ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ മരത്തിന് സംരക്ഷണ കവചമൊരുക്കുകയാണ് കലിഫോർണിയയിലെ സെക്കോയ നാഷണൽ പാർക്ക് അധികൃതർ. ജനറൽ ഷെർമാൻ എന്ന പേരു നൽകിയിരിക്കുന്ന ഈ മരമുത്തച്ഛനെ കാട്ടുതീയിൽ നിന്നും രക്ഷിക്കാനാണ് ശ്രമം. പടിഞ്ഞാറൻ അമേരിക്കയിൽ പടർന്നുപിടിക്കുന്ന കാട്ടുതീ പാർക്കിലെ മരങ്ങൾക്ക് വലിയ ഭീഷണിയാണുയർത്തുന്നത്.

തീയിൽ നിന്നും രക്ഷിക്കാൻ മരത്തിന്റെ തടിയാകെ അലുമിനിയം ഫോയിലുകൾകൊണ്ട് മൂടിയിരിക്കുകയാണ്. കനത്ത ചൂടിനെ ഹ്രസ്വകാലത്തേക്ക് പ്രതിരോധിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. 84 മീറ്ററിനടുത്ത് ഉയരമുള്ള ജനറൽ ഷെർമാൻ ഭൂമിയിൽ നിലനിൽക്കുന്ന ഏറ്റവും വലിയ ഒറ്റത്തടി വൃക്ഷമാണ്. 103 അടിയാണ് തറയോട് ചേർന്ന ഭാഗത്ത് മരത്തിന്റെ ചുറ്റളവ്. മരത്തിന് 2700 ഓളം വർഷം പഴക്കമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ജനറൽ ഷെർമാനൊപ്പം പാർക്കിലെ മറ്റു മരങ്ങൾക്കും ഇത്തരത്തിൽ സംരക്ഷണ കവചമൊരുക്കുന്നുണ്ട്. രണ്ടായിരത്തോളം സെക്കോയ മരങ്ങളാണ് പാർക്കിലുള്ളത്. 

കലിഫോർണിയയിൽ മാത്രമാണ് ജയന്റ് സെക്കോയ ഇനത്തിൽപ്പെട്ട മരങ്ങൾ വളരുന്നത്. അവയിൽ തന്നെ പാർക്കിലുള്ള മരങ്ങളിൽ ഏറിയപങ്കും 3000 വർഷം വരെ പഴക്കമുള്ളവയാണ്. പാർക്കിനുള്ളിലെ ചില ഭാഗങ്ങളിലേക്ക് കാട്ടുതീ പടർന്നു കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പഴക്കം ചെന്ന മരങ്ങൾ കൂട്ടമായി നിൽക്കുന്ന ഭാഗത്തേക്ക് തീ പടരുമെന്ന നിഗമനത്തെ തുടർന്നാണ് മുൻകരുതൽ എന്ന നിലയ്ക്ക്  അവയ്ക്ക് സംരക്ഷണം നൽകുന്നത്. മരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി അവയെ രക്ഷിക്കാൻ അസാധാരണമായ മാർഗങ്ങൾ  വരെ കൈക്കൊള്ളാൻ തയാറെടുടുത്തിരിക്കുകയാണ് പാർക്ക് ഉദ്യോഗസ്ഥരെന്ന് റിസോഴ്സ് മാനേജരായ ക്രിസ്റ്റി ബ്രിഗാം വ്യക്തമാക്കി. കഴിഞ്ഞവർഷം പ്രദേശത്തുണ്ടായ കാട്ടുതീയിൽ ആയിരം വർഷങ്ങൾ പഴക്കമുള്ള സെക്കോയകൾ അടക്കം നിരവധി മരങ്ങൾ അഗ്‌നിക്കിരയായിരുന്നു 

ഏറ്റവും വലിയ ഒറ്റത്തടി മരമെന്ന സ്ഥാനം ഇപ്പോൾ ജനറൽ ഷെർമാന് സ്വന്തമാണെങ്കിലും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും വലിയ മരം ഇതല്ല. കലിഫോർണിയയിലെ ട്രിനിഡാഡിൽ വളർന്നിരുന്ന ഒരു കോസ്റ്റ് റെഡ് വുഡ് മരത്തിനായിരുന്നു ആ പദവി. 1940 കളിൽ മരം മുറിച്ച് മാറ്റുകയായിരുന്നു.

English Summary: California fires: General Sherman and other sequoias given blankets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com