ADVERTISEMENT

ഈജിപ്ഷ്യൻ രാജകുമാരനായ നെഫർമാറ്റ് ഒന്നാമന്റെയും ഭാര്യ ഐടെറ്റിന്റെയും 4600 വർഷം പഴക്കമുള്ള കല്ലറയിൽ നിന്നു കണ്ടെത്തിയ ദുരൂഹ വാത്തക്കോഴികളുടെ ചിത്രത്തെ കുറിച്ച് പുതിയ പഠനം.  ഈ വാത്തക്കോഴികൾ പണ്ട് ഭൂമിയിൽ ജീവിച്ചിരുന്നവയാണെന്നും ഇവ പിന്നീട് വംശനാശം വന്നു നശിച്ചിരിക്കാമെന്നുമാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡ് സർവകലാശാലാ ഗവേഷകനായ ഡോ.ആന്റണി റൊമീലിയോ പുതിയ പഠനത്തിൽ പറയുന്നത്. 

1871ൽ ഓഗസ്റ്റ് മരിയാറ്റി,ല്യൂഗി വസാലി എന്നീ പുരാവസ്തു ഗവേഷകരാണ് ഈ ചിത്രം കല്ലറയിൽ കണ്ടെടുത്തത്. ഈജിപ്തിലെ മെയ്ഡം എന്ന പ്രദേശത്തു നിന്നു കണ്ടെടുത്തതിനാൽ മെയ്ഡം ഗീസ് എന്നും ഇവ അറിയപ്പെട്ടിരുന്നു. എന്നാൽ ഇവ യഥാർഥ്യത്തിലുണ്ടായിരുന്ന താണോ എന്ന് ഉറപ്പില്ലായിരുന്നു. ഇതിനാണ് സവിശേഷ കംപ്യൂട്ടർ അധിഷ്ഠിത പഠനങ്ങൾ ഉപയോഗിച്ച് ഡോ.ആന്റണി ഉത്തരം നൽകിയിരിക്കുന്നത്.

5 സഹസ്രാബ്ദങ്ങൾക്കു മു‍ൻപ് ഇത്രയും മിഴിവേറിയ ഒരു ചിത്രം എങ്ങനെ വരയ്ക്കപ്പെട്ടു എന്നതായിരുന്നു മെയ്ഡം വാത്തക്കോഴികളുടെ പ്രത്യേകതയും ദുരൂഹതയും. ശിൽപകലയും ചിത്രകലയും ഒരുമിച്ചു പ്രയോഗിക്കപ്പെട്ട ഒന്നായിരുന്നു ചിത്രം. കുഴച്ചുണക്കിയ കളിമണ്ണിൽ ചിത്രം കൊത്തിവച്ച ശേഷം പുരാതന കാലത്തെ ചായക്കൂട്ടുകൾ പ്രയോഗിച്ചാണ് പൂർത്തീകരിച്ചത്. സങ്കീർണമായ ഈ ചിത്രനിർമാണരീതി മൂലം ചിത്രം അറിയപ്പെട്ടിരുന്നത് ‘ഈജിപ്തിന്റെ മൊണാലിസ’ എന്ന പേരിലാണ്. ഇത്തരം രീതിയിലുള്ള ചിത്രങ്ങൾ നെഫർമാറ്റിന്റെയും ഐടെറ്റിന്റെയും കല്ലറയിൽ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.നിലവിൽ ചിത്രം കെയ്റോ മ്യൂസിയത്തിൽ സ്ഥിതി ചെയ്യുന്നു.

