തീരത്ത് ചത്തടിഞ്ഞത് ആയിരക്കണക്കിന് സമുദ്രജീവികൾ; വിചിത്ര പ്രതിഭാസത്തിനു പിന്നിൽ?
Mail This Article
റഷ്യയിലെ കാംചട്ക ഉപദ്വീപിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് തീരത്ത് ചത്തടിഞ്ഞത് ആയിരക്കണക്കിന് സമുദ്രജീവികളാണ്. സമുദ്ര ജലത്തിൽ കലർന്ന മാലിന്യത്തിലെ വിഷാംശം മൂലമാണ് ദുരന്തമുണ്ടായത് എന്നാണ് ഗവേഷകരുടെ നിഗമനം. പ്രദേശത്തെ 95 ശതമാനത്തോളം സമുദ്രജീവികളെയും വിഷമാലിന്യം ബാധിച്ചതായി ഗവേഷകർ പറയുന്നു.
എന്നാൽ സമുദ്രത്തിൽ കലർന്ന വിഷമാലിന്യത്തിന്റെ തോതിൽ കുറവുണ്ടാകുന്നില്ല. നേരെ മറിച്ച് വിഷത്തിന്റെ അളവ് വർധിച്ചുവരുന്നതായാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ. പസിഫിക് തീരദേശത്തെ 45 കിലോമീറ്ററിലധികം ദൂരത്തേക്ക് മാലിന്യം വ്യാപിച്ചതായി നിരീക്ഷണത്തിൽ കണ്ടെത്തി.ചിലയിടങ്ങളിൽ 100 മുതൽ 300 മീറ്റർ വ്യാപ്തിയിൽ വരെ വിഷമാലിന്യം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. പച്ച നിറത്തിൽ പതഞ്ഞ രൂപത്തിൽ വഴുക്കലോടു കൂടിയാണ് വിഷ മാലിന്യം കാണപ്പെടുന്നത്. ഉപദ്വീപിലെ ഒരു തീരത്ത് മാത്രം നിശ്ചലമായ രീതിയിലാണ് വിഷമാലിന്യം അടിഞ്ഞതെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാൽ കഴിഞ്ഞ ദിവസം ആകാശമാർഗം നടത്തിയ നിരീക്ഷണത്തിൽ വിഷമാലിന്യം തെക്കുഭാഗത്തേക്ക് നീങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്.
നിലവിലെ സാഹചര്യം തുടർന്നാൽ കുരിൽ ദ്വീപുകളിലേക്ക് വിഷമാലിന്യം വ്യാപിക്കുമെന്നാണ് കണക്കുകൂട്ടൽ. വിശദമായ പഠനങ്ങൾക്കായി വിഷമാലിന്യത്തിന്റെ സാമ്പിളുകൾ ഗവേഷകർ ശേഖരിച്ചിട്ടുണ്ട്. സെപ്റ്റംബർ മാസത്തിലാണ് സമുദ്രജലത്തിൽ വ്യത്യാസം കണ്ടുതുടങ്ങിയത്. കടലിൽ സർഫിങ്ങിനിറങ്ങിയവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ഇതിനു പുറമേ നീരാളികളും നീർനായകളും അടക്കമുള്ള ജലജീവികൾ ചത്ത നിലയിൽ തീരത്തടിയാൻ തുടങ്ങിയതോടെയാണ് അധികൃതർ സംഭവം ഗൗരവത്തിലെടുത്തു തുടങ്ങിയത്.
പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഗ്രീൻപീസ് എന്ന സംഘടന പ്രകൃതി ദുരന്തമായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്. അപകടകരമായ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാത്തതിനെത്തുടർന്നാണ് ഇത്രയും വലിയ തോതിൽ സമുദ്രമലിനീകരണം ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി റഷ്യൻ അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എത്രത്തോളം സമുദ്രജീവികൾ ചത്തൊടുങ്ങി എന്നതിനെ കുറിച്ചുള്ള കണക്കുകൾ ഇനിയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ വ്യക്തമാക്കി.
English Summary: Kamchatka Eco Disaster: Toxic Waste Believed To Be Stationery Is Now A 'Moving Slick' That Is Not Diminishing