ADVERTISEMENT

കാനഡയിലെ, ഒൺടാരിയോയിൽ സ്ഥിതി ചെയ്യുന്ന കിഡ് ക്രീക്കിൽ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജലം ചൊവ്വയിലെ ജീവനെക്കുറിച്ച് വിവരങ്ങൾ നൽകുമെന്നു ശാസ്ത്രജ്ഞർക്കു പ്രതീക്ഷ. 2009ലാണു ബാർബറ ലോളർ എന്ന ടൊറന്റോ സർവകലാശാലയിലെ ഭൗമശാസ്ത്രജ്ഞ ജലം കണ്ടെത്തിയത്. 1992ൽ തന്നെ, ഖനിയായ കിഡ് ക്രീക്കിൽ ഇവർ സന്ദർശനം നടത്തിയെങ്കിലും അന്നിതു കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ 17 വർഷങ്ങൾക്കിപ്പുറം നടത്തിയ സന്ദർശനത്തിൽ ഈ ജലം ലോളറുടെ ശ്രദ്ധയിൽ പെട്ടു. ഖനിയിൽ ഭൗമനിരപ്പിൽ നിന്നു മൂന്നു കിലോമീറ്ററോളം താഴ്ചയിലായിരുന്നു ഇതു സ്ഥിതി ചെയ്തത്.

മൂക്കിനെ എരിച്ചുകളയുന്ന മട്ടിൽ ദുർഗന്ധമുള്ള ജലത്തിന്റെ സാംപിളുകൾ ലാബുകളിലേക്കു പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ഇതിന്റെ പ്രായം കണക്കാക്കപ്പെട്ടത്. ഗവേഷണഫലങ്ങൾ അമേരിക്കൻ ജിയോഫിസിക്കൽ യൂണിയൻ എന്ന ജേണലിൽ ലോളർ പ്രസിദ്ധീകരിച്ചു.

എന്നാൽ ഇപ്പോൾ വീണ്ടും ഈ കണ്ടെത്തൽ ശ്രദ്ധേയമായിരിക്കുകയാണ്. ചൊവ്വയിൽ ജീവനുണ്ടോയെന്ന അന്വേഷണത്തിന് ഇത് ഉത്തരമേകുമെന്നാണ്, ഇപ്പോൾ ഉന്നത ശാസ്ത്രപുരസ്കാരങ്ങൾ നേടിയ ബാർബറ പറയുന്നത്. താൻ പണ്ടു കണ്ടെത്തിയ വെള്ളത്തിൽ നിറയെ രാസവസ്തുക്കൾ അലിഞ്ഞു ചേർന്നിരുന്നു.

കടൽവെള്ളത്തേക്കാൾ പത്തിരട്ടി ലവണങ്ങളുള്ളതാണ് ഈ ആദിമജലം. എന്നാൽ ഈ സാഹചര്യങ്ങളിലും കീമോലിഥോട്രോപിക് ബാക്ടീരിയ എന്ന സൂക്ഷ്മകോശജീവികൾക്ക് ഈ ആദിമജലത്തിൽ ജീവിക്കാൻ കഴിയുന്നുണ്ടെന്ന് ബാർബറയുടെ തുടർപഠനങ്ങൾ വ്യക്തമാക്കുന്നു. ജലത്തിലുള്ള നൈട്രജൻ, സൾഫേറ്റ് രാസസംയുക്തങ്ങൾ ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്. 

ആദിമകാലത്ത് ഏകകോശജീവികളിൽ നിന്നു ബഹുകോശജീവികളുടെ ഉയർച്ചയ്ക്കു വഴിവച്ച കടൽത്തിട്ടകളുടെ അതേ രസതന്ത്രമാണ് കിഡ് ക്രീക്ക് ഖനിയിൽ കണ്ടെത്തിയത്. കിഡ് ക്രീക്ക് ഖനി സ്ഥിതി ചെയ്യുന്ന മേല പണ്ടൊരു കടൽ അടിത്തട്ടിന്റെ ഭാഗമായിരുന്നെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.

ഈ മേഖലയ്ക്ക് വലിയൊരു പ്രസക്തിയുണ്ട്. ഇവിടത്തെ സാഹചര്യങ്ങൾ ചൊവ്വയിലെ ഉപോപരിതല സാഹചര്യങ്ങളുമായി വലിയ സാമ്യം പുലർത്തുന്നു. ഭൂമിയിൽ നിന്നു രണ്ടരക്കിലോമീറ്റർ താഴെ രാസവസ്തുക്കൾ നിറഞ്ഞ വെള്ളത്തിൽ ജീവന‍ു നിലനിൽക്കാമെങ്കിൽ ചുവന്ന ഗ്രഹത്തിന്റെ ഉപോപരിതലത്തിലെ ജലത്തിലും ജീവൻ കാണാമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ചൊവ്വയിൽ ഉപോരിതലത്തിൽ ഇതു വരെ ജലം കണ്ടെത്താനായിട്ടില്ല. എന്നാൽ പെഴ്സിവീയറൻസ് ദൗത്യത്തിനു ശേഷം പോകുന്ന കൂടുതൽ നവീകരിച്ച ദൗത്യങ്ങൾക്ക് ഇതു കണ്ടെത്താനായേക്കുമെന്നാണു ശാസ്ത്ര‍ജ്ഞരുടെ പ്രതീക്ഷ. സ്വിസ് ബഹുരാഷ്ട്ര കമ്പനിയായ ഗ്ലെൻകോറിന്റെ ഉടമസ്ഥതയിലാണു കിഡ്സ് ക്രീക്ക് ഖനി.1963 ലാണ് ഇതു കണ്ടെത്തി പ്രവർത്തനം ആരംഭിച്ചത്.ലോകത്തിലെ ഏറ്റവും ആഴമുള്ള ചെമ്പ്–സിങ്ക് ഖനിയാണ് കിഡ്സ് ക്രീക്ക്.

English Summary: World’s oldest water found in Canada, Oxford researchers say it dates back 1.6 billion years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com