സർവകലാശാല ക്യാംപസിൽ അതിഥിയായെത്തിയത് കൊമ്പൻ കുയിൽ; വരവ് മഴയ്ക്കു മുന്നോടിയായി!
Mail This Article
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി ക്യാംപസിൽ കണ്ട പ്രത്യേക തരം പക്ഷി വിദ്യാർഥികൾക്കു കൗതുകമായി. കറുപ്പും വെളുപ്പും നിറത്തിലുള്ള പക്ഷി കുയിലിനോടു സാദൃശ്യമുള്ളതാണ്. എന്നാൽ കുയിലിനേക്കാൾ വലുപ്പമുണ്ട്. കൊമ്പൻ കുയിൽ (ജാക്കോബിൻ കുക്കു) എന്ന പക്ഷിയാണിതെന്നു സർവകലാശാലയിലെ ചരിത്ര വിഭാഗം ഗവേഷകനും പക്ഷി നിരീക്ഷകനുമായ ശ്രീജു അരവിന്ദ് പറഞ്ഞു. ഏഷ്യയിലും ആഫ്രിക്കയിലും കാണുന്ന ഇത്തരം പക്ഷി ഇന്ത്യയിൽ ഭാഗികമായി ദേശാടന പക്ഷികളാണ്.
കാളിദാസ കൃതികളിൽ ‘ചാതകം’ എന്ന പേരിൽ ഈ പക്ഷിയെ അവതരിപ്പിക്കുന്നുണ്ട്. മഴക്കാലത്തിനു മുന്നോടിയായി മേയിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു ഈ പക്ഷിയുടെ ദേശാടനം ജൂൺ, ജൂലൈ മാസങ്ങളിൽ വടക്കേ ഇന്ത്യൻ ഭാഗങ്ങളിലെത്തിച്ചേരുന്നു. കൊമ്പൻ കുയിൽ എത്തുന്നത് മധ്യ ഇന്ത്യയിലെയും വടക്കൻ ഇന്ത്യയിലെയും കർഷകർക്കു സന്തോഷമാണ്. കാരണം മഴയ്ക്കു മുന്നോടിയായാണ് ഇവരുടെ വരവ്. കേരളത്തിൽ എല്ലാ ഋതുക്കളിലും ചുരുക്കമായി ഈ പക്ഷിയെ കാണാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്കൃത സർവകലാശാലയിലെ വൃക്ഷങ്ങൾ നിറഞ്ഞ ക്യാംപസ് ചൂളൻ എരണ്ടകൾ, ചെമ്പൻനത്ത്, ചായമുണ്ടി, പട്ടക്കോഴി, നീലക്കോഴി, ചേരാക്കൊക്കൻ, കുളക്കോഴി, പലതരം കൊക്കുകൾ, നീർക്കാക്കകൾ തുടങ്ങിയ സ്ഥിരക്കാരും വിരുന്നെത്തുന്നവരുമായ അനേകം പക്ഷികളുടെ വിഹാര കേന്ദ്രമായിരുന്നു. സർവകലാശാല വികസനത്തിന്റെ ഭാഗമായി വൃക്ഷങ്ങൾ വെട്ടി മാറ്റുകയും നീർത്തടങ്ങൾ നികത്തുകയും ചെയ്യുന്നതിനാൽ ഇവയിൽ പലതിനെയും ഇവിടെയിപ്പോൾ കാണാതായിരിക്കുന്നു.
English Summary: | 'Rain indicator' Jacobin Cuckoo sighted at Sree Sankaracharya University Campus