മേഖലകൾ എന്നിവയോട് ചേർന്നുകിടക്കുന്നതുമായ  സമുദ്രമേഖലകളുടെ കാർയത്തിൽ, ഭാവിയിൽ ഉണ്ടാകാവുന്ന ഉഷ്ണതരംഗ സാധ്യതകൾ, അവയുടെ പരിണതഫലങ്ങൾ എന്നിവ എപ്രകാരം ആകുമെന്ന് വിലയിരുത്തിവരുന്നു. ആഗോളതാപനപ്രാമുഖ്യമുള്ള കാലാവാസ്ഥാ വ്യതിയാന സാഹചർയങ്ങളിൽ സമുദ്രോഷ്ണതരംഗങ്ങളുടെ ആവൃത്തി, കാഠിന്യം എന്നിവ എത്രത്തോളമാകാമെന്നും ആവാസ വ്യവസ്ഥകളെയും തീരദേശജനജീവിതത്തെയും അവ എപ്രകാരം ബാധിക്കുമെന്നും ഉള്ള ആശങ്കകൾ ശക്തിയാർജ്ജിക്കുകയാണ്. 

സമുദ്രജലതാപനിലയിൽ പ്രകടമായ വർധനവ് കാണപ്പെടുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. ആവാസവ്യവസ്ഥകളെ മാത്രമല്ല, സമുദ്രത്തെ ചുറ്റിപറ്റി ഉപജീവിച്ച് വരുന്ന ജനവിഭാഗങ്ങളെയും ഈ സാഹചര്യം അലോസരപ്പെടുത്തുന്നു. ആഗോളതാപന സാഹചർയങ്ങളിൽ ഉണ്ടാകാനിടയുള്ള അനുമാനിത താപനിരക്കിനേക്കാൾ ഉദ്ദേശം രണ്ടിരട്ടിയോളം അധിക തോതിലാണ് നിലവിൽ ചില സമുദ്ര മേഖലകളിലെ താപനനിരക്ക്.  

സ്വാഭാവിക ആവാസവ്യൂഹങ്ങളിൽ തന്നെ, ചൂടേറുന്ന സാഹചർയങ്ങളിൽ താഴ്ന്ന താപസഹിഷ്ണുതയുള്ള ജീവിവർഗ്ഗങ്ങളെ പിന്തള്ളി, ഉയർന്ന താപസഹിഷ്ണുതയുള്ള ജീവിവർഗ്ഗങ്ങൾ സ്ഥാനം പിടിക്കുന്ന അവസ്ഥയുണ്ടാകുന്നു. ക്രമമായി ചൂടേറിവരുന്ന സാഹചർയങ്ങളിലാകട്ടെ, ആവാസവ്യവസ്ഥകളിലെ വിവിധ സ്പീഷീസുകൾ പിന്തള്ളപ്പെട്ട് പുതിയവ സ്ഥാനം പിടിക്കുന്ന പ്രവർത്തനം ക്രമേണയായിരിക്കും. എന്നാൽ, താപനിലയിൽ ദ്രുതമാറ്റം അനുഭവപ്പെടുമ്പോൾ സ്വാഭാവിക ജീവിവർഗ്ഗങ്ങളുടെ വൈപുല്യം, വൈവിധ്യം എന്നിവയിൽ ശോഷണമോ മാറ്റമോ അനുഭവപ്പെടുന്നതായി കാണാം. 

സമുദ്രമേഖലകളിൽ അനുഭവപ്പെടുന്ന താപവ്യതിയാനം മനുഷ്യസമൂഹത്തെ സംബന്ധിച്ചിടത്തോളവും ആശങ്കാജനകമാണ്. കാരണം, സമുദ്രവിഭവ ലഭ്യതയിൽ ഉണ്ടാകാനിടയുള്ള ദൗർലഭ്യം, ശോഷണം എന്നിവ വലിയ ഒരു പരിധിവരെ സമുദ്രങ്ങളെ ആശ്രയിച്ച് ഉപജീവിക്കുന്ന ജനവിഭാഗങ്ങളുടെ സാമ്പത്തിക അടിത്തറ ഇളക്കുമെന്നതിനാൽ തന്നെ. ആഗോളതാപനം തുടർന്നുകൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ ആവാസവ്യൂഹങ്ങളും മനുഷ്യരുൾപ്പെടെയുള്ള ജീവിവർഗങ്ങളും അത്തരം അവസ്ഥാ വിശേഷങ്ങളോട് ക്രമേണ താദാത്മ്യം പ്രാപിച്ചേക്കാം. എന്നാൽ, താപനനിരക്കിന്റെ ഗതിവേഗവുമായി താരതമ്യം ചെയ്യുമ്പോൾ, അത്രയും തന്നെ വേഗത്തിൽ പ്രസ്തുത സാഹചർയങ്ങളോട് അനുകൂലനം പ്രാപിക്കാനാവുമോ എന്ന കാർയത്തിലാണ് ശാസ്ത്രലോകത്തിന് ആശങ്ക.  

