മൂന്നര സെന്റീമീറ്റർ നീളം, കണ്ണുകളില്ല; വാട്ടർടാപ്പിലൂടെ എത്തിയത് അപൂർവ ഗുഹാ മത്സ്യം!
Mail This Article
ഗുഹാ മത്സ്യമെന്നറിയപ്പെടുന്ന അപൂര്‍വയിനം മല്‍സ്യത്തെ ചെങ്ങന്നൂരിലെ തിരുവന്‍വണ്ടൂരില്‍ കണ്ടെത്തി. ഹോറോ ഗ്ലാനിസ് ഇനത്തില്‍പ്പെട്ടതാണ് ഈ മല്സ്യമെന്നാണ് പ്രാഥമിക നിഗമനം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനത്തില്‍പ്പെട്ടതാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ നെല്ലിത്തറ വീട്ടില്‍ ഐശ്വര്യ ബാലകൃഷ്ണനാണ് വാട്ടര്‍ടാപ്പിലൂടെ എത്തിയ മത്സ്യത്തെ ലഭിച്ചത്. ഇരമല്ലിക്കര അയ്യപ്പകോളജിലെ ബിരുദവിദ്യാര്‍ഥിനിയായ ഐശ്വര്യ കൗതുകം കൊണ്ട് ഇതിനെ വീട്ടില്‍ സൂക്ഷിച്ചു. തുടര്‍ന്ന് അയല്‍ക്കാരനും അധ്യാപകനുമായ നന്ദകുമാര്‍ വഴി കുഫോസിലെ അസി. പ്രഫസറായ രാജീവ് രാഘവനെ വിവരമറിയിച്ചു. തുടര്‍ന്നാണ് രണ്ടു ദിവസം മുമ്പ് മത്സ്യത്തെ തിരിച്ചറിഞ്ഞത്.
ഹോറോഗ്ലാനിസ് വിഭാഗത്തില്‍പ്പെട്ട മല്സ്യമാണിതെന്നാണ് പ്രാഥമിക നിഗമനം, ലാറ്ററൈറ്റ് അടങ്ങിയ മണ്ണിലാണ് ഇവ കൂടുതല്‍ കാണപ്പെടുന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനത്തില്‍പ്പെട്ട മത്സ്യമാണ്. ഭൂഗര്‍ഭജലത്തിലാണ് ഇത്തരം മല്‍സ്യങ്ങള്‍ ജീവിക്കുന്നത്. ചെങ്ങന്നൂരില്‍ നിന്ന് കണ്ടെത്തിയ ഓറഞ്ച് നിറമുള്ള മല്‍സ്യത്തിന് മൂന്നര സെന്റീമീറ്ററാണ് നീളം. കണ്ണുകള്‍ ഇല്ലാത്തതിനാല്‍ കുരുടന്‍മുഷി എന്നും ഇവയെ വിളിക്കാറുണ്ട്. നീണ്ടവാലും മുള്ളുകള്‍ പോലെയുള്ള ചിറകുമുണ്ട്. നീണ്ട മീശകള്വഴിയാണ് ആഹാരം തേടുന്നത്. പ്രളയത്തിനുശേഷം മധ്യകേരളത്തിലെ ഒറ്റപ്പെട്ട ചിലസ്ഥലങ്ങളില്‍നിന്ന് ഇത്തരം മല്‍സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
English Summary: Rare fish slips out of water tap