ADVERTISEMENT

ഡെൻമാർക്കിലെ ഫറോ ദ്വീപിന്റെ തീരത്ത് വെട്ടും കുത്തും കൊണ്ട് ചത്തു കിടക്കുന്ന ഡോൾഫിനുകളുടെ ചിത്രങ്ങൾ ഇന്നലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ദ്വീപുകളിൽ വർഷം തോറും നടക്കുന്ന ഗ്രൈൻഡഡ്രാപ് എന്ന വിനോദ കടൽവേട്ടയിലാണ് ഇവ കൊല്ലപ്പെട്ടത്. ഒന്നും രണ്ടുമല്ല 1428 ഡോൾഫിനുകളാണ് വിനോദത്തിന്റെ പേരിലുള്ള ഈ ക്രൂരതയിൽ ചത്തൊടുങ്ങിയതെന്ന് കടൽജീവി സംരക്ഷണ ഗ്രൂപ്പായ സി ഷെപേഡ് പറയുന്നു.

ഡെൻമാർക്കിനു കീഴിലാണെങ്കിലും സ്വയം ഭരണം നിലനിൽക്കുന്ന ദ്വീപാണു ഫറോ. അറ്റ്ലാന്റിക് സമുദ്രത്തിൽ സ്കോട്‌ലൻഡിനും ഐസ്‌ലൻഡിനും മധ്യഭാഗത്തായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.നൂറ്റാണ്ടുകളായി തുടരുന്നതിനാൽ ഗ്രൈൻഡഡ്രാപ് എന്ന ഈ ക്രൂരകൃത്യം ഫറോ ദ്വീപിൽ നിയമാനുസൃതവും അംഗീകൃതവുമാണ്. ചാകര വരുന്നതു പോലെ, ഡോൾഫിനുകളുടെയും തിമിംഗലങ്ങളുടെയും പെട്ടെന്നുള്ള ഒരു പെരുകിയ കൂട്ടം ശ്രദ്ധയിൽ പെടുമ്പോഴാണ് ദ്വീപുവാസികൾ ഈ വിനോദം തുടങ്ങുന്നത്. പ്രത്യേകം ലൈസൻസുള്ള ആളുകളാണ് ഇതിൽ പങ്കെടുക്കാറുള്ളത്.പൈലറ്റ് വേൽസ് എന്നറിയപ്പെടുന്ന ചെറുതിമിംഗലങ്ങളെയാണ് ഇവർ കൂടുതലും വേട്ടയാടുന്നത്. ഒരോവർഷവും ശരാശരി 600 പൈലറ്റ് തിമിംഗലങ്ങളെ ഈ വേട്ടയിൽ പിടികൂടാറുണ്ട്. ഡോൾഫിനുകളെ കിട്ടിയാലും വെറുതെ വിടാറാണു പതിവ് (കഴിഞ്ഞവർഷം 35 എണ്ണത്തിനെ മാത്രമാണ് കൊന്നത്).എന്നാൽ ഇത്തവണ ഡോൾഫിനുകളെയും വൻതോതിൽ കൊലപ്പെടുത്തി.

ബോട്ടുകളിൽ ചുറ്റി ഡോൾഫിനുകളെ കൂട്ടത്തോടെ സ്കാലബൊട്നൂർ ബീച്ചിനു സമീപമുള്ള തീരത്തിനടുത്തേക്ക് എത്തിച്ച് ഡ്രില്ലിങ് മെഷീൻ, ചാട്ടുളികൾ, അറക്കവാളുകൾ, കുന്തങ്ങൾ, കത്തികൾ തുടങ്ങിയ ആയുധങ്ങളുമുപയോഗിച്ചാണ് കൊലപ്പെടുത്തുന്നത്. മുറിവുകളിൽ നിന്ന് ഇവയുടെ രക്തം വീണ് തീരത്തോടടുത്തുള്ള ജലം ചുവന്നു കിടക്കുന്നതും കാണാം. രക്തം വാർന്നു ചത്ത ഡോൾഫിനെ തീരത്തേക്കു വലിച്ചിടുകയും ആളുകൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

