ADVERTISEMENT

മൊറോക്കോയ്ക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സ്പാനിഷ് ദ്വീപായ ലാ പാൽമയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഒഴുകിയിറങ്ങിയ ലാവ ജനവാസ കേന്ദ്രങ്ങളിലേക്കു ചെന്ന് ഭീഷണി സൃഷ്ടിച്ചതോടെ ആളുകളെ വലിയതോതിൽ ഇവിടെ നിന്ന് ഒഴിപ്പിച്ചു. ഇപ്പോഴും ലാവാപ്രവാഹം നിലച്ചിട്ടില്ല. വീടുകൾക്കും മറ്റു കെട്ടിടങ്ങൾക്കുമൊക്കെ വൻനാശം സംഭവിച്ചിട്ടുണ്ട്. ലാവാപ്രവാഹം കടൽത്തീരം വരെയെത്തിയെന്നത് സ്‌ഫോടനത്തിന്റെ ശക്തി വെളിവാക്കുന്നു. 

 

മൊറോക്കോയ്ക്ക് 100 കിലോമീറ്റർ അകലെയായാണു ദ്വീപ് സ്ഥിതി ചെയ്യുന്നത്. സ്‌പെയിനിന്റെ അധീനതയിലുള്ള കാനറി ദ്വീപുകളിലൊന്നാണ് ലാ പാൽമ. 85000 പേർ ഇവിടെ വസിക്കുന്നുണ്ട്. ദ്വീപിന്റെ തെക്കൻ ഭാഗത്തുള്ള കുംബ്രെ വീജ എന്ന അഗ്നിപർവതമാണു പൊട്ടിത്തെറിച്ചത്. ഒരാഴ്ചയായി അഗ്നിപർവതത്തിനുള്ളിൽ ലാവ ഉരുണ്ടുകൂടുന്നുണ്ടായിരുന്നെന്നും ശക്തമായ അഗ്നിപർവതസ്‌ഫോടനത്തിന്റെ ലക്ഷണങ്ങൾ ഇതു കാട്ടിയിരുന്നെന്നും ഇവിടെ പഠനം നടത്തിയ വോൾക്കാനോളജി ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. ഇതു മൂലം ചെറിയ രീതിയിൽ ഭൂചലനങ്ങളുമുണ്ടായിരുന്നു. അൻപതു വർഷങ്ങൾക്കു മുൻപാണ് ഈ അഗ്നിപർവതം അവസാനം പൊട്ടിത്തെറിച്ചത്.

 

ഇന്നലെ മൂന്നു മണിയോടെ അഗ്നിപർവതത്തിൽ വൻ വിസ്‌ഫോടനം ഉടലെടുക്കുകയും കറുത്ത പുകയുടെ അകമ്പടിയോടെ ചുവന്ന ലാവ മുകളിലേക്കു കുതിച്ചുയരുകയും ചെയ്തു. ഇതിനു മുൻപ് 4.2 തീവ്രത അടയാളപ്പെടുത്തിയ ഒരു ഭൂചലനവുമുണ്ടായി. കറുത്ത നിറത്തിലുള്ള ഒരു പ്രത്യേക ലാവാപ്രവാഹം ദ്വീപിലെ എൽപാസോ എന്ന ഗ്രാമത്തിലേക്കു കുതിച്ചൊഴുകിയെത്തിയത് ഭീഷണിയുയർത്തി. ഗ്രാമവാസികളെ ഉടനടി തന്നെ ഒഴിപ്പിക്കുകയും റോഡുകളും മറ്റു വഴികളുമൊക്കെ അടയ്ക്കുകയും ചെയ്തു.വൻ തോതിലുള്ള കൃഷിനാശവും ലാ പാൽമയിൽ ഉടലെടുത്തിട്ടുണ്ട്.

 

മുൻപ് ഇവിടെ അഗ്നിപർവത സ്‌ഫോടനം ഉണ്ടായപ്പോൾ ആഴ്ചകളോളവും മാസങ്ങളോളവും ലാവാപ്രവാഹം ഉടലെടുത്തിരുന്നെന്നു വിദഗ്ധർ പറയുന്നു. ഈ ലാവാപ്രവാഹവും അത്രകാലം നിൽക്കുമോയെന്ന് സംശയമുണ്ട്. ആളുകളെ നിയന്ത്രിക്കാനും അധികൃതർ പാടുപെടുകയാണ്. പോകരുതെന്ന് നിർദേശമുണ്ടെങ്കിലും ആളുകൾ വിലക്കുകൾ ലംഘിച്ച് ലാവ ഒഴുകുന്നതു കാണാൻ റോഡുകളിലും മറ്റും തമ്പടിക്കുകയാണ്. രക്ഷാപ്രവർത്തനം ഊർജിതപ്പെടുത്താനും സ്ഥിതിഗതികൾ നിയന്ത്രണാധീനമാക്കാനും സൈന്യത്തെ രംഗത്തിറക്കാനും സ്‌പെയിൻ ആലോചിക്കുന്നുണ്ട്.

 

English Suummary: Volcano erupts on Spanish island of La Palma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com