‘സ്കാർഫേസ്’ ശൗര്യം കൊണ്ട് ആരാധകരെ സൃഷ്ടിച്ച സിംഹരാജൻ വിടവാങ്ങി; അവസാന നിമിഷം ഇങ്ങനെ!
Mail This Article
ലോകമെങ്ങും ആരാധകരുണ്ടായിരുന്ന മാസായ് മാറയുടെ പ്രിയ സിംഹം സ്കാർഫേസ് വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു 14 വയസ്സിൽ സിംഹഹരാജന്റെ അന്ത്യം. 11ാം തീയതി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്കാർഫേസ് വിടവാങ്ങിയത്. സിംഹരാജന്റെ സമാധാന പൂർണമായ അന്ത്യനിമിഷങ്ങളുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെയും വന്യജീവി ഫൊട്ടോഗ്രാഫർമാരുടെയും ഇഷ്ടതാരമായിരുന്നു സ്കാർഫേസ്. കുന്തം കൊണ്ട് കണ്ണിനേറ്റ മുറിവാണ് ഇവനെ വ്യത്യസ്തനാക്കിയത്. സ്കാർഫേസിന്റെ ചിത്രങ്ങൾ പലപ്പോഴും വലിയ ചർച്ചയാകാറുണ്ടായിരുന്നു. സ്കാർഫേസിനെ കുറിച്ചുള്ള ലേഖനങ്ങളും ഹ്രസ്വചിത്രങ്ങളുമാണ് സിംഹരാജനെ ലോകമറിയുന്ന താരമാക്കി മാറ്റിയത്.
നോട്ടവും ശൗര്യവും കൊണ്ട് വലിയ അതിർത്തി അടക്കി വാണ ചരിത്രവും ഈ സിംഹത്തിനുണ്ട്. പ്രായത്തിന്റെ അവശതകൾ ഏറെ നാളായി അലട്ടിയിരുന്നു. 10 മുതൽ 14 വയസ്സുവരെയാണ് സിംഹങ്ങളുടെ ശരാശരി ആയുസ്സ്. വിനോദസഞ്ചാരികൾക്കും വന്യജീവി ഫൊട്ടോഗ്രഫർമാർക്കും നികത്താനാവാത്ത നഷ്ടമാണ് സിംഹരാജന്റെ വേർപാട്.
English Summary: Bid Farewell to Our Huge Friend: Scarface the Lion Dies