Annual Ritual Sees Hundreds of Whales Slaughtered in Denmark, Pictures Spark Outrage
Image Credit: Sea Shepherd

എന്നാൽ, ചത്ത ഡോൾഫിനുകളുടെ ചിത്രങ്ങൾ പ്രചരിച്ചതോടെ, ഇതിനെതിരെ നടപടി കൈക്കൊള്ളണമെന്ന് രാജ്യാന്തരതലത്തിൽ ആവശ്യം ഉയരുന്നുണ്ട്. പക്ഷേ ഇതു കാലങ്ങളായി തുടരുന്ന തങ്ങളുടെ വിനോദമാണെന്നും സംസ്കാരത്തിന്റെ ഭാഗമാണെന്നും ഭക്ഷണശ്രോതസ്സാണെന്നും  ഫറോ ദ്വീപ് നിവാസികൾ പറയുന്നു. എന്നാൽ ഇത്രയും ക്രൂരമായ രീതിയിലുള്ള വേട്ടയാടൽ അനുവദിക്കരുതെന്നാണ് ഉയരുന്ന നിവേദനങ്ങൾ. ഗ്രൈൻഡഡ്രാപ് എന്ന ഈ ക്രൂരവിനോദത്തെ പറ്റി നെറ്റ്ഫ്ലിക്സിൽ ഡോക്യുമെന്ററി ഇറങ്ങിയിട്ടുണ്ട്.

പ്രസന്നമായ മുഖഭാവമുള്ള കടൽ സസ്തനികളായി എല്ലാവരുടെയും മനസ്സിൽ ഡോൾഫിനുകളുള്ളതാണ് ഇപ്പോൾ ഈ കൂട്ടക്കൊലയ്ക്കെതിരെ വലിയ ജനരോഷം രൂപപ്പെടാൻ കാരണമായതെന്ന് വിദഗ്ധർ പറയുന്നു. മനുഷ്യരെ ആപത്തിൽ, പ്രത്യേകിച്ച് കടൽ അപകടങ്ങളിലും മറ്റും മുങ്ങിത്താഴാതെ രക്ഷിക്കുന്ന ജീവി എന്നൊരു ഇമേജ് ഡോൾഫിനുകൾക്കുണ്ട്. ഇത്തരത്തിൽ അവ മനുഷ്യരെ ശരിക്കും സഹായിച്ചിട്ടുണ്ടെന്നുള്ളത് മറ്റൊരു വസ്തുത. 2000ൽ ആഡ്രിയാട്ടിക് കടലിൽ ബോട്ടിൽ നിന്നു വീണ ഒരു ബാലനെ ഒരു ഡോൾഫിൻ രക്ഷപ്പെടുത്തി ബോട്ടിൽ തിരികെയെത്തിച്ചത് ലോകപ്രശസ്ത സംഭവമായിരുന്നു.

2004ലും 2007ലും അപകടകാരികളായ സ്രാവുകൾ നിറഞ്ഞ മേഖലയിലെത്തിയ ഒരു കൂട്ടം നീന്തൽക്കാർക്കു ചുറ്റും വലയം തീർത്ത് ഡോൾഫിനുകൾ രക്ഷിച്ചിട്ടുണ്ട്. 1700ൽ ചൈനീസ് ആക്രമണത്തിൽ തകർന്ന കപ്പലിലെ വിയറ്റ്നാമീസ് നാവികരെ ഡോൾഫിനുകൾ രക്ഷപ്പെടുത്തിയതും അനേകം ഡോൾഫിൻ രക്ഷാ കഥകളിൽ ഒന്നുമാത്രം. ഇത്തരത്തിൽ മനുഷ്യരുടെ രക്ഷകർ എന്നു പരിവേഷമുള്ള ഒരു ജീവിയെ കൂട്ടാമായി ആക്രമിച്ച് വെട്ടിക്കൊല്ലുന്നത് എന്തു ക്രൂരതയാണെന്നാണ് ഫറോ ദ്വീപിലെ ഡോൾഫിൻ വേട്ടയെ പ്രതികൂലിക്കുന്നവർ ചോദിക്കുന്നത്.

English Summary: Slaughter of 1500 dolphins in Denmark sparks outrage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com