Ocean Warming Is Speeding Up, with Devastating Consequences

സമുദ്രങ്ങളിൽ അനുഭവപ്പെടുന്ന ഉഷ്‌ണതരംഗസാന്നിധ്യം 1982 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ഏകദേശം ഇരട്ടിയോളമായി വർധിച്ചിട്ടുണ്ട്. മാത്രമല്ല, ഇവയുടെ തീവ്രത, വ്യാപനശേഷി എന്നിവയും ഏറിയതായി കാണപ്പെടുന്നു. കാർബൺഉത്സർജ്ജനതോത് കഴിയുന്നത്ര പരിമിതപ്പെടുത്താത്തപക്ഷം 2050-ഓടെ സമുദ്രത്തിലെ ഉഷ്ണതരംഗരൂപീകരണ സാധ്യത നാല് ദിവസത്തിലൊരിക്കൽ എന്നതാവാം; 2100-മാണ്ടോടെ ഈ സാധ്യത രണ്ടു ദിവസത്തിലൊരിക്കൽ എന്ന രീതിയിൽ വർധിക്കാനിടയുണ്ട്. വ്യവസായ വിപ്ലവപൂർവ കാലഘട്ടത്തിൽ ഉണ്ടായിരുന്ന അന്തരീക്ഷ കാർബൺതോത് പ്രകാരമാകട്ടെ, ഈ സാധ്യത 100 ദിവസത്തിലൊരിക്കൽ ആയിരുന്നു!.  

2081-മാണ്ടോടെ ഇത്തരം തീക്ഷ്ണ സാഹചർയങ്ങളുടെ ആവൃത്തി 20 മുതൽ 50 ഇരട്ടി വരെ ആകാൻ ഇടയുണ്ട്. ആഗോളതാപനത്തിന് ആക്കംകൂട്ടുന്ന ഹരിതഗൃഹവാതക ഉത്സർജ്ജനം വെട്ടിക്കുറക്കുന്നതിൽ എത്രത്തോളം വിജയിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇവയുടെ ആക്കവും വ്യാപ്തിയും. ഉത്സർജ്ജനം ഉയർന്ന തോതിൽതന്നെ തുടർന്ന് പോകുന്നപക്ഷം സമീപ ഭാവിയിൽ സമുദ്രജലതാപനം ഇന്നുള്ളതിനേക്കാൾ  10 ഇരട്ടിയോളം കണ്ട് വർധിക്കാനിടയുണ്ട്.  

∙ "ബ്ലോബ്"(Blob) 

Wave

വടക്കേ അമേരിക്കയ്ക്ക് അഭിമുഖമായി കിടക്കുന്ന ശാന്തസമുദ്ര മേഖലയിൽ വൻ തോതിൽ തപ്തജല സാന്നിധ്യം അനുഭവപ്പെട്ട പ്രതിഭാസമായിരുന്നു "ബ്ലോബ്"(Blob). 2013 ലാണ് ആദ്യമായി ഈ പ്രതിഭാസം കണ്ടെത്തിയത്. തുടർന്ന് 2014, 2015  വർഷങ്ങളിൽ ഈ സാഹചര്യം  ോ നീണ്ട് നിൽക്കുകയും ചെയ്തു. ഒരു സമുദ്രോഷ്ണ തരംഗം എന്ന രീതിയിലും ഈ പ്രതിഭാസം അറിയപ്പെടുന്നു. സമുദ്രോപരിതാപനില നിരീക്ഷണ പ്രകാരം, 2016 വരെ ബ്ലോബ് നിലനിന്നിരുന്നുവെന്ന് വേണം അനുമാനിക്കുവാൻ. എന്നാൽ, 2016 അവസാനത്തോടെ പ്രസ്തുത സാഹചർയം ഇല്ലാതാവുകയും ചെയ്തു. 2016 സെപ്തംബർ മാസത്തിൽ ബ്ലോബ് വീണ്ടും പ്രത്യക്ഷപ്പെട്ടതോടെയാണ് "സമുദ്ര ഉഷ്‌ണതരംഗം" എന്ന നിലയിൽ ഈ പ്രതിഭാസം തിരിച്ചറിയപ്പെട്ടത്. അസാധാരണമായ ഈ തപ്തജലസാന്നിധ്യം വടക്കേ അമേരിക്കയുടെ പസഫിക് സമുദ്ര മേഖലയിൽ കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടാക്കുവാൻ പർയാപ്തമായിരുന്നു. മാത്രമല്ല, പോഷകാംശങ്ങൾ തീരെ കുറവായിരുന്ന ഈ ഉഷ്‌ണ ജലം സമുദ്രജല ജീവികളുടെ നിലനില്പിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.  

