ADVERTISEMENT

ജുറാസിക് പാർക്ക് പരമ്പരയിലൂടെ എല്ലാവരെയും പേടിപ്പിച്ചു പ്രശസ്തനായ ദിനോസറാണ് ടി–റെക്സ്.ആ കുടുംബത്തിൽ ചെറുതും വലുതും പാവങ്ങളും ക്രൂരൻമാരുമായി ഒട്ടേറെ അംഗങ്ങളുണ്ടെങ്കിലും ഇന്നും ദിനോസർ എന്നു കേട്ടാൽ നമ്മുടെ മനസ്സി‍ൽ ഓടിയെത്തുക ടി–റെക്സിന്റെ രൂപമാണ്. ഇതേപോലെ തന്നെയാണ് കടൽജീവികൾക്കിടയിൽ മെഗലഡോൺ. ഇന്നത്തെ സ്രാവുകളുടെ അതിപുരാതന പൂർവികനായ ഈ സ്രാവ് ഭീകരൻ 2018ൽ പുറത്തിറങ്ങിയ മെഗ്, മെഗാഷാർക് തുടങ്ങി ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളിൽ തങ്ങളുടെ കൂർത്ത പല്ലുകൾ നിറഞ്ഞ വലിയ വായകളുമായി വന്നു പ്രേക്ഷകരെ പേടിപ്പിച്ചിട്ടുണ്ട്. മൺമറഞ്ഞു പോയ ഈ മെഗലഡോൺ സ്രാവുകളെക്കുറിച്ച് കൗതുകകരമായ ഗവേഷണവിവരങ്ങളുമായി വന്നിരിക്കുകയാണ് ഡോ. കെൻഷു ഷിമഡ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ഷിക്കാഗോയിൽ ഡി പോൾ സർവകലാശാലയിലെ ശാസ്ത്രജ്ഞർ.

36 ലക്ഷം വർഷം മുൻപ് ഭൂമിയിലെ കടലുകളിൽ വിഹരിച്ചിരുന്ന മെഗലഡോൺ സ്രാവുകൾക്ക് 50 അടി വരെ നീളമുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നത്. ഇപ്പോഴത്തെ ഗ്രേറ്റ് വൈറ്റ് ഷാർക്കുകളുടെ മൂന്നിരട്ടി നീളം .ഇവയുടെ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്കു പോലും ആറരയടിയോളം നീളമുണ്ടായിരുന്നെന്നാണ് കണ്ടെത്തൽ. മറ്റൊരു ഞെട്ടിക്കുന്ന വസ്തുത കൂടി ഇവർ വെളിപ്പെടുത്തുന്നു. മെഗലഡോൺ സ്രാവുകളുടെ ശിശുക്കൾ ഗർഭസ്ഥ അവസ്ഥയിൽ തന്നെ തങ്ങളുടെ സഹോദരൻമാരെ കൊന്നുതിന്നുമായിരുന്നത്രേ. അമ്മയുടെ ഗർഭപാത്രത്തിൽ വച്ചുള്ള ഈ വേട്ടയാടലിൽ വിജയിക്കുന്നവർ മാത്രമേ പ്രസവിച്ചു കടലിലേക്ക് ഇറങ്ങൂ. ഇതിനാൽ തന്നെ ജനിച്ചു വീഴുമ്പോൾ തന്നെ ഇവ അസാധാരണമായ ക്രൗര്യം പ്രകടിപ്പിച്ചിരുന്നു. 

മറ്റു സ്രാവുകളുടെ കുഞ്ഞുങ്ങളെ ഭക്ഷിക്കാൻ തക്കം പാർത്തിരിക്കുന്ന പല കടൽ ജീവികൾക്കും മെഗലഡോൺ കുഞ്ഞുങ്ങളുടെ അരികിൽ പോകാൻ ഭയമായിരുന്നു. മരണം ക്ഷണിച്ചുവരുത്താൻ ആർക്കാണിഷ്ടം? കടലിൽ തങ്ങളെ വേട്ടയാടാൻ ആരുമില്ലാത്തതിനാൽ മറ്റു മത്സ്യങ്ങളെയും കടൽജീവികളെയുമൊക്കെ ലാവിഷായി ശാപ്പിട്ട് ഇവ പെരുകി വളർന്നു. ചെറിയ തിമിംഗലങ്ങൾ മുതൽ ചെറിയ സ്രാവുകൾ വരെയുള്ള കടൽജീവികൾ ഇവയുടെ ഡയറ്റിലുണ്ടായിരുന്നു. ഇരയെ മുന്നിൽ കണ്ടാൽ ഇവ തങ്ങളുടെ വായ വലിച്ചുതുറക്കും. മൂന്നു മീറ്ററോളം വ്യാസമുണ്ടാകും ഈ വായയ്ക്ക്.ഇന്നത്തെ കാലത്താണെങ്കിൽ രണ്ടു മനുഷ്യരെ ഒറ്റയടിച്ച് വായിലാക്കാൻ ഇവയ്ക്കു കഴിയും. വായയിൽ ആകെ 276 പല്ലുകൾ. ഇവയുടെ കടിക്കാനുള്ള ശക്തി (ബൈറ്റ് ഫോഴ്സ്) സമാനതകളില്ലാത്തതായിരുന്നു. ഒറ്റക്കടിക്ക് തന്നെ ഇരയുടെ മരണം ഉറപ്പ്. 88 മുതൽ 100 വർഷം വരെ ഇവ ജീവിച്ചിരുന്നെന്നും ശാസ്ത്രജ്ഞർ പറയുന്നു.

