ADVERTISEMENT

1945ൽ ബാൾട്ടിക് കടലിൽ പതിച്ച ഒരു ഭീകരൻ ബോംബിനെ നിർവീര്യമാക്കാനുള്ള ശ്രമത്തിലാണു പോളണ്ട്. ഇതിനായി പോളണ്ടിന്റെ സൈനിക ഡൈവർമാർ അ​ഞ്ചുദിവസം നീണ്ടു നിൽക്കുന്ന ഒരു ദൗത്യം നടപ്പിലാക്കുകയാണ്. രണ്ടാം ലോകയുദ്ധകാലത്തിന്റെ അവസാനപാദം. നാസി ജർമനിയും പോളണ്ടും യുദ്ധത്തിൽ സഖ്യകക്ഷികളായിരുന്നു. ആയിടെ ജർമനിയുടെ ഒരു യുദ്ധക്കപ്പൽ പോളണ്ടിന്റെ സ്വൈൻമുൺഡേ നഗരത്തിനു സമീപമുള്ള തീരത്തെത്തി.അന്നു ജർമനിയുെട ഏറ്റവും തന്ത്രപ്രധാനമായ ബാൾട്ടിക് ബേസുകളിലൊന്നായിരുന്നു സ്വൈൻമുൺഡേ. അവിടെ അടുത്ത കപ്പൽ ജർമൻ നാവികസേനയിലെ പ്രശസ്തമായ ലുട്സോ ക്രൂയിസറായിരുന്നു. കപ്പലിന്റെ വരവ് മണത്തറിഞ്ഞ ബ്രിട്ടിഷ് വ്യോമസേന 18 യുദ്ധവിമാനങ്ങളെ അങ്ങോട്ടേക്കയച്ചു. ബേസിനെ മൊത്തത്തിൽ നശിപ്പിക്കാൻ ടാൾബോയ് ബോംബുകളുമായാണു വ്യോമസേന എത്തിയത്.എന്നാൽ അതിലൊരെണ്ണം കപ്പലിൽ വീണതുമില്ല, പൊട്ടിയതുമില്ല. അതു കടലിന്റെ അടിയിലേക്കു പോയി തറഞ്ഞു കിടന്നു.കഴിഞ്ഞവർഷം കടലിലെ ‍ഡ്രെജിങ് പ്രക്രിയകൾ നടത്തുന്നതിനിടെയാണ് ഈ ബോംബ് കണ്ടെത്തിയത്.

∙ഭൂകമ്പ ബോംബ്

എർത്ത്ക്വേക് ബോംബ് അഥവാ ഭൂകമ്പ ബോംബ് എന്ന വിഭാഗത്തിൽ വരുന്ന ബോംബാണു ടാൾബോയ്. സാധാരണ ബോംബുകളെപ്പോലെ ഒരു പ്രതലത്തിൽ വീണു പൊട്ടിത്തെറിക്കാതെ, തറയിലേക്കു തറഞ്ഞുകയറിയ ശേഷം പൊട്ടുന്നതാണ് ഇതിന്റെ ശൈലി.ഇതു മൂലമുണ്ടാകുന്ന ശക്തമായ ഭൗമതരംഗങ്ങൾ വ്യാപക നാശനഷ്ടങ്ങൾക്കു വഴിവയ്ക്കും. അഞ്ച് ടൺ ശേഷിയുള്ള ബോംബാണ് ഇപ്പോൾ കണ്ടെത്തിയ ടാൾബോയ്.ഒരു കോട്ട തകർത്തു തരിപ്പണമാക്കാൻ ഇത്തരമൊരു ബോംബ് മതിയാകും.ഇതിന്റെ ഭയാനകത മനസ്സിലാക്കാൻ ഈയൊരു ഉദാഹരണം മാത്രം മതി. ഓപ്പറേഷൻ ക്രോസ് ബോ തുടങ്ങിയ രണ്ടാം മഹായുദ്ധ കാലത്തെ പ്രശസ്തമായ ദൗത്യങ്ങളിൽ ഇത്തരം ബോംബുകൾ ഉപയോഗിച്ചിട്ടുണ്ട്.

Polish divers to defuse WWII 'earthquake bomb' on German border
ബോംബ് നിർവീര്യമാക്കാനുള്ള സംവിധാനങ്ങളൊരുക്കുന്ന പോളിഷ് സൈനികർ. ചിത്രം:എഎഫ്പി

∙സാഹസികത

12 മീറ്റർ താഴ്ചയിലാണു ബോംബ് ഇരിക്കുന്നത്. വെള്ളത്തിനടിയിൽ ഇത്രകാലം ഇരുന്നെങ്കിലും ഇതിന്റെ സ്ഫോടകശേഷിക്ക് വലിയ കുറവൊന്നും വരാനിടയില്ലെന്നാണു ശാസ്ത്രജ്‍ഞൻ പറയുന്നത്. ഡൈവർമാർ താഴേക്കു പോയ ശേഷം ഈ ബോംബിനു ചുറ്റുമുള്ള മണ്ണ് മാറ്റി സ്വതന്ത്രമാക്കും. ഈ പ്രക്രിയയ്ക്കിടയിൽ എന്തെങ്കിലും അബദ്ധം സംഭവിച്ചാൽ ബോംബ് പൊട്ടിത്തെറിക്കും. ജീവന്മരണ ദൗത്യമാണെന്നു സാരം. സാധാരണ ഗതിയിൽ ഇത്തരം ബോംബുകൾ കിട്ടിയാൽ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊട്ടിച്ചുകളയാറാണ് പതിവ്. എന്നാൽ ഭൂകമ്പ ബോംബായതിനാൽ ഇതിൽ ആ നടപടി ശരിയാകില്ല. 

ചുറ്റുമുള്ള പാലങ്ങളുടെയും കെട്ടിടങ്ങളുടെയുമൊക്കെ നാശമായിരിക്കും ഫലം. അതിനാൽ ബോംബിൽ ചെറിയ ഡ്രില്ലിങ് നടത്തി. അതിലെ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കാതെ എരിച്ചുകളയാനാണു പോളിഷ് സൈന്യം ലക്ഷ്യമിടുന്നത്.‌ ദൗത്യത്തിന്റെ സങ്കീർണത മൂലമാണ് 5 ദിവസം സമയമെടുക്കുന്നത്.അപകട സാധ്യത മനസ്സിലാക്കി പ്രദേശത്തെ 750 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.ഇതുവഴിയുള്ള കപ്പൽ ഗതാഗതവും റദ്ദു ചെയ്തു. രണ്ടാം ലോകയുദ്ധങ്ങളുടെയും മറ്റനേകം യുദ്ധങ്ങളുടെയും ശേഷിപ്പുകൾ പോലെ പല ബോംബുകളും മൈനുകളുമൊക്കെ ലോകത്തിന്റെ പലഭാഗങ്ങളിൽ ഇങ്ങനെ ഒളിച്ചുകിടപ്പുണ്ട്. മനുഷ്യർക്കും ജീവജാലങ്ങൾക്കും പ്രകൃതിക്കു തന്നെയും വലിയ ഭീഷണിയാണ് ഇവ ഉയർത്തുന്നത്.

English Summary: Polish divers to defuse WWII 'earthquake bomb' on German border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com