നോക്കോളാസ്‌ ബോണ്ട് (Nicholas Bond) എന്ന ഗവേഷകനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമാണ് (JISAO, University of Washinton) ബ്ലോബ് ഉഷ്‌ണതരംഗസാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത്. വൻ വിസ്തൃതിയിലുള്ള ഒരു സമുദ്രമേഖല അതിൻറെ സാധാരണ താപനിലയിൽ നിന്നും വ്യതിചലിക്കുകയും, കൈവരിക്കാതിരിക്കുകയും പ്രസ്തുത മേഖലയിൽ ആ സമയത്ത് ഉണ്ടാകാവുന്ന ശരാശരി താപനിലയെക്കാൾ ഉയർന്ന ചൂടിൽ നിലകൊള്ളുകയും ചെയ്ത സാഹചർയമാണ് 'ബ്ലോബ്'’ തിരിച്ചറിയാൻ ഇടയാക്കിയത്. ഈ പ്രതിഭാസത്തിന് 'ബ്ലോബ്' എന്ന് നാമകരണം ചെയ്തതും നിക്കോളാസ് ബോണ്ട് തന്നെയാണ്. തുടക്കത്തിൽ 800 കിലോമീറ്ററോളം വീതിയും 91 മീറ്റർ ആഴവും മാത്രമുണ്ടായിരുന്ന ഉഷ്ണജലസാന്നിധ്യം 2014 മാസത്തോടെ 1600 കിലോമീറ്റർ നീളം, 1600 കിലോമീറ്റർ വീതി, 91 മീറ്റർ ആഴം എന്നിങ്ങനെയുള്ള മാനങ്ങൾ കൈവരിച്ചു. 

2014 ഫെബ്രുവരിയിൽ ബ്ലോബ് അനുഭവപ്പെട്ട മേഖലയിലെ സമുദ്രജലതാപനില ആ സമയത്ത് സാധാരണ ഗതിയിൽ അനുഭവപ്പെടുന്ന താപനിലയെക്കാൾ 2.5°C  കൂടുതലായിരുന്നു. ഹവായ് മുതൽ അലാസ്ക വരെയുള്ള സമുദ്രമേഖലയിൽ വൻ ആവാസവ്യൂഹതകർച്ചക്കിടയാക്കിയ ഉഷ്‌ണതരംഗമായിരുന്നു ഇത്. പവിഴപ്പുറ്റുകളുടെ വൻനാശം, കടൽസിംഹങ്ങൾ പോലുള്ള സസ്തനികളുടെ തീരപ്രവേശം, മത്സ്യബന്ധനസ്തംഭനം എന്നിവ അതിൻറെ ഏതാനും ചില അനന്തര ഫലങ്ങൾ ആയിരുന്നു. സമുദ്രജലതാപനം ഉയരുന്നത് കാലാവസ്ഥ വ്യൂഹത്തിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറുണ്ട്. “ബ്ലോബ്” സമുദ്രജലഉഷ്‌ണതരംഗത്തിന്റെ ഫലമായി കാലിഫോർണിയ ഉൾപ്പെട്ട ഭൂപ്രദേശങ്ങളിൽ 2014 ൽ കഠിനമായ വരൾച്ച അനുഭവപ്പെട്ടു. 1200 വർഷങ്ങൾക്കിടെ  തൽപ്രദേശത്തനുഭവപ്പെട്ട ഏറ്റവും ഭീകരമായ വരൾച്ചയായിരുന്നു അത്.  

ഉദ്ഭവമേഖല, ഉദ്ഭവവർഷം എന്നിവ ചേർത്ത് പറഞ്ഞുകൊണ്ടാണ് സമുദ്രോഷ്ണ തരംഗങ്ങൾ പരാമർശിക്കപ്പെടുന്നത്‌. ഈ സമ്പ്രദായപ്രകാരം "ഉത്തര പൂർവ പസിഫിക് 2013 "എന്ന ഉഷ്‌ണതരംഗമാണ് "ബ്ലോബ്" എന്ന സാമാന്യ നാമധേയത്തിൽ അറിയപ്പെടാനിടയായത്. ഉദ്ഭവമേഖല, ഉദ്ഭവവർഷം എന്നിവ ചേർത്ത് പറഞ്ഞുകൊണ്ടാണ് സമുദ്രോഷ്ണ തരംഗങ്ങൾ പരാമർശിക്കപ്പെടുന്നത്‌. ഈ സമ്പ്രദായപ്രകാരം "ഉത്തര പൂർവ്വ പസഫിക് 2013" എന്ന ഉഷ്‌ണതരംഗമാണ് "ബ്ലോബ്"എന്ന സാമാന്യ നാമധേയത്തിൽ അറിയപ്പെടാനിടയായത്. 