കാര്യം സിനിമയിലും നോവലുകളിലുമൊക്കെ പ്രശസ്തമാണെങ്കിലും ഇവയുടെ അസ്ഥികൂടങ്ങൾ അങ്ങനെ ശാസ്ത്രജ്ഞർക്കു ലഭിക്കാറില്ല. എല്ലുകൾക്കു പകരം കാർട്ടിലേജുകൾ കൊണ്ടാണ് ഇവയുടെ അസ്ഥികൂടങ്ങൾ നിർമിതമായിരിക്കുന്നത്. കാർട്ടിലേജുകൾ എല്ലുകളെപ്പോലെ ലക്ഷങ്ങളോളം വർഷങ്ങൾ ശേഷിക്കാത്തതിനാൽ ഇവയെക്കുറിച്ചുള്ള അത്തരം തെളിവുകൾ കുറവാണ്. മെഗലഡോണുകളുടെ നശിക്കാത്ത പല്ലുകളിൽ നിന്നാണു കൂടുതൽ വിവരങ്ങളും ശേഖരിക്കുന്നത്. എന്നാൽ ബൽജിയത്തിനടുത്ത് ഒരു കടലിടുക്കിൽ നിന്ന് ഇവയുടെ നശിക്കാത്ത അസ്ഥികൂട ശേഖരങ്ങൾ കണ്ടെടുക്കുകയുണ്ടായി. ഇവയിൽ ഗവേഷണം നടത്തിയാണ് ശാസ്ത്രജ്ഞർ നിഗമനങ്ങളിൽ എത്തിച്ചേർന്നത്.

∙എങ്ങനെ ഇവ അപ്രത്യക്ഷരായി?

ഇത്രയ്ക്കും കരുത്തരായ മെഗലഡോണുകൾക്ക് പിന്നീട് എന്തു പറ്റി? എങ്ങനെ ഇവ അപ്രത്യക്ഷരായി? ഇതിനുള്ള ഉത്തരമായി ശാസ്ത്രജ്ഞർ പറയുന്നത് ചരിത്രാതീത കാലത്തുള്ള ഒരു പരിസ്ഥിതി പ്രതിഭാസമാണ്. ആഗോളതാപനം എന്നു നമ്മൾ ഇന്നു കേട്ടിട്ടുണ്ടാകും. ഇതിനു നേരെ വിപരീതമായ ആഗോളശിതീകരണം. ഭൂമിയെമ്പാടും താപനില കുറഞ്ഞു. വളരെ കുറഞ്ഞു. ഇതിന്റെ ഫലം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത് സമുദ്രത്തിലാണ്.കടലാമകൾ മുതൽ കടൽപ്പക്ഷികൾ വരെ ചത്തൊടുങ്ങി. അന്നുണ്ടായിരുന്ന 43 ശതമാനം കടലാമകളും ചത്തെന്നാണു കണക്ക്. ഇതിന്റെ ഫലമായി ഇരകിട്ടുന്നതിൽ കുറവ് നേരിട്ട വലിയ ജീവികളും പതിയെ പട്ടിണി മൂലം നശിച്ചു. മഗലഡോണുകളുടെ അന്ത്യം അങ്ങനെ സംഭവിച്ചു. ഇന്നും മഗലഡോണുകൾ കടലിലെവിടെയെങ്കിലും ഉണ്ടാകാം എന്നു വാദിക്കുന്നവർ ഉണ്ട്. എന്നാൽ, ഒരു നിഗൂഢസിദ്ധാന്തം എന്നതിനപ്പുറം ഈ വാദത്തിനു ശാസ്ത്രലോകം വലിയ വിലയൊന്നും കൊടുക്കുന്നില്ല.

English Summary: Megalodon Shark Babies Were Cannibalistic, As Large As Basketball Players Inside Wombs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com