പ്രകൃതി കനിഞ്ഞു, വുഹാനെ സുന്ദരിയാക്കി ചെറിപ്പൂക്കൾ; ചൈനയിൽ വസന്തോല്‍സവം!
Mail This Article
ലൂണാര്‍ കലണ്ടര്‍ പ്രകാരം പുതുവത്സരം ആഘോഷിക്കുന്ന ചൈനയ്ക്ക് ഇത് ഉത്സവകാലമാണ്. ചൈനക്കാരുടെ ഉത്സവലഹരിക്ക് അകമ്പടിയെന്നോണം ഇത്തവണ ചെറിപ്പൂക്കാലം നേരത്തെയെത്തി. അതിമനോഹരദൃശ്യം കാണാന്‍ കോവിഡ് ഭീതിയില്ലാതെ ജനം കൂട്ടമായെത്തി. ഭൂമിക്ക് ചന്തം കൂട്ടാന്‍ ആകാശത്തെ മേഘകൂട്ടമൊന്നാകെ ഇറങ്ങിവന്നതാണോ എന്ന് സംശയിച്ചാല്‍ തെറ്റില്ല. പക്ഷ ഇത് ഭൂമിയിലെ സുന്ദരോദ്യാനമാണ്. ചൈനയിലെ വുഹാനാണ്. കോവിഡ് താണ്ഡവമാടിയ അതേ വുഹാന്‍. ലോകത്തിന് മുന്നില്‍ ഇത്രകാലം വുഹാന്‍ രോഗവ്യാപനത്തിന്റെ ഉറവിടകേന്ദ്രമെന്ന തലക്കെട്ടില്‍ വീര്പ്പുമുട്ടിയെങ്കില് ഇന്നിവിടം സ്വര്‍ഗതുല്യമായ കാഴ്ചയുടെ പ്രദര്ശനനഗരിയാണ്.
ലൂണാര്‍ കലണ്ടര്‍ പ്രകാരം പുതുവത്സരാഘോഷനിറവിലാണ് ചൈന. അതിനിടെ കാലം തെറ്റി ചെറിയും പ്ളം മരങ്ങളും പൂത്തുതളിര്‍ത്തു. ഏറെ നേരത്തേ എത്തിയ ഈ ദൃശ്യവിരുന്നിന് കാരണം കോവിഡ് മഹാമാരിയും ലോക്ക് ഡൗണും തന്നെ. അടഞ്ഞുകിടന്ന ഫാക്ടറികളില്‍ നിന്ന് മാലിന്യ പ്രവാഹമില്ലാതായതോടെ പ്രകൃതി കനിഞ്ഞു. മധ്യ ചൈനയിലെ വുഹാന്‍ സര്‍വകലാശാലയിലേക്ക് സന്ദര്‍ശക പ്രവാഹമാണിപ്പോള്‍. നിറയെ പൂത്ത ചെറിമരങ്ങള്‍ കാണാന്‍. അവിടെ വെച്ച് പ്രണയം പറയാന്‍. വുഹാനെ സുന്ദരിയാക്കിയത് ചെറിപ്പൂക്കളാണെങ്കില് ഡെയാങ് നഗരത്തെ പൂചൂടിച്ചത് പ്ളം പൂക്കളാണ്.
വാന്ഫോ ഗ്രാമവും പ്ളം വസന്തത്തില്‍ സുന്ദരിയായിരിക്കുന്നു. എന്നാല്‍ ഏറെ നയനാനന്ദകരമായ കാഴ്ച യുനാന്‍ പ്രവിശ്യയിലാണ്. പത്തോ നൂറോ അല്ല 6700 ഹെക്ടര്‍ ഇടത്താണ് നനുത്ത തൂവെള്ള മഞ്ഞുകട്ടകള്‍ പോലെ പ്ളം മരങ്ങള്‍ പൂത്തുലഞ്ഞുകിടക്കുന്നത്. മഹാമാരിക്കാലത്തെ സംഘര്‍ഷങ്ങള്‍ക്കു ശേഷം ചൈന സൗന്ദര്യം വീണ്ടെടുക്കുകയാണ് ഈ വസന്തോല്സവത്തിലൂടെ.
English Summary:Early cherry blossoms deliver spring to Wuhan