സമുദ്രത്തിൽ നിന്ന് അന്തരീക്ഷത്തിലേക്ക് വളരെ കുറഞ്ഞ നിരക്കിൽ മാത്രം തപം പ്രസരിക്കുകയും ജലപര്യയനം തീരെ ദുർബലമാവുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഉഷ്‌ണതരംഗ സാന്നിധ്യം ഉടലെടുക്കാറുള്ളത്. സാധാരണ ഗതിയിൽ ഒരു അതിമർദ്ദമേഖല സമുദ്രോപരിതലത്തിന് മുകളിൽ രൂപം കൊള്ളുന്ന അവസ്ഥയിലാണ് മേൽ സൂചിപ്പിച്ച അവസ്ഥാവിശേഷങ്ങൾ ഉണ്ടാകാറുള്ളത്. ഈ അവസ്ഥയിൽ വാതപ്രേരിത (wind forced) ജലപ്രവാഹങ്ങൾക്ക് ശക്തികുറയുകയും കാറ്റ് മൂലമുള്ള ജലമിശ്രണം നിലക്കുകയും ചെയ്യുന്നു.  

 കരയിൽ ഉണ്ടാകുന്ന ഉഷ്‌ണതരംഗങ്ങളെ പോലെ തന്നെ സമുദ്ര ഉഷ്ണതരംഗങ്ങളും വ്യാപക നശീകരണശേഷി ഉള്ളവയാണ്. ജലതാപനം ഏറുന്നതോടൊപ്പം ജലത്തിലെ വിലയിത ഓക്സിജനിൽ കുറവുണ്ടാകുന്നതും സമുദ്രജലഅമ്ലത്വം വർധിക്കുമെന്നതുമാണ് താപവർദ്ധനവിന്റെ ഗുരുതരമായ പാർശ്വഫലങ്ങൾ. 

സമുദ്രങ്ങളോട് ചേർന്നുകിടക്കുന്ന രാഷ്ട്രങ്ങൾ പ്രത്യേകിച്ചും, ഇത്തരം തീക്ഷ്ണസമുദ്രപ്രതിഭാസങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളിൽ നിന്ന് വിമോചിതമാവാനിടയില്ല. പസഫിക് സമുദ്രമേഖല അസാധാരണമാം വിധം ചൂടേറുന്ന പ്രതിഭാസമാണ് എൽ നിനോ. പ്രധാനമായും പൂർവ പസിഫിക് മേഖലയിലാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്. ലോകകാലാവസ്ഥയെ തന്നെ മാറ്റിമറക്കാൻ ശേഷിയുള്ള എൽ നിനോ എന്ന ഈ പ്രതിഭാസം ലോകത്തിന് ഇന്ന് അപരിചിതമല്ല. ഇന്ത്യയിലെ മൺസൂൺസാഹചര്യങ്ങളെ ബാധിക്കാൻ കഴിവുള്ള പ്രതിഭാസമാണിത് .ശക്തികുറഞ്ഞ എൽ നിനോ മൂലം മൺസൂൺ ലഭ്യതയിൽ കുറവുണ്ടാവുകയും മൺസൂൺ ക്രമരഹിതമാവുകയും ചെയ്യാറുണ്ട്. 

അതിശക്തമായ എൽ നിനോ സാഹചര്യങ്ങളെ തുടർന്ന് മൺസൂൺ മഴ വേണ്ടത്ര ലഭിക്കാതെ കടുത്ത വരൾച്ച ഉണ്ടാകാറുണ്ട്. 1891 മുതൽ 1990 വരെയുള്ള 100 വർഷങ്ങളെടുത്താൽ, അതി ശക്തമായ എൽ നിനോ രൂപപ്പെടാനുള്ള സാധ്യത 20 വർഷത്തിൽ ഒന്ന് എന്നതോതിലായിരുന്നു. എന്നാൽ, 21 -ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് 10 വർഷത്തിൽ ഒന്ന് എന്ന രീതിയിൽ ഉയരാനിടയുണ്ട്. എൽ നിനോയെക്കൂടാതെ, താപവർധനവിന്റെ ഏറ്റവും പുതിയ ഉപോല്പന്നമാണ് സമുദ്രോപരിതലത്തിലുണ്ടാകുന്ന ഉഷ്‌ണതരംഗങ്ങൾ. അതിശക്ത എൽ-നിനോ സാഹചര്യത്തെ തുടർന്നും സാധാരണ ഗതിയിൽ സമുദ്രോഷ്‌ണതരംഗങ്ങൾ ഉണ്ടാകാറുള്ളത്. 

