ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ഗുഹാസംവിധാനമായ മാമ്മോത്ത് ഗുഹയുടെ നീളം നിർണയിച്ച് ശാസ്ത്രജ്ഞർ. പുതിയ വിവരപ്രകാരം 676 കിലോമീറ്ററാണ് ഈ ഗുഹാഭീമന്റെ നീളം. കേരള സംസ്ഥാനത്തിന്റെ വടക്കു മുതൽ തെക്കുവരെയുള്ള നീളം 585 കിലോമീറ്ററാണ്. മാമ്മോത്ത് ഗുഹയ്ക്ക് കേരളത്തേക്കാൾ നീളമുണ്ടെന്ന് അർഥം.

യുഎസിലെ കേവ് റിസർച് ഫൗണ്ടേഷൻ എന്ന ശാസ്ത്ര പര്യവേക്ഷണ സംഘടനയാണ് ഗുഹയ്ക്കുള്ളിൽ പര്യവേക്ഷണം നടത്തിയത്. മാസങ്ങളെടുത്തുള്ള ഈ യജ്ഞത്തിൽ ധാരാളം വെല്ലുവിളികൾ ഇവർക്കു നേരിടേണ്ടി വന്നു. ചിലയിടത്ത് കുത്തനെയുള്ള പാറകളുണ്ടായിരുന്നു. മറ്റുചിലടത്ത് ആഴത്തിൽ തളംകെട്ടി നിൽക്കുന്ന വെള്ളവും ചെളിയും. ഇതെല്ലാം പിന്നിട്ടാണ് സമഗ്രമായ അളവെടുക്കൽ പൂർത്തിയാക്കിയത്.

1969ൽ മാമ്മോത്ത് ഗുഹയുടെ നീളം നിർണയിച്ചപ്പോൾ 105 കിലോമീറ്റർ എന്നാണ് ശാസ്ത്രജ്ഞർ അനുമാനിച്ചത്. 1972ൽ നടന്ന മറ്റൊരു പര്യവേക്ഷണത്തിൽ ഗുഹയുടെ കാണാതെ കിടന്ന ഭാഗങ്ങൾ കണ്ടെത്തുകയും നീളം 232 കിലോമീറ്ററാണെന്നു പുനർനിർണയിക്കുകയും ചെയ്തു. പിന്നീട് ഇടയ്ക്കിടെ നടന്ന പര്യവേക്ഷണങ്ങളിൽ കൂടുതൽ എക്സ്റ്റൻഷനുകൾ കണ്ടെത്തുകയും ഗുഹയുടെ നീളം കൂടുതലാണെന്നു ശാസ്ത്രജ്ഞർ മനസ്സിലാക്കുകയും ചെയ്തു. ഇതാണിപ്പോൾ 676 കിലോമീറ്ററിൽ എത്തി നിൽക്കുന്നത്.

നൂലാമാലകൾ പോലെ വഴിതിരിഞ്ഞു പോകുന്ന ധാരാളം ഗുഹയറകളുള്ള സംവിധാനമാണു മാമ്മോത്ത് ഗുഹ. യുഎസിലെ കെന്റക്കിയിൽ സ്ഥിതി ചെയ്യുന്ന ഇത് ലോക പൈതൃകപ്പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള പ്രകൃതിസംവിധാനമാണ്. ചുണ്ണാമ്പുകല്ലാണ് പ്രധാനമായും ഗുഹയുടെ ഘടന. ചുണ്ണാമ്പുകല്ലിൽ കാലങ്ങളോളം സംഭവിച്ച നശീകരണമാണു ഗുഹയ്ക്കു വഴിവച്ചത്.

യുഎസിന്റെ കൊളോണിയൽ വാഴ്ചക്കാലത്ത് അടിമകളെക്കൊണ്ടായിരുന്നു അപകടകരമായ ഈ ഗുഹയിൽ പര്യവേഷണങ്ങളും സർവേകളും നടത്തിയിരുന്നത്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തനാണ് അക്കാലത്ത് അടിമയും പിൽക്കാലത്ത് സ്വതന്ത്രനാക്കപ്പെട്ടയാളുമായ സ്റ്റീഫൻ ബിഷപ്. ഈ ഗുഹയുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ സ്റ്റീഫൻ നിർണായകമായ സംഭാവനകൾ നൽകി. ഇന്നും ഗുഹാകവാടത്തിനരികിൽ സ്റ്റീഫന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നു. അടിമകളെ യൂറോപ്യൻമാർ ഗുഹയ്ക്കുള്ളിലെ ഖനനത്തിനും ഉപയോഗിച്ചിരുന്നു. ഗുഹയ്ക്കുള്ളിൽ നിന്നു ഖനനം ചെയ്‌തെടുക്കുന്ന സോൾട്ട്പീറ്റർ എന്ന രാസവസ്തു വെടിമരുന്ന് ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. 1812ൽ യുഎസിൽ നടന്ന യുദ്ധങ്ങളിൽ തോക്കുകളും പീരങ്കികളും നിറച്ചിരുന്നത് ഈ വെടിമരുന്ന് ഉപയോഗിച്ചാണ്.

