ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന അതിക്രമിച്ചു കയറിയാൽ ഏറുപടക്കം; നിരോധനാജ്ഞയും വരും
Mail This Article
ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന അതിക്രമിച്ചു കയറിയാൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ, ആ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്നു വനം വകുപ്പ്. കാട്ടാന ഇറങ്ങിയാൽ വിവരം അഗ്നിശമന സേനയെയും അറിയിക്കണം. വന്ന വഴിയിലൂടെയാണ് കാട്ടാനയെ തുരത്തിയോടിക്കേണ്ടത്. ഏറുപടക്കമാണ് ഉചിതം. ഉഗ്രശബ്ദമുള്ള പടക്കങ്ങൾ പാടില്ല. സുരക്ഷിത അകലത്തിൽ നിന്നു മാത്രമേ പടക്കം എറിയാവൂ. കാട്ടാനക്ക് മുറിവേൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. യൂണിഫോം ധരിച്ചു മാത്രമേ കാട്ടാനയെ തുരത്തിയോടിക്കുന്ന ദൗത്യത്തിൽ വനം വകുപ്പ് ജീവനക്കാരും വാച്ചർമാരും പങ്കാളിയാകാൻ പാടുള്ളൂ. കാട്ടാനകളെ തുരത്തിയോടിക്കാൻ വൈകുന്നേരങ്ങൾ മാത്രമേ തിരഞ്ഞെടുക്കാവൂ എന്നും റിപ്പോർട്ട്.
ജനവാസ കേന്ദ്രങ്ങളിൽ അതിക്രമിച്ചു കയറുന്ന കാട്ടാനകളെ കൈകാര്യം ചെയ്യുന്നതിനായി വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർ തയാറാക്കിയ നടപടിക്രമങ്ങളിലാണ് ഇത്. റിപ്പോർട്ട് സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. ജനവാസ കേന്ദ്രത്തിൽ കാട്ടാന ഇറങ്ങിയാൽ വിവരം അറിഞ്ഞ് ജനം തിങ്ങിക്കൂടുന്നത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും, കാട്ടാനക്ക് ഗുരുതരമായി മുറിവേൽക്കാനോ ചിലപ്പോൾ ജീവൻ നഷ്ടമാകാനോ കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പ്രദേശത്ത് ക്രമസമാധാനം നിലനിർത്താനും ആവശ്യമെങ്കിൽ, ക്രിമിനൽ നടപടി ചട്ടത്തിലെ 144ാം വകുപ്പ് പ്രകാരം അവിടെ നിരോധനാജ്ഞ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം നടപടിയെടുക്കണം. സംഘർഷം നിയന്ത്രിക്കാൻ പൊലീസ്–തദ്ദേശ വകുപ്പുകൾ തുടക്കം മുതൽ ഇടപെടണം. ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തെയും സ്ഥലത്ത് നിയോഗിക്കണം. സ്ഥിതി നിയന്ത്രിക്കുന്നതിന് ഡിഎഫ്ഒ, വൈൽഡ് ലൈഫ് വാർഡൻ എന്നിവർ ജനപ്രതിനിധികളുടെ സഹായം തേടണം.
നടപടിക്രമങ്ങളിലെ മറ്റു ശുപാർശകൾ
∙ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന അതിക്രമിച്ചു കടന്നാൽ സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരെ ബോധ്യപ്പെടുത്തണം.
∙ കൃഷി നശിപ്പിക്കുന്ന കാട്ടാനകളുടെ സഞ്ചാരപഥം, വയസ്സ്, സ്വഭാവം എന്നിവ മനസ്സിലാക്കി പ്രത്യേക ഡേറ്റ ബാങ്ക് തയാറാക്കണം. കാമറ ട്രാപ്പുകളിലൂടെയാണ് പഠനം നടത്തേണ്ടത്. ചിത്രങ്ങളും ശേഖരിക്കണം. പ്രത്യേക സംഘത്തിനാണ് ഇതിന്റെ ചുമതല.
∙ ലീഡ് ടീം, ട്രാക്കിങ് ടീം, ഡ്രൈവിങ് ടീം. എന്നിവരാണ് കാട്ടാനയെ തുരത്തിയോടിക്കുന്ന ദൗത്യത്തിൽ പ്രധാന പങ്കു വഹിക്കേണ്ടത്. ഡിഎഫ്ഒ, വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെ നിയന്ത്രണത്തിലാണ് ഇവ പ്രവർത്തിക്കുക. റേഞ്ച് ഓഫിസറാണ് ടീം ലീഡർമാരെ ചുമതലപ്പെടുത്തുക. എല്ലാ ഡിവിഷനുകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കണം.
∙ മുന്നറിയിപ്പു സംവിധാനങ്ങൾ ശക്തമാക്കണം. എസ്എംഎസ് സംവിധാനം, ഇലക്ട്രോണിക് വാർണിങ്(warning) സിസ്റ്റം എന്നിവയിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പു നൽകണം.
∙ കാട്ടാന ആക്രമണത്തെക്കുറിച്ച് ജനജാഗ്രതാ സമിതികൾ മുഖേന ബോധവൽക്കരണം ശക്തിപ്പെടുത്തും. റാപ്പിഡ് റസ്‍പോൺസ് ടീമിന്റെ സേവനവും ഇതിനായി വിനിയോഗിക്കാം.
∙ കാട്ടാനയെ തുരത്തി ഓടിക്കുന്നതിനു മുൻപ്, വഴിയിലെ തടസ്സങ്ങൾ നീക്കം ചെയ്യണം, ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകണം
∙ ദൗത്യത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് വയർലെസ് വഴി ആശയവിനിമയം നടത്തുന്ന സംവിധാനം സജ്ജമാക്കും. ഓപ്പറേഷനിൽ പങ്കെടുക്കുന്ന വാഹനങ്ങളിലും വയർലെസ് സംവിധാനം ഘടിപ്പിക്കണം.
∙ കാട്ടാനയെ തുരത്തുന്ന സമയത്ത് ആവശ്യമായ ശബ്ദ–വെളിച്ച ക്രമീകരണത്തിനുള്ള സൗകര്യം ഏർപ്പെടുത്തണം.
∙ കാട്ടാനകളെ പിടികൂടാൻ സാഹചര്യം അനുസരിച്ച് 3 മുതൽ 5 വരെ കുങ്കിയാനകളുടെ സേവനം ഉപയോഗിക്കാം.
∙ തുരത്തി ഓടിക്കുന്ന സംഘാംഗങ്ങൾക്ക് ടോർച്ച് ലാത്തി, ജിപിഎസ്, വെള്ളം, പ്രഥമ ശുശ്രൂഷ കിറ്റ്, കാമറ, വയർലെസ്, നൈറ്റ് വിഷൻ ബൈനോക്കുലർ എന്നിവ അനുവദിക്കണം. ആവശ്യമെങ്കിൽ ഡ്രോണുകളും നൽകാം.
∙ ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന ഘട്ടത്തിൽ വന്യജീവി സംരക്ഷണ നിയമ പ്രകാരം കാട്ടാനകളെ പിടികൂടണം. ഇവയെ വിട്ടയക്കണോ സംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റണോ എന്നതിനെക്കുറിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനമെടുക്കണം.
∙ വകുപ്പിലെ എല്ലാ ഫീൽഡ് ജീവനക്കാർക്കും ആജീവനാന്ത ഇൻഷുറൻസ് എർപ്പെടുത്തണം.
English Summary: Wild elephants chased back into the safety of the forest