ആവാസ വ്യവസ്ഥകളെ തകിടം മറിക്കും

Ocean Warming Is Speeding Up, with Devastating Consequences

സമുദ്രത്തിലെ ജൈവമണ്ഡലത്തിന് കനത്ത പ്രഹരമേല്പിക്കുന്ന പ്രതിഭാസമാണ് സമുദ്രജലഉഷ്‌ണതരംഗം. സമുദ്രത്തിലെ ഉഷ്‌ണതരംഗങ്ങൾ ഏറ്റവും കൂടുതൽ ആഘാതമേല്പിക്കുന്നത് പവിഴപുറ്റുകളെയും അവയെ ചുറ്റിപ്പറ്റിനിൽക്കുന്ന ആവാസവ്യൂഹങ്ങളെയുമാണ്. ഭൂമിയുടെ വിസ്തീർണ്ണത്തിന്റെ ദശാംശം ഒന്ന് ശതമാനം മാത്രം വിസ്തൃതിയുള്ളവയാണ് പവിഴപ്പുറ്റുകളുടെ സാമ്രാജ്യമെങ്കിലും 25 ശതമാനത്തോളം സമുദ്രജീവികളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ പവിഴപുറ്റുകളെ ആശ്രയിച്ച് നിലകൊള്ളുന്നവയാണ്. വളരെക്കുറഞ്ഞ താപസഹിഷ്ണുതയുള്ളവയാണ് പവിഴപ്പുറ്റുകൾ. സ്വാഭാവികമായും ഉഷ്‌ണതരംഗരൂപത്തിൽ 

സമുദ്രജലത്തിലനുഭവപ്പെടുന്ന താപവർദ്ധനവ് പവിഴപുറ്റുകളെയും അവ ഉൾപ്പെട്ട ആവാസവ്യൂഹങ്ങളെയും ബാധിക്കുന്നു. ‌താപവ്യതിയാനങ്ങളോട് സൂക്ഷമസംവേദന സ്വഭാവം പുലർത്തുന്ന പവിഴപ്പുറ്റുകളാണ് ഉഷ്‌ണതരംഗ സാന്നിധ്യം മൂലം ഏറെ പ്രതികൂലമായി ബാധിക്കപ്പെടുന്ന ആവാസ വ്യൂഹങ്ങൾ.   ദശലക്ഷക്കണക്കിന് വർഷങ്ങൾ എടുക്കുന്ന പരിണാമ പ്രക്രിയയിലൂടെ ഉത്ഭവിക്കപ്പെട്ട പവിഴപ്പുറ്റുകൾ ചൂടിലുണ്ടാകുന്ന അനുക്രമമായ വ്യതിയാനങ്ങളോട് മാത്രം പൊരുത്തപ്പെട്ട് ശീലിച്ച് പോരുന്നവയാണ്. സ്വാഭാവികമായും, പെട്ടെന്ന് അനുഭവപ്പെടുന്ന അസാധാരണമാം വിധം ഉയർന്ന താപനില അതിജീവിക്കുവാനുള്ള ശേഷി ഈ ജീവി വർഗ്ഗങ്ങൾക്കില്ല.  

സാധാരണ താപനിലയിൽ പവിഴപുറ്റുകൾ കടൽപായലുകളുമായി സഹവർത്തിത്വം പുലർത്തുന്നവയാണ്. എന്നാൽ, സമുദ്രജലതാപനം വർധിക്കുന്നസാഹചർയങ്ങളിൽ ഈ സഹവർത്തിത്വം വിച്ഛേദിക്കപ്പെടുന്നു. പവിഴപുറ്റുകൾ കടൽ പായലുകളെ പുറംതള്ളുന്നു.  “ബ്ലീച്ചിങ്ങ്” എന്നറിയപ്പെടുന്ന ഈ പ്രക്രിയ പവിഴപ്പുറ്റുകളുടെ നിലനില്പിനെയും അവ ഉൾപ്പെടുന്ന ആവാസ വ്യവസ്ഥാ ക്രമങ്ങളെയും  പ്രതികൂലമായി ബാധിക്കുന്നു. വെറും 0.5 ഡിഗ്രി സെന്റിഗ്രേഡ് താപ വർധനവിൽ പോലും പവിഴപുറ്റുകളുടെ ആരോഗ്യകരമായ അവസ്ഥക്ക് ഭംഗം വരാറുണ്ട്. 