മുഖത്ത് ചുവപ്പ്, കറുപ്പ്, വെള്ള കലകളും ചാര നിറത്തിൽ വെള്ള അടയാളങ്ങളുള്ള ചിറകുകളും നെഞ്ചിന്റെ ഭാഗത്ത് ചുവന്ന തൂവലുകൾ തിങ്ങിനിറഞ്ഞ ഘടനയും മെയ്ഡമിലെ വാത്തക്കോഴികൾക്കുണ്ട്. എന്നാൽ ജന്തുശാസ്ത്രപരമായി ഇവയെക്കുറിച്ച്  വലിയ പഠനങ്ങൾ നടന്നിട്ടില്ല. ഈ വിഭാഗത്തിലുള്ള വാത്തക്കോഴികൾ ഇന്നു നിലവിലില്ല. പിന്നെങ്ങനെയാണ് ഇവ കല്ലറയിലെ ചിത്രത്തിലെത്തയതെങ്ങനെ എന്നും ചോദ്യം ഉയർന്നിരുന്നു. പുരാതന കാലത്തെ കലാകാരൻമാർ പലപ്പോഴും സ്വാതന്ത്ര്യമെടുത്ത് ഇല്ലാത്ത കാര്യങ്ങൾ വരയ്ക്കാറുണ്ട്. ഇങ്ങനെയാകാം ഇവയുടെ ചിത്രം വന്നതെന്നായിരുന്നു ഇതുവരെയുള്ള പൊതുധാരണ.

എന്നാൽ ഈ ധാരണയെ ഡോ.ആന്റണി ചോദ്യം ചെയ്യുന്നു. ഇതിനു കാരണമായി പറയപ്പെടുന്നത് കല്ലറയിലെ മറ്റ് ചിത്രങ്ങളുടെ പ്രത്യേകതകൾ പരിഗണിച്ചാണ്. ഈ കല്ലറയിൽ വരച്ചു വച്ചിരിക്കുന്ന പല ചിത്രങ്ങളും യഥാർഥത്തിലുണ്ടായിരുന്ന മൃഗങ്ങളുടെ ഇഞ്ചോടിഞ്ച് പകർപ്പുകളാണെന്ന് ഡോ.ആന്റണി പറയുന്നു. വളരെയേറെ കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് ഇവ വരച്ചിരിക്കുന്നത്. വാത്തക്കോഴികളുടെ ചിത്രത്തിൽ തന്നെ വേറെ വിഭാഗത്തിലെ ചില വാത്തക്കോഴികളെയും കാണിക്കുന്നുണ്ട്. ബീൻ, ഗ്രെയ്‌ലാഗ് വിഭാഗങ്ങളിൽ പെടുന്ന ഇവയൊക്കെ ഇന്നുമുള്ള ഇനങ്ങളാണ്. കൃത്യമായി തന്നെയാണ് ഇവയെ വരച്ചു വച്ചിട്ടുളളതെന്ന വസ്തുതയും ഡോ.ആന്റണി ചൂണ്ടിക്കാട്ടുന്നു.

മറ്റൊരു കൗതുകകരമായ വസ്തുതയും ഡോ.ആന്റണി പറയുന്നു. പഴയകാലത്ത് ഈജിപ്ത് ഇന്നത്തെപ്പോലെ ഒരു ഉഷ്ണമേഖലയായിരുന്നില്ലത്രേ. വളരെ വമ്പിച്ച സസ്യ, ജൈവ വൈവിധ്യം ഇവിടെ നിലനിന്നിരുന്നു. ആ വൈവിധ്യത്തിന്റെ തെളിവുകളാണ് ചിത്രങ്ങളായി പല കല്ലറകളിലുമുള്ളത്. ഇന്നത്തെ കാലത്തെ കന്നുകാലികളുടെ പൂർവിക വംശമായ ഓറോച്ച്, ഇന്നില്ലാത്ത വിവിധ തരം മാനുകൾ, കഴുതകൾ,  പക്ഷികൾ തുടങ്ങിയവയുടെയൊക്കെ ചിത്രങ്ങൾ കല്ലറകളിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. 

ഈജിപ്തിന്റെ നാലാം രാജവംശത്തിന്റെ സ്ഥാപകനായ സ്നെഫേരു ചക്രവർത്തിയുടെ മകനായിരുന്നു നെഫർമാറ്റ് ഒന്നാമൻ. ഈജിപ്തിലെ വിഖ്യാത ചരിത്രനി‍ർമിതിയായ ഗിസ പിരമിഡിന്റെ സ്ഥാപകൻ ഖുഫു നെഫർമാറ്റിന്റെ സഹോദരനായിരുന്നു.

English Summary: Egypt's famous 'Meidum Geese' tomb painting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com