19ാം നൂറ്റാണ്ടിൽ ക്ഷയരോഗം യുഎസിനെ കീഴ്‌പ്പെടുത്തിയ കാലയളവിൽ ഒട്ടേറെ ക്ഷയരോഗികളെ ഈ ഗുഹയ്ക്കുള്ളിൽ കൊണ്ടുവന്നു താമസിപ്പിച്ചിരുന്നു. ഗുഹയ്ക്കുള്ളിലെ വായു ഇവരുടെ ക്ഷയരോഗം സുഖപ്പെടുത്തുമെന്ന ചിന്തയായിരുന്നു ഇതിനു പിന്നിൽ. ഇവരിൽ പലരെയും ഓൾഡ് ഗാർഡ് സെമിത്തേരി എന്ന ശവപ്പറമ്പിലാണ് അടക്കിയിരിക്കുന്നത്.

mammoth-cave-adds-8-newly-mapped-miles-its-already-record-length1
Image Credit: Shutterstock

നാലായിരം വർഷങ്ങളായി ഈ ഗുഹ ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണു കണക്ക്. യുഎസിലെ ആദിമഗോത്രങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കടുത്ത കാലാവസ്ഥ ഉടലെടുക്കുന്ന കാലത്ത് അവർ ഇവിടെയെത്തി താമസിച്ചിരുന്നു. ശവശരീരം പ്രത്യേകരീതിയിൽ ഉണക്കി കാലങ്ങളോളം സൂക്ഷിക്കുന്ന രീതി ഗോത്രങ്ങൾക്കിടയിലുണ്ടായിരുന്നു. ഇത്തരം ധാരാളം മമ്മികൾ ഗുഹയിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. ഒപ്പം പലകാലങ്ങളായി മരിച്ചവരുടെ അസ്ഥികൂടങ്ങളും മറ്റ് അവശേഷിപ്പുകളും. യുഎസിലെ പ്രേതവിശ്വാസികളുടെ പ്രധാനപ്പെട്ട ചർച്ചാവിഷയം കൂടിയാണ് മാമ്മോത്ത് ഗുഹ. ഇവിടെ പ്രേതങ്ങൾ നിർബാധം വിഹരിക്കുന്നെന്ന് വിശ്വസിക്കുന്നവരുണ്ട്.

1816 മുതൽ തന്നെ ഈ ഗുഹാസംവിധാനത്തെ വിനോദസഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നു. ഇന്നിത് മാമ്മോത് കേവ് നാഷനൽ പാർക്ക് എന്ന ബൃഹത് വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമാണ്. വർഷം തോറും ലക്ഷക്കണക്കിനാളുകൾ ഇവിടം സന്ദർശിക്കുന്നുണ്ടെന്നാണു കണക്ക്. നയാഗ്രാ വെള്ളച്ചാട്ടം കഴിഞ്ഞാൽ യുഎസിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന പ്രകൃതി കേന്ദ്രമാണ് മാമ്മോത്ത് കേവ് നാഷനൽ പാർക്ക്. വിപുലമായ ടൂറിസം പ്രവർത്തനങ്ങൾ ഇവിടെയുണ്ട്. ഗൈഡഡ് ടൂറുകൾ, സ്റ്റേകൾ തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടും.

പക്ഷികളും ചെറുമൃഗങ്ങളും മീനുകളും ഉൾപ്പെടെ 130 സ്പീഷിസുകളിലെ ജീവികൾ ഗുഹയ്ക്കുള്ളിൽ ജീവിക്കുന്നു. ഇതിൽ 12 സ്പീഷിസുകൾ ഇവിടെ മാത്രം ഉള്ളവയാണ്. സതേൺ കേവ്ഫിഷ്, ആൽബിനോ ഷ്രിംപ്, ഇന്ത്യാന ക്രേ ഫിഷ് തുടങ്ങിയ ജലജീവികൾ, ഇന്ത്യാന ബാറ്റ്, ഈസ്റ്റേൺ പിപിസ്‌ട്രെല്ലെ ബാറ്റ് തുടങ്ങിയ വവ്വാലുകൾ തുടങ്ങിയവയൊക്കെ ഇവിടെയുണ്ട്. ഇതിൽ പലതും വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ്.

ലോകത്തെ ഏറ്റവും നീളമുള്ള ഒന്നാമത്തെ ഗുഹയാണ് മാമ്മോത്ത് കേവ്. നീളത്തിലെ രണ്ടാമൻ മെക്‌സിക്കോയിൽ സ്ഥിതി ചെയ്യുന്ന സിസ്‌റ്റെമ സാക് അക്ടുനാണ്. 335 കിലോമീറ്ററാണ് ഇതിന്റെ നീളം. മൂന്നാമത്തെ നീളൻ ഗുഹയും യുഎസിലാണ്. ജ്യുവൽകേവ് എന്നറിയപ്പെടുന്ന ഇതിന്റെ നാളം 289 കിലോമീറ്ററാണ്. മെക്‌സിക്കോയിലെ സിസ്‌റ്റെമ ഒക്‌സ് ബെൽഹ, യുക്രെയിനിലെ ഒപ്സ്റ്റിമിസ്റ്റിച്ച്‌ന കേവ്, യുഎസിലെ വിൻഡ് കേവ് എന്നിവയൊക്കെ 200 കിലോമീറ്ററിലധികം നീളമുള്ളവയാണ്. ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഗുഹകളിൽ ആദ്യസ്ഥാനത്തുള്ള ഒൻപതെണ്ണവും മേഘാലയയിലെ ജെയിൻ ടിയ പർവതമേഖലയിൽ സ്ഥിതി ചെയ്യുന്നു. 34 കിലോമീറ്റർ നീളമുള്ള ക്രേം ലിയാ പ്രായാണ് ഇക്കൂട്ടത്തിൽ ഒന്നാം സ്ഥാനത്ത്.

English Summary: Mammoth Cave National Park excitedly reveals 'longest cave in the world is now even longer'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com