ഇന്ത്യയോടടുത്ത സമുദ്രമേഖലകളിൽ പവിഴപുറ്റുകൾ കാണപ്പെടുന്നത് പ്രധാനമായും ആൻഡമാൻ-നിക്കോബർ ദ്വീപു സമൂഹങ്ങൾ, ലക്ഷദ്വീപ്, മാന്നാർ ഉൾക്കടൽ, കച്ച് മേഖല എന്നിവിടങ്ങളിലാണ്. ഇതിന് പുറമെ ചാഗോസ് (chagos) ദ്വീപ് സമൂഹത്തിനോടടുത്തും പവിഴപ്പുറ്റുകൾ ധാരാളമായി കാണപ്പെടുന്നു. 2016 ൽ ഉണ്ടായ അതിശക്തമായ എൽ-നിനോയെ തുടർന്ന് അനുഭവപ്പെട്ട സമുദ്രോഷ്‌ണതരംഗം മൂലം അവയുടെ സ്വാഭാവിക പ്രകൃതം നഷ്ടപ്പെടാനിടയായി. 

സാമ്പത്തിക മേഖലയെ സംബന്ധിച്ചിടത്തോളം പവിഴപുറ്റുമേഖലകളെ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവികസനം ഒരു മികച്ച സാമ്പത്തിക സ്രോതസ്സാണ്. വിനോദ സഞ്ചാരമേഖലയെ മാത്രമല്ല പവിഴപുറ്റുകൾ ഉൾപ്പെടുന്ന  ആവാസശൃംഖലയുടെ നിലനില്പിനെയാണ് സമുദ്രജല താപനം പ്രതിസന്ധിയിലാക്കുന്നത്. പവിഴപുറ്റുകളുടെ ശോഷണം അവയുൾപ്പെടുന്ന ആവാസവ്യൂഹത്തിന്റെ തകർച്ചയിലേക്കും അതുവഴി അത്തരം ആവാസവ്യൂഹങ്ങളിലെ വിഭവങ്ങളെ അടിസ്ഥാനമാക്കി ജീവിതം മുന്നോട്ട് നയിക്കുന്ന അര ബില്യൺ വരുന്ന ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. പവിഴപുറ്റുകളുടെശോഷണവും നശീകരണവും ജൈവവൈവിധ്യമേഖലക്ക് മാത്രമല്ല സാമൂഹിക / സാമ്പത്തിക സുരക്ഷക്കും തിരിച്ചടിയാവുന്നത് ഇപ്രകാരമാണ്.  

സമുദ്രജലത്തിൽ പെട്ടെന്നുണ്ടാവുന്ന താപവർദ്ധനവ് പവിഴപുറ്റുകൾക്ക് കേടുപാടുകൾ വരുത്തുന്നു എന്ന് മാത്രമല്ല, അവയുടെ പരിപൂർണ്ണനാശത്തിലേക്കും വഴിവെക്കുന്നു. പവിഴ പുറ്റുകളെ  മാത്രമല്ല, ചെമ്മീൻ വർഗ്ഗത്തിൽപെട്ട ജീവികൾ (crustaceans), ചിപ്പികൾ, കാക്കകൾ, പായലുകൾ എന്നിവയുടെയും  വ്യാപക നാശത്തിനും വഴിവക്കും. 2014-2016 ൽ ഉണ്ടായ സമുദ്രോഷ്ണതരംഗം രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രതയേറിയ ഒന്നായി കണക്കാക്കപ്പെടുന്നു. 

ഉഷ്‌ണതരംഗ സാന്നിധ്യത്തെ തുടർന്ന് ക്രസ്റ്റേഷ്യൻ വിഭാഗത്തിൽപെടുന്ന താപസഹിഷണുത കുറഞ്ഞ 'കോപിപോഡ്‌സ്‌' ഇനത്തിൽപെട്ട ജീവികൾ തണുത്തസമുദ്രമേഖല തേടി വടക്ക് ദിശയിലേക്ക് പലായനം ചെയ്തു. തുടർന്ന് ഇത്തരം ജീവികളെ ഭക്ഷിക്കുന്ന മൽസ്യഇനങ്ങളും സമാന ദിശയിലേക്ക് നീങ്ങുകയുമുണ്ടായി. ഇപ്രകാരം പലായനം ചെയ്യുന്ന ജീവികൾ ഉൾപ്പെടുന്ന ഭക്ഷ്യശൃംഖലയിലെ ഇതരജീവിവർഗ്ഗങ്ങളുടെ കൂട്ട നാശമായിരുന്നു ഇതിന്റെ ഫലം.  

ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിനോടടുത്ത ടാസ്‌മാൻ (Tasman) കടൽ ഒരു അതിതാപന മേഖലയാണ്. ഈ മേഖലയിലെ സമുദ്രോപരിതാപനില ആഗോള ശരാശരിയേക്കാൾ നാല് മടങ്ങ് അധികമാണ്. ടാസ്മാനിയയുടെ കിഴക്കെ കടലിറക്ക് (shelf) ആകട്ടെ, അഗാധ സമുദ്രതലത്തിൽ കാണുന്ന ഇനത്തിലുള്ള ജൈവവൈവിധ്യ ശേഖരത്താൽ സമ്പന്നമാണ്. മാത്രമല്ല, മത്സ്യബന്ധനം, മത്സ്യകൃഷി എന്നിവയുടെയും ഊർജ്ജിതമേഖലയാണ്. എന്നാൽ, അടുത്തകാലത്തായി അത്യപൂർവമായ രണ്ട് സമുദ്രോഷണ തരംഗങ്ങൾ ഈ മേഖലയുടെ പ്രവർത്തനങ്ങളെയും, പ്രകൃതത്തെയും താറുമാറാക്കി. 2015-16, 2017-18 വേനൽമാസങ്ങളിലാണ് ഈ ഉഷ്‌ണ തരംഗങ്ങൾ ഉണ്ടായത്. 

കരയിലായാലും കടലിലായാലും ഉഷ്‌ണതരംഗസാന്നിധ്യം വർധിച്ചു വരികതന്നെയാണ്. ഉയർന്ന അക്ഷാംശങ്ങളിൽ സ്ഥിതിചെയ്യുന്ന സമുദ്രങ്ങളിൽ താപാധിക്യവും ഉഷ്‌ണതരംഗസാന്നിധ്യവും ആവാസവ്യവസ്ഥകളെ നിരന്തരം അലോസരപ്പെടുത്തുകയാണ്. 

താപവർദ്ധനവിന് പ്രാമുഖ്യമേറുന്ന കാലാവസ്ഥാ വ്യതിയാന സാഹചർയങ്ങൾ സമുദ്രങ്ങളിലും ഭൂമിയിലെ അതിശീതമേഖലകളിലും വ്യക്തമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.വർധിതതോതിലുള്ള കാർബൺ ഉത്സർജ്ജനത്തിന്റെ പരിണതഫലമെന്നോണം സമുദ്രങ്ങളിൽ ഉണ്ടാകുന്ന തീതീക്ഷ്ണവ്യതിയാനങ്ങളും ശക്തിപ്പെടുകയും ഏറിവരികയും ചെയ്യുന്നു. സമുദ്രത്തിലെ ഉഷ്‌ണതരംഗങ്ങൾ, കടുത്ത എൽ-നിനോ സാഹചർയങ്ങൾ, അതി തീവ്ര ചുഴലിക്കാറ്റുകൾ എന്നിവയുടെ രൂപത്തിലാണ് വർധിത താപനപ്രത്യാഘാതങ്ങൾ സമുദ്രമേഖലയിൽ പ്രത്യ ക്ഷീഭവിച്ചുകൊണ്ടിരിക്കുന്നത്.  

പരിസ്ഥിതിയെ സംബന്ധിച്ചിടത്തോളം സമുദ്രോഷണതരംഗങ്ങൾ വ്യാപക സ്വാധീനമുളവാക്കുന്നുണ്ട്.  അമേരിക്കൻ ഐക്യനാടുകളുടെ പശ്ചിമതീരങ്ങളോട് അഭിമുഖമായി കിടക്കുന്ന കിഴക്കൻശാന്തസമുദ്ര മേഖലയിൽ സമുദ്രോപരിതാപനില ചിലഅവസരങ്ങളിൽ അസാധാരണമാം വിധം ഉയരുന്നതായി കാണപ്പെടാറുണ്ട്. 6.5 മില്യൺ ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ ഉള്ള സമുദ്രമേഖലയിൽ അനുഭവപ്പെടുന്ന ഉഷ്‌ണ തരംഗപ്രഭാവം സമുദ്രത്തിലെ ജൈവമേഖലയെ പ്രതിസന്ധിയിലാക്കുമെന്നു മാത്രമല്ല സമുദ്രത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ വരൾച്ചക്കും കാരണമാകുന്നു. 

ഉഷ്‌ണ തരംഗങ്ങൾ അനുഭവപ്പെടുന്ന സന്ദർഭങ്ങളിൽ  ഉപരിതലത്തിൽ നിന്ന് 300 അടിവരെ താഴ്ചയിലുള്ള സമുദ്രജലത്തിൽ സാധാരണ താപനിലയിൽ നിന്നും 5 മുതൽ 7 ഡിഗ്രി സെന്റിഗ്രേഡ് വരെ വർധനവ് അനുഭവപ്പെടാറുണ്ട്. സമുദ്രമേഖല മുന്കാലങ്ങളെക്കാൾ കൂടിയ നിരക്കിൽ ചൂട് പിടിച്ചുകൊണ്ടിരിക്കുകയാണ്. വ്യവസായ വിപ്ലവോത്തര കാലഘട്ടം മുതൽ പ്രതി ദശകം 0.6 ഡിഗ്രി സെന്റിഗ്രേഡ് എന്ന നിരക്കിൽ സമുദ്രോപരിതാപനില വർധിക്കാനുള്ള പ്രവണതയാനുള്ളത്. സമുദ്രമേഖലയിൽ ഇപ്രകാരം ചൂടേറുന്ന പക്ഷം സമുദ്രോഷ്ണതരംഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഏറുന്നു. 

കടലിലെ ആവാസവ്യൂഹങ്ങൾ അവക്ക് അനുകൂലനസാധ്യമായ താപപരിധിയിൽ ഉത്ഭവിച്ച് നിലകൊള്ളുന്നവയാണ്. അതിൽനിന്നും വളരെ നേരിയ തോതിലുള്ള വ്യതിയാനങ്ങളോട് മാത്രമേ അവക്ക് പൊരുത്തപ്പെട്ട് പോകാനാവൂ. എന്നാൽ, ഉഷ്‌ണതരംഗ സാഹചർയങ്ങൾ ഏറുന്നതോടെ മിക്ക ആവാസവ്യൂഹങ്ങളും അവയുടെ അനുകൂലനതാപപരിധിക്ക് പുറത്താവുകയും ക്രമേണ നശിക്കുകയും ചെയ്യുന്നു.  സമുദ്രത്തിലെ ജൈവമേഖലയെ ബാധിക്കുന്നു എന്ന് മാത്രമല്ല, ആഗോള കാലാവസ്ഥയെ തന്നെ നിയന്ത്രിക്കുവാൻ കെൽപ്പുള്ളവയാണ് സമുദ്രോഷ്ണതരംഗങ്ങൾ. 

ഹരിതഗൃഹപ്രഭാവം മൂലം ഏറുന്ന അന്തരീക്ഷതാപത്തിന്റെ സിംഹഭാഗവും  സമുദ്രങ്ങളാൽ ആഗിരണം ചെയ്യപ്പെടുന്നുവെന്ന് സൂചിപ്പിച്ചല്ലോ?. ഇപ്രകാരം ആഗിരണം ചെയ്യപ്പെടുന്ന താപം സംഭരിതരൂപത്തിൽ സമുദ്രങ്ങളിൽ നിലനിൽക്കുന്നു. സമുദ്രങ്ങളിലെ സംഭരിതതാപനില 2018 ൽ ഏറ്റവും ഉയർന്ന നിലയിലെത്തി. 2019  മെയ് മാസത്തിൽ ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിൽ ആഞ്ഞടിച്ച അതിതീവ്ര ചുഴലിക്കാറ്റായ ഫാനി (Foni) യുടെ രൂപീകരണത്തിന് പിന്നിലുള്ള ഒരു സാഹചർയവും സമുദ്രങ്ങളിലെ സംഭരിതതാപം തന്നെയാണ്. 

പസിഫിക് സമുദ്രത്തിലുണ്ടാകുന്ന സമുദ്രോഷ്ണതരംഗ സാന്നിധ്യത്തിലേക്ക് നയിക്കുന്ന മറ്റൊരു കാരണം ആ മേഖലയിൽ വീശുന്ന അതീവമന്ദഗതിയിലുള്ള കാറ്റുകളാണ്. ചിലപ്രദേശങ്ങളിൽ മന്ദഗതിയിൽ വീശുന്നകാറ്റുകൾ കാലാവസ്ഥയെ സ്വാധീനിക്കാറുണ്ട്. കാലാവസ്ഥാവ്യതിയാന സാഹചർയങ്ങളിൽ ഉഷ്ണതരംഗസാന്നിധ്യവും ഏറിവരുന്നു.  സമുദ്രോഷണതരംഗങ്ങളുടെ രൂപീകരണസാഹചർയങ്ങൾ, ഭൗതിക സവിശേഷതകൾ, അവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യഘാതങ്ങൾ എന്നിവ വിശകലംചെയ്ത് പൊതു അവബോധം സൃഷ്ടിക്കാനായാൽ ഭാവിയിൽ ഇവ ഉണ്ടാകാനിടയുള്ള സാഹചർയങ്ങൾ മുൻകൂട്ടിതിരിച്ചറിഞ്ഞ്, ബാധിക്കാനിടയുള്ള സമുദ്രമേഖലകളെ സംരക്ഷിക്കാനുള്ള നടപടികൾ കൈകൊള്ളാവുന്നതാണ്. 

English Summary: Ocean Warming Is Speeding Up, with Devastating Consequences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com